പഹൽഗാം ഭീകരാക്രമണം: മരിക്കാതെ മരിച്ച് സന്തോഷ്

Mail This Article
ശ്രീനഗർ ∙ മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ സന്തോഷ് ലക്ഷ്മൺ ജഗ്ദാലെയുടെ (49) മൊബൈൽ ഫോൺ ഇന്നലെ ഒരുനിമിഷംപോലും വിശ്രമിച്ചിട്ടില്ല. പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടെന്നു വാർത്ത പരന്നതോടെയാണ് താൻ മരിച്ചിട്ടില്ലെന്ന് എല്ലാവരോടും വിശദീകരിക്കേണ്ട ഗതികേട് അദ്ദേഹത്തിനുണ്ടായത്. മഹാരാഷ്ട്രയിലെ പുണെയിൽനിന്നുള്ള മറ്റൊരു സന്തോഷ് ഏക്നാഥ് ജഗ്ദാലെ കൊല്ലപ്പെട്ടതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്.
ഭീകരാക്രമണം നടക്കുന്നതിന് ഒരുമണിക്കൂർ മുൻപ് സന്തോഷ് ലക്ഷ്മൺ ജഗ്ദാലെ ബൈസരൺ താഴ്‌വരയിലുണ്ടായിരുന്നു. മിക്കവരും ഇവിടേക്കുള്ള യാത്രയ്ക്ക് കുതിരയെ ഉപയോഗിച്ചപ്പോൾ സന്തോഷ് കാറിലാണ് വന്നത്. സന്തോഷിനും ഭാര്യയ്ക്കുമൊപ്പം സുഹൃത്തിന്റെ കുടുംബമടക്കം 4 പേരാണുണ്ടായിരുന്നത്.
‘വെടിവയ്പ് നടക്കുന്നതിന് ഒരുമണിക്കൂർ മുൻപ് ഞങ്ങൾ മടങ്ങിയത് ഭാഗ്യം. താമസിക്കുന്ന ഹോട്ടലിൽ എത്തിയപ്പോഴാണ് ഭീകരാക്രമണത്തിന്റെ വിവരം അറിഞ്ഞത്’– സാംഗ്ലിയിൽ ജ്യൂസ് കട നടത്തുന്ന സന്തോഷ് പറഞ്ഞു.