രണ്ട് തവണ പദവി ഒഴിയാൻ ഒരുങ്ങി: വാജ്പേയി വിട്ടില്ല

Mail This Article
കൊച്ചി ∙ പ്രായം 60 കടന്നതോടെ ഐഎസ്ആർഒ ചെയർമാൻ പദവി ഒഴിയാൻ 2 തവണ സന്നദ്ധനായ ഡോ. കെ.കസ്തൂരിരംഗനെ അതിൽനിന്നു തടഞ്ഞത് അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്പേയി. ശാസ്ത്രജ്ഞർക്ക് വിരമിക്കാൻ പ്രായം പ്രശ്നമല്ല എന്ന മറുപടിയോടെ വാജ്പേയി തന്നെ മടക്കിയയച്ച കാര്യം ചന്ദ്രയാൻ–1 ദൗത്യത്തിന്റെ വിക്ഷേപണവേളയിൽ കസ്തൂരിരംഗൻ അനുസ്മരിച്ചിരുന്നു.
വിരമിക്കൽ പ്രായം തികയുന്നതിന്റെ 9 മാസം മുൻപുതന്നെ ഐഎസ്ആർഒ ചെയർമാൻ സ്ഥാനത്തേക്കു പിൻഗാമിയെ കണ്ടെത്തണമെന്ന നിർദേശവുമായി പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നതായും അദ്ദേഹം പറയുകയുണ്ടായി. സ്ഥാനമൊഴിഞ്ഞശേഷം പുതിയ ആളെ നിയമിക്കുന്നതു ശരിയല്ലെന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിന്. പിൻഗാമിക്ക് ഐഎസ്ആർഒ പദ്ധതികളെക്കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ചു നൽകുന്നതിനു സമയം ലഭിക്കണം. ഇരുവരും ചേർന്ന് ഏതാനും ആഴ്ചകളെങ്കിലും പ്രവർത്തിക്കുന്നതു ഗുണകരമാകുമെന്നും അദ്ദേഹം വിശ്വസിച്ചു.
2003 ൽ ചെയർമാൻ പദവിയിലിരിക്കുമ്പോൾ തന്നെ വാജ്പേയി സർക്കാർ കസ്തൂരിരംഗനെ രാജ്യസഭാംഗമായി നാമനിർദേശം ചെയ്തു. ഇതോടെ ചെയർമാൻ, സ്പേസ് വകുപ്പു സെക്രട്ടറി, സ്പേസ് കമ്മിഷൻ ചെയർമാൻ തുടങ്ങിയ പദവികൾ വിട്ടു. അപ്പോഴേക്കും ഐഎസ്ആർഒ ചെയർമാനായി 9 വർഷം പിന്നിട്ടിരുന്നു. മലയാളിയായ ഡോ.ജി.മാധവൻ നായരാണു പിന്നീട് ചുമതല വഹിച്ചത്.