ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യ–പാക്ക് സംഘർഷത്തിന്റെ മറവിൽ സമൂഹമാധ്യമങ്ങളിൽ വ്യാജവിവര പ്രളയം. സൈനികനീക്കങ്ങൾ സംബന്ധിച്ച ഇല്ലാക്കഥകളും എടിഎം മുടക്കം, ഇന്ധനക്ഷാമം തുടങ്ങി ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നുണകളും വരെ പ്രചരിക്കുന്നു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചെന്നും ട്രെയിൻ സർവീസുകൾ നിർത്തിവച്ചെന്നും വരെ വ്യാജ പ്രചാരണമുണ്ടായി. ഇന്ത്യക്കാർക്കിടയിൽ ആശങ്ക പരത്താൻ പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് ഒട്ടേറെ സമൂഹമാധ്യമ ഹാൻഡിലുകൾ ഒരുമിച്ചുചേർന്ന് വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്ന ദൃശ്യങ്ങളും വിവരങ്ങളും ഷെയർ ചെയ്യുന്നതിനു മുൻപ് പരിശോധിച്ച് ശരിയെന്ന് ഉറപ്പാക്കണമെന്നു കേന്ദ്രസർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) മുന്നറിയിപ്പു നൽകി.

കഴിഞ്ഞ 10 ദിവസത്തിനിടെ അൻപതിലേറെ വ്യാജ വിഡിയോകളും പോസ്റ്റുകളും പിഐബിയുടെ വസ്തുതാപരിശോധനാ വിഭാഗം കണ്ടെത്തി; വ്യാഴാഴ്ച രാത്രി 10 മുതൽ ഇന്നലെ രാവിലെ 6.30 വരെ മാത്രം 7 വിഡിയോകൾ. എടിഎമ്മുകൾ പതിവുപോലെ പ്രവർത്തിക്കുമെന്നും ഡിജിറ്റൽ സേവനങ്ങൾക്കു തടസ്സമില്ലെന്നും കേന്ദ്രസർക്കാരും ബാങ്കുകളും വ്യക്തമാക്കി. വെപ്രാളപ്പെട്ട് ഇന്ധനം വാങ്ങി സൂക്ഷിക്കേണ്ടതില്ലെന്നും രാജ്യമാകെ ആവശ്യത്തിനു സ്റ്റോക്ക് ഉണ്ടെന്നും ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികൾ വ്യക്തമാക്കി. സൈനിക നടപടികളുടെയും നീക്കങ്ങളുടെയും തത്സമയ വാർത്താ കവറേജ് ഒഴിവാക്കണമെന്നു കേന്ദ്ര പ്രതിരോധ മന്ത്രാലയം ആവർത്തിച്ചു നിർദേശിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിക്കുന്ന ചാനലുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനു കത്തയച്ചു. 

‘കറാച്ചി കഥ’യിൽ കേന്ദ്രമന്ത്രി കുടുങ്ങി 

ഇന്ത്യൻ നാവികസേന കറാച്ചി തുറമുഖം ആക്രമിച്ചെന്ന വ്യാജ വിവരം കേന്ദ്രമന്ത്രി കിരൺ റിജിജുവും ഇന്നലെ പുലർച്ചെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. വ്യാജമാണെന്ന വിവരം പുറത്തുവന്നതോടെ പോസ്റ്റ് പിൻവലിച്ചു. ഐഎൻഎസ് വിക്രാന്തിനെ രംഗത്തിറക്കി കറാച്ചി തുറമുഖം ആക്രമിച്ചെന്ന തരത്തിലായിരുന്നു സമൂഹമാധ്യമപ്രചാരണം. യുഎസിലെ ഫിലഡൽഫിയയിലെ വിമാനാപകട ദൃശ്യങ്ങളാണ് കറാച്ചിയിലേതെന്ന മട്ടിൽ പ്രചരിക്കപ്പെട്ടത്. വിഷയത്തിൽ കേന്ദ്രസർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തുറമുഖം ആക്രമിക്കപ്പെട്ടിട്ടില്ലെന്നു കറാച്ചി പോർട്ട് ട്രസ്റ്റ് പ്രതികരിച്ചു. ആരൊക്കെയോ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി മാധ്യമപ്രവർത്തകർ വഴി വിവരങ്ങൾ പങ്കുവയ്ക്കുകയാണെന്നു മന്ത്രി റിജിജു ഇന്നലെ വൈകിട്ട് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. എന്നാൽ മറ്റാരുമല്ല, മന്ത്രിയുടെ സ്വന്തം അക്കൗണ്ട് തന്നെ പോസ്റ്റ് ചെയ്തതാണെന്ന് വസ്തുതാപരിശോധകനായ മുഹമ്മദ് സുബൈർ മറുപടി നൽകി. 

പൂഴ്ത്തിവയ്പ് പാടില്ല: കേന്ദ്രം 

അവശ്യസാധനങ്ങൾ ആവശ്യത്തിലേറെ സ്റ്റോക്കുണ്ടെന്നു കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. തിരക്കിട്ട് ഭക്ഷ്യസാധനങ്ങൾ വാങ്ങിക്കൂട്ടേണ്ടതില്ല. പൂഴ്ത്തിവയ്പിലൂടെ കൃത്രിമക്ഷാമമുണ്ടാക്കരുതെന്നു കച്ചവടക്കാർക്കും മുന്നറിയിപ്പു നൽകി. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനും രാജ്യത്തെ മൊത്തം ഭക്ഷ്യശേഖരം വിലയിരുത്തി. 

സംശയാസ്പദമായ ഉള്ളടക്കമോ പ്രചാരണമോ കണ്ടെത്തിയാൽ പിഐബിയെ അറിയിക്കാനാണ് സർക്കാർ നിർദേശം. വാട്സാപ് നമ്പർ: 8799711259

English Summary:

Fake News Flood: Fake news is flooding social media, spreading false narratives about ATM disruptions, fuel shortages, and military movements.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com