ADVERTISEMENT

ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിയിൽ സൈനികകേന്ദ്രങ്ങളും വ്യോമതാവളങ്ങളും ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ഒട്ടേറെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളാണു കഴിഞ്ഞദിവസം നടത്തിയത്. ശ്രീനഗർ, അവന്തിപുര, ജമ്മു, ഉധംപുർ, സാംബ, ആർഎസ് പുര, പഠാൻകോട്ട് എന്നിവിടങ്ങൾക്കു പുറമേ പഞ്ചാബിലെ വിവിധ നഗരങ്ങളും രാജസ്ഥാനും ഗുജറാത്തിലെ ഭുജും പാക്ക് സേന ഉന്നമിട്ടെങ്കിലും അതെല്ലാം ഇന്ത്യ വിജയകരമായി പ്രതിരോധിച്ചു. നിയന്ത്രണരേഖയിലെ നിസ്സഹായരായ ഗ്രാമീണർക്കു നേരെയാണു പാക്ക് പട്ടാളം വെടിവയ്പ് തുടരുന്നത്. രാജ്യാന്തര അതിർത്തിയിലേക്ക് ടാങ്കുകൾ അയയ്ക്കുമെന്നും ഭീഷണി ഉയർത്തുന്നു.

കഴിഞ്ഞദിവസത്തെ പാക്ക് പ്രകോപനങ്ങൾക്കുള്ള മറുപടിയായാണ് ലഹോർ, റാവൽപിണ്ടി, കറാച്ചി എന്നിവിടങ്ങളിലെ സൈനികസംവിധാനങ്ങളെ ഇന്ത്യൻസേന ലക്ഷ്യമിട്ടത്. ഇതോടെ സ്ഥിതി നിയന്ത്രണമറ്റുപോകുകയാണോ എന്ന ചോദ്യമുയർന്നു. സംഘർഷം തീവ്രമായി ആളിപ്പടരുമോ? അല്ലെങ്കിൽ അതുംകടന്ന് ഒരു ആണവസംഘർഷത്തിലേക്ക്?

ലളിതമായ കണക്കുകൂട്ടൽകൊണ്ട് ഈ ആശങ്കകൾക്ക് ഉത്തരം ലഭിക്കില്ല. പകരം കളം നിരീക്ഷിക്കുകയും സൂചനകൾ മനസ്സിലാക്കുകയും ഇരുവശത്തെയും ഉദ്ദേശ്യങ്ങൾ അറിയുകയും ചെയ്താൽ പ്രശ്നത്തിനു വ്യക്തത ലഭിച്ചേക്കും

ഇന്ത്യ എന്തിന് ആക്രമിച്ചു?

ദശകങ്ങൾ നീണ്ട സംഘർഷങ്ങൾക്കൊടുവിൽ കശ്മീർ സാധാരണ നിലയിലേക്കു തിരിച്ചുവന്നപ്പോഴാണു പാക്ക് ഭീകരർ പഹൽഗാമിൽ 26 ടൂറിസ്റ്റുകളെ നിഷ്കരുണം വധിച്ചത്. ഭർത്താവിന്റെ മൃതദേഹത്തിനുസമീപം നിസ്സഹായയായി ഇരിക്കുന്ന യുവതിയുടെ ചിത്രം ഈ ഭീകരതയുടെ ദാരുണമായ ദൃശ്യമായി ഇന്ത്യയുടെ ഹൃദയത്തിൽ മായാത്തവിധം പതിയുകയും ചെയ്തു. ഭീകരർക്കും ആസൂത്രകർക്കും കർശനശിക്ഷ നൽകണമെന്ന പൊതുവികാരവും ഉയർന്നു. ഈ സാഹചര്യത്തിലാണു തിരിച്ചടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറച്ച തീരുമാനമെടുത്തത്.

ലക്ഷ്യം ഭീകരരെ മാത്രം

പതിവുപോലെ, ഭീകരാക്രമണങ്ങൾ പങ്കില്ലെന്ന പല്ലവി പാക്കിസ്ഥാൻ ആവർത്തിച്ചു. രാജ്യാന്തര സമ്മർദമുണ്ടായിട്ടും ഭീകരപരിശീലനകേന്ദ്രങ്ങൾക്കെതിരെ ഒരുനടപടിയുമെടുക്കാതെ തൊടുന്യായങ്ങൾ നിരത്തി. ഇതോടെ ഭീകരാക്രമണങ്ങൾ തുടരുമെന്നും വ്യക്തമാക്കി.

പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും 9 ഭീകരതാവളങ്ങൾക്കുനേരെ കനത്ത ആക്രമണമാണ് ഇന്ത്യ നടത്തിയത്. കൃത്യം ഈ കേന്ദ്രങ്ങളിൽ മാത്രമാണു നാശമുണ്ടാക്കിയത്. ജനവാസകേന്ദ്രങ്ങളെയോ സൈനികകേന്ദ്രങ്ങളെയോ തൊട്ടില്ലെങ്കിലും ഇന്ത്യയുടെ ആക്രമണം പാക്കിസ്ഥാനിൽ ഭയവും പരിഭ്രാന്തിയും പരത്തി. പകരം വീട്ടുമെന്നു പ്രഖ്യാപിച്ച പാക്കിസ്ഥാൻ, കൈവശം ആണവായുധങ്ങൾ ഉണ്ടെന്നതും ലോകത്തെ ഓർമിപ്പിച്ചു.

ഭീകരകേന്ദ്രങ്ങൾ തകർക്കുകയും ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുകയും ആണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് മേയ് 7ന് ഓപ്പറേഷൻ സിന്ദൂർ നടപടിക്കുശേഷം വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ സൈനികനടപടി അളന്നുതൂക്കിയതും ആനുപാതികവും ഉത്തരവാദിത്തത്തോടെയുമാണ്. സംഘർഷം തീവ്രമാക്കാൻ ഉദ്ദേശിച്ചുള്ളതുമല്ല. ഭീകരതാവളങ്ങൾ സംബന്ധിച്ച ശ്രദ്ധാപൂർവമായ പരിശോധനയ്ക്കുശേഷമാണ് ലക്ഷ്യങ്ങൾ തിരഞ്ഞെടുത്തത്. സാധാരണപൗരർക്കു ജീവഹാനി വരുത്താതെ, സൈനികതാവളങ്ങൾ ലക്ഷ്യമിടാതെ കൃത്യതയോടെയായിരുന്നു ആ നടപടി. ഇത് സംഘർഷത്തിനു തീവ്രത കൂട്ടാതിരിക്കാൻ വേണ്ടിയായിരുന്നു.

ഇരയായ രാജ്യത്തിന്റെ ന്യായമായ അവകാശമാണ് ഭീകരതാവളങ്ങളുടെ ആക്രമണമെന്നു വിശദീകരിച്ച ഇന്ത്യ, പാക്കിസ്ഥാൻ സ്ഥിതി വഷളാക്കുംവിധം പ്രതികരിച്ചാൽ അതിനെ നേരിടുമെന്നും വ്യക്തമാക്കുകയുണ്ടായി. അതായത്, സമാധാനം വേണോയെന്ന് പാക്കിസ്ഥാനു തീരുമാനിക്കാം.

കാർഗിലുമായുള്ള സമാനത

കാർഗിൽ സംഘർഷകാലത്തും ഇന്ത്യയുടെ ഭാഗത്തുനിന്നു സമാനമായ നിശ്ചയദാർഢ്യവും പ്രതികരണവുമാണ് ഉണ്ടായത്–നഷ്ടമായ പ്രദേശം തിരിച്ചുപിടിക്കുക. ഇന്ത്യൻ വ്യോമസേന അന്ന് നിയന്ത്രണരേഖ ലംഘിച്ചുമില്ല. ഉപഭൂഖണ്ഡത്തിൽ ഒതുങ്ങിയതായിരുന്നു കാർഗിൽയുദ്ധം. ഇപ്പോഴും, സമാനമായ രീതി നമുക്ക് കാണാം. ഭീഷണിയുയർത്തുന്ന സന്ദേശങ്ങളൊന്നും ഇന്ത്യ നൽകിയില്ല – പാക്കിസ്ഥാനെ തകർക്കുമെന്നോ പാക്ക് അധിനിവേശ കശ്മീർ തിരിച്ചെടുക്കുമെന്നോ ഒന്നും.

പാക്കിസ്ഥാനിലെ പ്രതിസന്ധി

പാക്കിസ്ഥാനിലെ സ്ഥിതി നോക്കൂ. മുൻപ് പാക്ക് പട്ടാളത്തിന്റെ ജനപ്രീതി മൂക്കുകുത്തി നിൽക്കുമ്പോഴാണ് ജനറൽ മുഷറഫ് കാർഗിലിൽ കുഴപ്പമുണ്ടാക്കിയത്. ഇപ്പോഴത്തെ പാക്ക് പട്ടാളമേധാവി അസിം മുനീറും അതുതന്നെയാണു ചെയ്തത്. പാക്കിസ്ഥാന്റെ സാമ്പത്തികനില ഏറ്റവും മോശമായ നിലയിലാണ്. പാക്ക് ടാങ്കുകൾ 7 ദിവസം ഓടാനുള്ള ഇന്ധനം പോലും സ്റ്റോക്കില്ല. വെടിക്കോപ്പുകളും സൈനികസാമഗ്രികളും വേണ്ടത്ര ഇല്ലാത്ത അവസ്ഥയും അവർ നേരിടുന്നു. ഇതൊന്നും പോരാത്തതിന് അഫ്ഗാനിസ്ഥാനുമായി അതിർത്തിപ്രശ്നമുണ്ട്. ബലൂചിസ്ഥാനിൽ വിഘടനവാദികൾ സൈന്യവുമായി നിരന്തര ഏറ്റുമുട്ടലിലാണ്. എക്കാലത്തെയും വലിയ സുഹൃത്തായ ചൈന കാര്യമായ സഹായം നൽകുന്നുമില്ല. തുർക്കി അല്ലാതെ മറ്റാരും പാക്കിസ്ഥാനൊപ്പം ഇപ്പോൾ ഇല്ല. ഈ നില തുടർന്നാൽ പാക്ക് പട്ടാളമേധാവി അസിം മുനീർ താമസിയാതെ പുറത്താകുമെന്നാണു സൂചന.

(കാർഗിൽ യുദ്ധത്തിൽ സൈന്യത്തിനുവേണ്ടി സ്വതന്ത്രറിപ്പോർട്ട് തയാറാക്കിയ കേണൽ ത്യാഗി, കാർഗിൽ റിവ്യൂ കമ്മിറ്റിയുടെയും ഭാഗമായിരുന്നു)

English Summary:

Col. Tyagi on the India-Pakistan Standoff: India's measured response to Pakistan's terrorism; Col. S.C. Tyagi (Retd.) analyzes India's actions, comparing the current situation to the Kargil conflict, and assesses Pakistan's internal vulnerabilities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com