അതിർത്തി സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാനിർദേശം; അതിർത്തിഗ്രാമങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു

Mail This Article
ഇന്ത്യ–പാക്ക് സംഘർഷം രൂക്ഷമാകുമ്പോൾ അതിർത്തി സംസ്ഥാനങ്ങൾ അതീവജാഗ്രതയിൽ. രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളോടു ജാഗ്രത പാലിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. ജമ്മു കശ്മീരിൽ അതിർത്തിഗ്രാമങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. അതിർത്തി സംസ്ഥാനങ്ങളിലെ മുൻകരുതലുകൾ ഇവ:
-
Also Read
തലങ്ങും വിലങ്ങും ‘വ്യാജ ബോംബ്’
∙ജമ്മു കശ്മീർ: എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും അവധി . സർവകലാശാലകളും അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എത്രനാളത്തേക്കെന്നു വ്യക്തമാക്കിയിട്ടില്ല. അതിർത്തിഗ്രാമങ്ങളിൽനിന്നു താമസക്കാരെ ഒഴിപ്പിച്ചു. ഇ–കൊമേഴ്സ് സ്ഥാപനങ്ങളുടെ ഡെലിവറികൾ താൽക്കാലികമായി റദ്ദുചെയ്തു.
∙പഞ്ചാബ്: പാക്കിസ്ഥാനുമായി 532 കിലോമീറ്റർ അതിർത്തി പങ്കിടുന്ന സംസ്ഥാനത്ത് സർക്കാർ ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി. പഠാൻകോട്ട്, അമൃത്‌സർ, ജലന്തർ, ഹോഷിയാർപുർ, മൊഹാലി, ഗുരുദാസ്പുർ, ചണ്ഡിഗഡ് എന്നീ ജില്ലകളിൽ രാത്രി വൈദ്യുതി വിഛേദിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ 12 വരെ അടച്ചു. സ്കൂളുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നേരിട്ടു ക്ലാസുകൾ നടത്തേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇ–കൊമേഴ്സ് സ്ഥാപനങ്ങളുടെ ഡെലിവറികൾ അതിർത്തി ജില്ലകളിൽ താൽക്കാലികമായി റദ്ദാക്കി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും അവശ്യസാധനങ്ങൾ പൂഴ്ത്തിവയ്ക്കുന്നതും തടയാൻ ഉത്തരവു നൽകിയിട്ടുണ്ട്.
∙രാജസ്ഥാൻ: പാക്കിസ്ഥാനുമായി 1,000 കിലോമീറ്ററിലധികം അതിർത്തി പങ്കിടുന്ന സംസ്ഥാനത്ത് ശ്രീഗംഗാനഗർ, ബിക്കാനിർ, ജോധ്പുർ, ജയ്സൽമേർ, ബാർമർ എന്നീ ജില്ലകളിലെ സ്കൂളുകളും അങ്കണവാടികളും അടച്ചിടാൻ ഉത്തരവിട്ടു. ബാർമറിലും ജയ്സൽമേറിലും രാത്രി 9 മുതൽ പുലർച്ചെ 4 വരെയും ജോധ്പുരിൽ രാത്രി 12.30 മുതൽ പുലർച്ചെ 4 വരെയും വൈദ്യുതി മുടങ്ങും. ബിക്കാനിറിലും ശ്രീഗംഗാനഗറിലും പടക്കങ്ങളും ഡ്രോൺ പറത്തലും നിരോധിച്ചിട്ടുണ്ട്. ഗംഗാനഗറിൽ രാത്രി ലൈറ്റുകൾ ഓഫ് ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. ജോധ്പുരിലെ കോളജുകൾ അടച്ചിടും. ബിക്കാനിർ, കിഷൻഗഡ്, ജോധ്പുർ വിമാനത്താവളങ്ങളിൽനിന്നുള്ള സർവീസുകൾ ഇന്നുവരെ നിർത്തി.
∙ ഗുജറാത്ത്: പാക്കിസ്ഥാനുമായി കര, കടൽ അതിർത്തികൾ പങ്കിടുന്ന ഗുജറാത്തിലെ തീരദേശങ്ങളിൽ അതീവ ജാഗ്രതാനിർദേശം. പൊലീസ് ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കി. ജാംനഗർ, മോർബി, ദേവഭൂമി ദ്വാരക ജില്ലകളിൽ തീരദേശഗ്രാമങ്ങളിലും ബോട്ട് ലാൻഡിങ് പോയിന്റുകളിലും പൊലീസ് പട്രോളിങ് നടത്തുന്നുണ്ട്. സർക്കാർ ആശുപത്രികളിൽ രക്തവും അടിയന്തര മരുന്നുകളും സംഭരിക്കാനും ഇന്ധന പമ്പുകളോടു കരുതൽശേഖരം നിലനിർത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും ജാഗ്രത വർധിപ്പിച്ചു. അഹമ്മദാബാദ് സ്റ്റേഷനിൽ ബാഗേജ് പരിശോധന കർശനമാക്കി.