സ്പേഡെക്സ് മിഷൻ: രണ്ടാം ഘട്ടം 3 വർഷത്തിനകമെന്ന് ഐഎസ്ആർഒ

Mail This Article
ന്യൂഡൽഹി ∙ ഇന്ത്യൻ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ നാഴികക്കല്ലായ സ്പേഡെക്സ് മിഷന്റെ രണ്ടാം ഘട്ടം ഐഎസ്ആർഒ പ്രഖ്യാപിച്ചു. ബഹിരാകാശത്തുവച്ച് 2 ഉപഗ്രഹങ്ങളെ കൂട്ടിച്ചേർത്തും വേർപെടുത്തിയും നടത്തുന്ന ഡോക്കിങ് പരീക്ഷണത്തിനായി ഇന്ത്യ വിക്ഷേപിച്ച സ്പേഡെക്സിന്റെ രണ്ടാം മിഷൻ 3 വർഷത്തിനുള്ളിൽ നടത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി.നാരായണൻ പറഞ്ഞു. 2024 ഡിസംബർ 30നു വിക്ഷേപിച്ച സ്പേഡെക്സ്– 01 (ചേസർ), സ്പേഡെക്സ്–02 (ടാർഗറ്റ്) ഉപഗ്രഹങ്ങൾ ജനുവരി 16ന് വിജയകരമായി ഡോക്കിങ് നടത്തിയിരുന്നു.
രാജ്യത്തിന്റെ ഭാവി ബഹിരാകാശ സ്വപ്നങ്ങളായ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ, ചന്ദ്രയാൻ 4 എന്നീ ദൗത്യങ്ങളിൽ നിർണായകമായിരുന്നു ഡോക്കിങ് സാങ്കേതികവിദ്യ. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി ആളില്ലാ ദൗത്യമായ ഗഗൻയാൻ 1 (ജി1) ഈ വർഷം അവസാനത്തോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് പറഞ്ഞു. 3 ആളില്ലാ ദൗത്യങ്ങൾക്ക് ശേഷം 2027 ലാണ് മനുഷ്യനെ വഹിച്ചുള്ള ആദ്യ യാത്ര നടത്തുക. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായും മന്ത്രി പറഞ്ഞു.