ഇന്ത്യയുടെ ആകാശത്തിന് കാവലൊരുക്കിയ എയർ ഡിഫൻസ് സിസ്റ്റം; ബറാക് ‘ഇടിമിന്നൽ’ മുതൽ എസ്–400 വരെ

Mail This Article
ഇന്ത്യയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം രാത്രി പാക്കിസ്ഥാൻ തൊടുത്തത് തുർക്കി നിർമിത സോംഗർ ഡ്രോണുകൾ, മിസൈലുകളാണ്. ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് സിസ്റ്റമാണു കൂട്ടമായെത്തിയ ഡ്രോണുകളെയും മിസൈലുകളെയും നേരിട്ടത്. നമ്മുടെ വ്യോമസുരക്ഷാകവചത്തിനു നേതൃത്വം നൽകിയത് എസ് 400 ട്രയംഫ് മിസൈൽ സംവിധാനം, ആകാശ് മിസൈൽ, ബറാക് 8 മിസൈൽ എന്നിവ. ഇവ മൂന്നും കരയിൽ നിന്ന് ആകാശത്തേക്ക് തൊടുക്കുന്ന മിസൈലുകളാണ്– സർഫസ് ടു എയർ.
യുദ്ധക്കപ്പലുകളിലെ ബറാക് മിസൈൽ സംവിധാനം
അതിർത്തിക്കപ്പുറം പാക്ക് മേഖലയിൽനിന്ന് ഇന്ത്യയെ ലക്ഷ്യമിട്ട് യുദ്ധവിമാനങ്ങളോ ഡ്രോണുകളോ മിസൈലുകളോ പറന്നുയർന്നാലുടൻ മിസൈൽ സംവിധാനത്തിന്റെ സർവയ്‌ലെൻസ് ട്രാക്ക് ആൻഡ് ഗൈഡൻസ് റഡാറിൽ അവ പതിയും.ആ വിവരം കോംബാറ്റ് മാനേജ്മെന്റ് സിസ്റ്റത്തിലേക്കു കൈമാറും. ഏതു തരം ആക്രമണമാണു ഇന്ത്യയെ ലക്ഷ്യമിട്ടു വരുന്നതെന്ന് ഇവിടെ വിലയിരുത്തിയ ശേഷം അതിനെ നേരിടാനുള്ള സന്ദേശം മൊബൈൽ ലോഞ്ചറിലേക്കു കൈമാറും. 3 മൊബൈൽ ലോഞ്ചറുകൾ ചേർന്നതാണ് ഒരു മിസൈൽ സംവിധാനം; ഓരോ ലോഞ്ചറിലും8 മിസൈൽ വീതം. അങ്ങനെ ഒരു സിസ്റ്റത്തിൽ നിന്ന് ഒരേ സമയം 24 മിസൈലുകൾ പറന്നുയരും. രാജസ്ഥാനിലെ പടിഞ്ഞാറൻ അതിർത്തി മേഖലയിലെ വ്യോമതാവളങ്ങളിലൊന്നിൽ ബറാക് മിസൈലുകൾ വ്യോമസേനയും സജ്ജമാക്കിയിട്ടുണ്ട്.
ബറാക്
∙ ഹീബ്രു ഭാഷയിൽ ബറാക് എന്ന വാക്കിനർഥം ഇടിമിന്നൽ.
∙ ഈ മിസൈലിനുള്ളത് 3 വിഭാഗങ്ങൾ :മീഡിയം റേഞ്ച് – 70കി.മി ദൂരപരിധി. (ഉപയോഗിക്കുന്നത് വ്യോമസേനയും കരസേനയും), ലോങ് റേഞ്ച് – 100 കി.മി. (യുദ്ധക്കപ്പലുകളിൽ നിന്ന് തൊടുക്കുന്നത്), എക്സ്റ്റൻഡഡ് റേഞ്ച് – 150കി.മി. (യുദ്ധക്കപ്പലുകളിൽ നിന്ന് തൊടുക്കുന്നത്) ശത്രുവിന്റെ യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, ബാലിസ്റ്റിക് മിസൈൽ, കപ്പലുകളെ ലക്ഷ്യമിട്ടുള്ള മിസൈൽ എന്നിവയെ തുരത്താനാകും.
യുദ്ധക്കപ്പലുകൾ
പടിഞ്ഞാറൻ സമുദ്രമേഖലയിൽ ‘ബറാക് 8’ മിസൈലുകളുമായി ഇന്ത്യയുടെ യുദ്ധക്കപ്പലുകളും അണിനിരന്നു. ഇന്ത്യയുടെ വിമാനവാഹിനി കപ്പലുകൾ, തീര മേഖല എന്നിവയ്ക്കു സുരക്ഷയൊരുക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇത്. കറാച്ചി ഉൾപ്പെടെയുള്ള നഗരങ്ങൾ യുദ്ധക്കപ്പലുകളിലെ ബറാക് മിസൈലുകളുടെ പരിധിയിലാണ്.
സൻഗർ ഡ്രോണുകൾ
പാക്കിസ്ഥാൻ തൊടുത്ത തുർക്കി നിർമിത സൻഗർ ഡ്രോണുകൾ. നിരീക്ഷണത്തിനും സൂക്ഷ്മ ലക്ഷ്യ ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്നു.
എസ് 400
റഷ്യൻ നിർമിത എസ് 400, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് എന്നിവ പടിഞ്ഞാറൻ അതിർത്തിയിൽ നിലയുറപ്പിച്ചു – കര,വ്യോമ സേനകളാണ് ഇവ കൈകാര്യം ചെയ്തത്.
കരുത്തിന് ഇവരും
റഫാൽ, സുഖോയ് 30 തുടങ്ങിയവ ഉൾപ്പെട്ട ഇന്റർസെപ്റ്റർ യുദ്ധവിമാനങ്ങൾ, മറ്റു ഹ്രസ്വദൂര മിസൈലുകൾ എന്നിവ കൂടി ചേരുന്ന (ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ്) സംയോജിത വ്യോമകവചം പാക്കിസ്ഥാൻ തൊടുത്ത മിസൈലുകളിലും ഡ്രോണുകളിലും ഒന്നും പോലും നിലംതൊടാൻ അനുവദിച്ചില്ല. സംഘർഷം ആരംഭിച്ചതു മുതൽ ഇവയുടെ റഡാർ സംവിധാനങ്ങൾ വഴി പാക്കിസ്ഥാനുള്ളിൽ 150–200 കിലോമീറ്റർ വരെ ഇന്ത്യൻ പ്രതിരോധ സേനകളുടെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു. ഈ പരിധിക്കുള്ളിൽ അവിടെ നിന്ന് യുദ്ധവിമാനമോ ഡ്രോണോ മിസൈലോ പറന്നുയർന്നാലുടൻ അതു സംബന്ധിച്ച സന്ദേശം മിസൈൽ സംവിധാനത്തിലേക്കെത്തി. ഇന്ത്യയുടെ വ്യോമാതിർത്തി ലക്ഷ്യമിട്ടാണ് അവയുടെ നീക്കമെന്ന് ഉറപ്പിക്കുന്ന നിമിഷം എസ് 400, ആകാശ്, ബറാക് മിസൈലുകൾ അവയ്ക്കു നേരെ വർഷിച്ചു.