ആക്രമണം ശക്തമാക്കി ബിഎൽഎ; പാക്കിസ്ഥാന് തലവേദനയായി ബലൂചിസ്ഥാൻ

Mail This Article
ന്യൂഡൽഹി ∙ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തുന്ന ആക്രമണങ്ങൾക്കൊപ്പം പാക്കിസ്ഥാനു തലവേദനയാകുകയാണു ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) പ്രാദേശികമായി നടത്തുന്ന ആക്രമണങ്ങൾ. ഏതാനും ദിവസം മുൻപു ബലൂചിസ്ഥാൻ മേഖലയിൽ ബോംബാക്രമണത്തിൽ 7 പാക്ക് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നിൽ ഇന്ത്യയാണെന്ന് പാക്ക് സൈനിക ഉദ്യോഗസ്ഥർ ആരോപിച്ചിരുന്നു.
ജമ്മു അതിർത്തിയിൽ ഡ്രോൺ– മിസൈൽ ആക്രമണങ്ങൾ നടക്കുന്നതിനിടെ ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റ, ബിഎൽഎ പിടിച്ചെടുത്തെന്ന വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും ഇത്തരമൊരു നീക്കമുണ്ടായിട്ടില്ലെന്നാണു വിവരം. അതേസമയം, പ്രവിശ്യ പിടിച്ചെടുക്കാൻ ബിഎൽഎ കാലങ്ങളായി ശ്രമിക്കുന്നുണ്ട്. സർക്കാർ കെട്ടിടങ്ങളിലും മറ്റും പാക്കിസ്ഥാൻ ദേശീയ പതാക താഴ്ത്തി ബലൂച് പതാക ഉയർത്തിയതിന്റെ വിഡിയോ ദൃശ്യങ്ങളും കഴിഞ്ഞദിവസങ്ങളിൽ പ്രചരിച്ചിരുന്നു. ക്വറ്റയിൽനിന്നു പെഷാവറിലേക്കു പോയ ജാഫർ എക്സ്പ്രസ് പിടിച്ചെടുത്തു യാത്രക്കാരെ ബിഎൽഎ ബന്ദികളാക്കിയതു മാർച്ചിലാണ്. ബിഎൽഎ പോരാളികളെ വധിച്ച് പാക്ക് സൈന്യം ഇവരെ മോചിപ്പിച്ചു. ചൊവ്വാഴ്ചയാണു പാക്ക് സേനാംഗങ്ങൾക്കു നേരെ ബിഎൽഎയുടെ ആക്രമണമുണ്ടായത്.

ബലൂചിസ്ഥാനിലും വടക്കു പടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ മേഖലയിലും വിഘടനവാദികൾ ഈ വർഷം നടത്തിയ ആക്രമണങ്ങളിൽ ഇരുനൂറിലേറെപ്പേരാണു കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും പാക്ക് സൈനികരായിരുന്നു. ജാഫർ ട്രെയിനാക്രമണ സംഭവത്തിൽ മാത്രം 31 പേരാണു കൊല്ലപ്പെട്ടത്. പ്രവിശ്യയിലെ യുവാക്കൾക്കിടയിൽ കൂടുതൽ സജീവമായ ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് (ബിഎൽഎഫ്), ബലൂച് റിപ്പബ്ലിക്കൻ ഗാർഡ്സ്(ബിആർജി) എന്നിവയും ബോലൻ, ക്വറ്റ, സിബി, നസീറാബാദ് എന്നീ മേഖലകളിൽ സജീവമാകുന്നതും പാക്ക് സൈന്യത്തിനു തലവേദനയാണ്.
ഏതാനും വർഷം മുൻപ് ഈ സംഘടനകളും സിന്ധുദേശ് റവല്യൂഷനറി ആർമിയും (എസ്ആർഎ) ചേർന്നു ബലൂച് രാജ് അജോയ് സംഗാർ (ബിആർഎഎസ്) എന്ന കൂട്ടായ്മ രൂപീകരിച്ചിരുന്നു. പാക്കിസ്ഥാൻ സൈനികർക്കും മിലിറ്ററി കേന്ദ്രങ്ങൾക്കുമെതിരെ പോരാടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. അർധമരുഭൂമിയെങ്കിലും ധാതുസമ്പത്തിനു പേരുകേട്ടതും വികസനത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്നതുമായ ബലൂചിസ്ഥാൻ മേഖലയിലാണു പാക്കിസ്ഥാന്റെ 44% ഭൂപ്രദേശം. എന്നാൽ, 5% ജനങ്ങൾ മാത്രമാണ് ഇവിടെ താമസിക്കുന്നത്.