ADVERTISEMENT

ന്യൂഡൽഹി ∙ ബുധനാഴ്ച പുലർച്ചെ 9 പാക്ക് ഭീകരത്താവളങ്ങൾ തകർത്ത് ഇന്ത്യ നടത്തിയ പ്രഹരത്തിനു പകരമെന്നോണം വടക്ക് ലഡാക്ക് അതിർത്തി മുതൽ തെക്ക് ഗുജറാത്തിലെ കച്ച് പ്രദേശം വരെ ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിട്ട പാക്കിസ്ഥാന് ഇന്ത്യൻ സൈനികസ്ഥാപനങ്ങൾക്കോ സിവിലിയൻ സംവിധാനങ്ങൾക്കോ കാര്യമായ തകരാറുണ്ടാക്കാൻ സാധിച്ചിട്ടില്ല. മിക്ക ഡ്രോണുകളും ഇന്ത്യയുടെ എസ്– 400, ബാരക്– 8, ആകാശ് എന്നീ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചു തടയുകയോ തകർക്കുകയോ ചെയ്തുവെന്നാണ് ഇന്ത്യൻ സൈനികാധികൃതർ പറയുന്നത്.

അതിലധികം ആൾനാശമുണ്ടായത് നിയന്ത്രണരേഖയിലെ വെടിവയ്പിലാണ്. പൊതുവേ റൈഫിൾ, മോർട്ടാർ, ഗ്രനേഡ് ലോഞ്ചർ തുടങ്ങിയ ലഘു ആയുധങ്ങൾ ഉപയോഗിച്ചു നടത്തിയിരുന്ന വെടിവയ്പ് പീരങ്കി ഉപയോഗിച്ചുള്ള പോരാട്ടമായി വളർന്നിരിക്കുന്നു. ഈ വെടിവയ്പിൽ നിയന്ത്രണരേഖയോടു തൊട്ടുകിടക്കുന്ന ഗ്രാമങ്ങളിൽ ആളപായം ഉണ്ടായിട്ടുണ്ട്. രാജ്യാന്തര അതിർത്തിയിൽ നടക്കുന്ന പോരാട്ടം ഇരുസൈന്യവും താരതമ്യേന സൂക്ഷിച്ചാണ് നടത്തുന്നത്. ഇന്ത്യയുടെ ശക്തമായ മിസൈലാക്രമണത്തിനു പകരമെന്ന് അവകാശപ്പെട്ടു പാക്കിസ്ഥാൻ നടത്തിയ പ്രഹരങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ചതിൽനിന്നുതന്നെ ഇതു വ്യക്തം.  

ആയുധസാങ്കേതികവിദ്യയിൽ ഏറ്റവും പുതുതലമുറയിൽപെട്ട ആയുധമാണ് ഡ്രോണുകളെങ്കിലും മിസൈലുകളോ വിമാനങ്ങളിൽനിന്നു വിക്ഷേപിക്കുന്ന ബോംബുകളോ പീരങ്കിയോ പോലെ ഭയാനകമായ ആയുധമല്ലവ. നശീകരണശേഷി തുലോം പരിമിതം. ദിവസേനയെന്നോണം ഇസ്രയേലിനെതിരെ ഹൂതികൾ നൂറുകണക്കിനു ഡ്രോണുകൾ അയച്ചിട്ടും കാര്യമായ നാശമുണ്ടാകാതിരുന്നതിന് ഒരു കാരണം ഇതുതന്നെ. ഇസ്രയേൽ അയേൺ ഡൂം പ്രതിരോധസംവിധാനമുപയോഗിച്ച് അവയെ തടഞ്ഞിരുന്നുവെന്നതു മറക്കുന്നില്ല.  

ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച പുലർച്ചെയുമായി ഇന്ത്യയുടെ അവന്തിപുര, അമൃത്‌സർ, ജമ്മു, ജലന്തർ, ഭട്ടിൻഡ, ചണ്ഡിഗഡ്, ജയ്സൽമേർ തുടങ്ങിയ വ്യോമതാവളങ്ങളിലാണ് ആക്രമണം നടത്തിയത്. മറുപടിയായി ഇന്ത്യ പാക്കിസ്ഥാന്റെ റാവൽപിണ്ടി, ഗുജ്രൻവാല, ഖെൻജു, അറ്റോക്ക്, ബഹാവൽപൂർ എന്നിവിടങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ചു പ്രഹരിച്ചു. ലഹോർ വ്യോമതാവളത്തിനും പ്രഹരമേൽപിച്ചിട്ടുണ്ടെന്നു റിപ്പോർട്ടുകളുണ്ടെങ്കിലും വ്യോമസേനാ കേന്ദ്രങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. കറാച്ചിക്കടുത്ത് വ്യോമതാവളത്തിന്റെ അനുബന്ധ സ്ഥാപനത്തിനു നേർക്കും ആക്രമണമുണ്ടായെന്നു റിപ്പോർട്ടുകൾ പറയുന്നു. ഇവയിലൊന്നും വലിയതോതിൽ ആളപായമുണ്ടായതായി ഇരുവശത്തുനിന്നും ആരോപണം ഉയർന്നിട്ടില്ല. പിന്നെയെന്തിന് പോരാട്ടത്തിൽ ഡ്രോണുകൾ ഉപയോഗിക്കുന്നു എന്ന ചോദ്യമുയരാം. ഉത്തരം ലളിതം: വിലക്കുറവ്. 20,000 ഡോളർ കൊടുത്താൽ താരതമ്യേന ഏറ്റവും വിലകൂടിയ ഡ്രോണുകളിൽ ഒന്നായ കാമിക്കാസി ലഭിക്കും. അതേസമയം, അതേ കൃത്യതയുള്ള മിസൈൽ വാങ്ങാൻ 10 ലക്ഷം ഡോളറെങ്കിലും വേണം. 

ഇന്ത്യൻ വ്യോമസേനാ താവളങ്ങളിലെ റഡാർ സംവിധാനം, കമാൻഡ്– കൺട്രോൾ സംവിധാനം എന്നിവയ്ക്കു ക്ഷതമുണ്ടാക്കാൻ മാത്രമേ പാക്ക് ഡ്രോണുകൾക്കു സാധിച്ചിട്ടുള്ളൂ. വ്യോമതാവളം തകർക്കുകയോ പൂർണമായി ഉപയോഗശൂന്യമാക്കുകയോ ആയിരുന്നു ലക്ഷ്യമെങ്കിൽ അവർ മിസൈലുകളോ പോർവിമാനങ്ങളോ ഉപയോഗിക്കുമായിരുന്നു. 1971 ലെ യുദ്ധം ആരംഭിച്ചതുതന്നെ പാക്ക് പോർവിമാനങ്ങൾ ഇന്ത്യയുടെ അമൃത്‌സർ, പഠാൻകോട്ട്, അവന്തിപുര തുടങ്ങിയ വ്യോമതാവളങ്ങൾ തകർത്താണ്. ആ രീതിയിലുള്ള ആക്രമണമൊന്നും ഇതുവരെ ഇരുഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. പാക്ക് അതിർത്തിയോടു ചേർന്നുള്ള വ്യോമതാവളങ്ങളിലെ സിവിലിയൻ ഓപ്പറേഷൻ ഇന്ത്യ നിർത്തിവച്ചത് യാത്രക്കാരുടെയും സിവിൽ വിമാനങ്ങളുടെയും സുരക്ഷയെക്കരുതിയാണ്. പാക്കിസ്ഥാനാവട്ടെ അത്രപോലും ജാഗ്രത കാട്ടിയില്ല. സിവിലിയൻ വിമാനങ്ങൾ ഇതേ പ്രദേശത്ത് തുടർന്നും പറന്നുകൊണ്ടേയിരുന്നു. സിവിലിയൻ വിമാനങ്ങളുടെ മറപിടിച്ച് പാക്കിസ്ഥാൻ ആക്രമണം നടത്തുകയാണെന്ന് ഇന്ത്യ ആരോപിക്കുകയും ചെയ്തു.

പാക്കിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് അതേ നാണയത്തിലാണ് ഇന്ത്യ മറുപടി നൽകിയത്. ഇന്ത്യയും പാക്ക് വ്യോമതാവളങ്ങളിലേക്കു ഡ്രോണുകൾ ഉപയോഗിച്ചു പ്രത്യാക്രമണം മാത്രമാണു നടത്തിയത്. ബുധനാഴ്ച പുലർച്ചെ പാക്കിസ്ഥാനിലെ ഭീകരത്താവളങ്ങൾ തകർക്കാനുപയോഗിച്ച സ്കാൽപ്, ഹാമർ മിസൈലുകളോ വൻ നശീകരണശേഷിയുള്ള ഡ്രോണുകളോ ഉപയോഗിച്ചില്ല. നിലവിലെ പോരാട്ടത്തിൽ കൂടുതൽ ആൾനാശം കശ്മീരിലെ നിയന്ത്രണരേഖയിലാണ്. കുപ്‌വാര, പൂഞ്ച്, നൗഗാം തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും ശക്തമായ പീരങ്കിയാക്രമണം കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. 2021 ഫെബ്രുവരിയിലുണ്ടാക്കിയ ധാരണയനുസരിച്ച് ഇരുസൈന്യങ്ങളും നിയന്ത്രണരേഖയിൽ വെടിനിർത്തിയിരുന്നതാണ്. അതു ലംഘിച്ച് കഴിഞ്ഞ് 6 മാസത്തോളമായി പാക്ക് സൈന്യം വെടിവയ്പ് നടത്തിയിരുന്നെങ്കിലും ലഘുആയുധങ്ങളാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞദിവസങ്ങളായി പീരങ്കിപ്രയോഗം ആരംഭിച്ചത് നിയന്ത്രണരേഖയോടടുത്തു ഗ്രാമവാസികളിൽ ഭീതി ഉയർത്തിയിട്ടുണ്ട്.

English Summary:

India-Pakistan Border Erupts: Drone Warfare and Artillery Shelling Mark New Phase in India-Pakistan Conflict.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com