സൗദി ഇടപെടലിൽ പ്രതീക്ഷ, മധ്യസ്ഥ ശ്രമമെന്ന് സൂചന; ആരുടെയും പക്ഷം പിടിക്കാതെ ട്രംപ്

Mail This Article
പഹൽഗാമിൽ ഏപ്രിൽ 22ന് 26 പുരുഷന്മാരെ കൂട്ടക്കൊല ചെയ്തതിനുള്ള ഇന്ത്യയുടെ തിരിച്ചടി ഒഴിവാക്കാൻ പറ്റാത്തതായിരുന്നു. പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഭീകരശൃംഖലയുമായി ബന്ധപ്പെട്ട് 1980 കളുടെ അവസാനം മുതൽ പ്രവർത്തിക്കുന്ന 9 ഇടങ്ങളിലാണ് മേയ് 7ന് ഇന്ത്യ ആക്രമണം നടത്തിയത്. അതിൽ 2 സ്ഥലങ്ങൾക്കു സവിശേഷ പ്രാധാന്യമുണ്ട്. 26/11 മുംബൈ കൂട്ടക്കൊല ഉൾപ്പെടെ ഇന്ത്യയിൽ ഭീകരാക്രമണങ്ങളുടെ നീണ്ടചരിത്രമുള്ള ലഷ്‌കറെ തയിബയുടെ വലിയൊരു കെട്ടിട സമുച്ചയമാണു മുറിദ്‌കെയിലുണ്ടായിരുന്നത് (ലഷ്കറിന്റെ പുതിയ നിഴൽസംഘമായ ദ് റസിസ്റ്റൻസ് ഫ്രണ്ട് പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു; പിന്നീടു നിഷേധിച്ചെങ്കിലും). കാണ്ഡഹാർ വിമാനറാഞ്ചലുമായി ബന്ധപ്പെട്ടു വിട്ടയയ്ക്കപ്പെട്ടശേഷം മസൂദ് അസ്ഹർ ബഹാവൽപുരിൽ സ്ഥാപിച്ച ജയ്ഷെ മുഹമ്മദ് ആസ്ഥാനമായിരുന്നു ഇന്ത്യൻ ആക്രമണത്തിന്റെ മറ്റൊരു ലക്ഷ്യം. 2001 ൽ ഇന്ത്യൻ പാർലമെന്റിനു നേരെയുണ്ടായ ആക്രമണത്തിനു പിന്തുണ നൽകിയ സംഘടനയാണ് ജയ്ഷെ മുഹമ്മദ്.
-
Also Read
തലങ്ങും വിലങ്ങും ‘വ്യാജ ബോംബ്’
ഇന്ത്യയുടെ 3 മുതൽ 5 വരെ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി പാക്കിസ്ഥാൻ അവകാശപ്പെട്ടിരുന്നു. അതോടെ പാക്കിസ്ഥാൻ ആക്രമണം നിർത്തിയേക്കുമെന്നു ചിലരെങ്കിലും കരുതിയെങ്കിലും പാക്ക് സൈന്യത്തിൽ ആധിപത്യം പുലർത്തുന്ന പാക്കിസ്ഥാൻ പഞ്ചാബി ഉദ്യോഗസ്ഥരുടെ അഹന്ത അതിന് അനുവദിച്ചില്ല (തന്ത്രപരമായ കണക്കുകൂട്ടലുകളിൽ അവർക്കു സംഭവിച്ച സമാനപിഴവായിരുന്നു കാർഗിലിൽ അവർ നടത്തിയ വിനാശകരമായ സാഹസവും). തലേന്നു രാത്രി ഉത്തരേന്ത്യയിലെയും പശ്ചിമേന്ത്യയിലെയും പല സൈനിക കേന്ദ്രങ്ങൾക്കു നേരെയും ആക്രമണത്തിനു പാക്കിസ്ഥാൻ ശ്രമിച്ചതായി മേയ് 8ന് ഇന്ത്യ ആരോപിച്ചിരുന്നു. ലഹോർ, റാവൽപിണ്ടി, കറാച്ചി എന്നിവിടങ്ങളിൽ പാക്കിസ്ഥാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർക്കാൻ അത് ഇന്ത്യ കാരണമാക്കുകയും ചെയ്തു. അതിനു മറുപടിയായി, നിയന്ത്രണരേഖയ്ക്കു സമീപം ഇന്ത്യക്കാരെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ കനത്ത ആക്രമണം തുടരുക മാത്രമല്ല, ജമ്മു വിമാനത്താവളം, അഖ്‌നൂർ, സാംബ, കഠ്‌വ എന്നിവിടങ്ങളിൽ ഡ്രോൺ ആക്രമണം അഴിച്ചുവിടുകയും ചെയ്തു.
ഇതിനു മുൻപ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ കാര്യമായ ഏറ്റുമുട്ടലുണ്ടായത് 2019 ൽ ഡോണൾഡ് ട്രംപ് ആദ്യമായി യുഎസ് പ്രസിഡന്റ് പദവിയിലിരിക്കുന്ന കാലത്താണ്. അന്നു സൗദി അറേബ്യയോടൊപ്പം ഇടപെട്ട് സ്ഥിതിഗതികൾ പെട്ടെന്നുതന്നെ ശാന്തമാക്കാൻ അമേരിക്കയ്ക്കു കഴിഞ്ഞു. പാക്കിസ്ഥാനിൽ പിടിയിലായ ഇന്ത്യൻ വ്യോമസേനാ പൈലറ്റിനെ അതിശയകരമായ വേഗത്തിൽ അവർ തിരിച്ചയയ്ക്കുകയും ചെയ്തു. നിലവിലെ സൈനിക മേധാവി ജനറൽ അസിം മുനീറിനെ ഐഎസ്‌ഐ ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്നു നീക്കുന്നതുൾപ്പെടെയുള്ള നടപടികളിലൂടെ അന്നത്തെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പാക്ക് സൈന്യത്തിൽ ആധിപത്യം സ്ഥാപിക്കാൻ തുടങ്ങിയ സമയവുമായിരുന്നു അത്.
പക്ഷേ, ആഗോളസാഹചര്യം അന്നത്തേതിൽനിന്ന് ഏറെ മാറിയിരിക്കുന്നു. ആണവായുധം സ്വന്തമായുള്ള 2 അയൽരാജ്യങ്ങൾ 5 പതിറ്റാണ്ടിനുശേഷം ആദ്യമായി സൈനികമായി പരസ്പരം ഏറ്റുമുട്ടുമ്പോൾ ലോകരാജ്യങ്ങളെല്ലാം അവരുടേതായ മറ്റു പല തിരക്കുകളിലാണ്. ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ആഘോഷത്തിലായിരുന്നു യുഎസ് പ്രസിഡന്റ് ട്രംപ്. രണ്ടാം ലോകയുദ്ധ വിജയദിനത്തിന്റെ 80-ാം വാർഷികം പ്രമാണിച്ചു മോസ്കോയിൽ സൈനിക പരേഡ് കണ്ടു നിൽക്കുകയായിരുന്നു ചൈനയുടെയും റഷ്യയുടെയും രാഷ്ട്രത്തലവന്മാർ. യൂറോപ്പും തിരക്കിൽത്തന്നെ. ജർമനി പുതിയ ചാൻസലറെ തിരഞ്ഞെടുത്തിട്ടേയുള്ളൂ. പുതിയ പോപ്പിനെ പ്രഖ്യാപിക്കുന്നതും കണ്ടുകൊണ്ടിരിക്കുകയായിരുന്നു ലോകം; അമേരിക്കയിൽനിന്ന് ഒരാൾ ആദ്യമായി ആ പദവിയിൽ എത്തുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. അതിന്റെ ആഹ്ലാദത്തിലായിരുന്നു ലോകമെങ്ങുമുള്ള 140 കോടി കത്തോലിക്കർ.
ഇന്ത്യൻ സന്ദർശനവേളയിൽ ആതിഥേയരിൽനിന്ന് ഒന്നാംതരം സ്വീകരണോപചാരങ്ങൾ ലഭിച്ചെങ്കിലും, ദക്ഷിണേഷ്യയിലെ കാര്യങ്ങളിൽ ഇടപെടാൻ അമേരിക്കയ്ക്കു താൽപര്യമില്ലെന്നാണു യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് പറഞ്ഞത്. ആരുടെയും പക്ഷം പിടിക്കാതെ നിൽക്കുകയെന്ന ട്രംപിന്റെ വിദേശനയം ആവർത്തിക്കുകയായിരുന്നു അദ്ദേഹം. എങ്കിലും, സംഘർഷം എത്രയും വേഗം ലഘൂകരിക്കേണ്ടതുണ്ടെന്ന് ഇപ്പോൾ യുഎസിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവു കൂടിയായ സ്റ്റേറ്റ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, സൗദി വിദേശകാര്യ ഉപമന്ത്രി കഴിഞ്ഞദിവസം ഡൽഹിയിൽ എത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട സന്ദേശങ്ങളുമായാണ് അദ്ദേഹം വന്നിരിക്കുന്നതെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു നൽകിയ സ്വീകരണത്തിൽനിന്നു മനസ്സിലാക്കേണ്ടത്. ഇന്നലെ സൗദി വിദേശകാര്യമന്ത്രി ഇസ്‌ലാമാബാദിലെത്തിയിട്ടുമുണ്ട്. യുഎസിന്റെ പിന്തുണയോടെ അവർ മധ്യസ്ഥതയ്ക്കു ശ്രമിക്കുകയാണെന്നു തീർച്ച.
അങ്ങനെ നോക്കുമ്പോൾ, വെടിനിർത്തലിന് ഇടുങ്ങിയൊരു സാധ്യത നിലനിൽക്കുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാനു രാജ്യാന്തര നാണയ നിധി (ഐഎംഎഫ്) നൽകുന്ന സാമ്പത്തിക സഹായം വെടിനിർത്തലിനുള്ള ആയുധമാക്കാൻ യുഎസിനു കഴിയും. മതപരവും സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങളാൽ പാക്കിസ്ഥാനു സൗദിയോടുള്ള പഴയ കടപ്പാടുകൾ അവരെ സമ്മർദത്തിലാക്കാൻ സൗദിക്കും ഉപയോഗപ്പെടുത്താം. എന്തായാലും, പാക്കിസ്ഥാനും ഇന്ത്യയും സംസാരിക്കേണ്ടിയിരിക്കുന്നു. പക്ഷേ കശ്മീരല്ല, ഭീകരതയും നദീജലവുമായിരിക്കും ചർച്ചാവിഷയങ്ങൾ. സിന്ധു നദീജല കരാർ മരവിപ്പിച്ചതിലൂടെ ജലം പുതിയ ആയുധമായി ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. സ്വന്തം ഭീകരപ്രവർത്തന ശൃംഖല പൊളിച്ചുനീക്കാമെന്നു പാക്കിസ്ഥാൻ ഉറപ്പു നൽകേണ്ടിവരും. അതൊരു പുതിയ തുടക്കമായേക്കാം. അല്ലാത്തപക്ഷം, ശത്രുത കൂടുതൽ ശക്തിപ്പെടുന്നത് ഒഴിവാക്കാനാകില്ല; അതിന്റെ പ്രത്യാഘാതങ്ങൾ ആർക്കും പ്രവചിക്കാനുമാകില്ല. (ഇറാനിലും യുഎഇയിലും ഇന്ത്യൻ അംബാസഡർ ആയിരുന്നു ലേഖകൻ)