ADVERTISEMENT

ന്യൂഡൽഹി ∙ എൻഡിഎ സർക്കാർ വന്നശേഷമുള്ള പേരുമാറ്റങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് നെഹ്റു യുവകേന്ദ്രയുടേത് (എൻവൈകെഎസ്). 53 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സംഘടനയുടെ പേരാണ് ‘മേരാ യുവ ഭാരത്’ എന്നാക്കിയത്. സംഘടനയുടെ പേരു മാറ്റുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാർ 2 വർഷം മുൻപു തുടങ്ങിയിരുന്നു. ആദ്യം നിർദേശിക്കപ്പെട്ട പേര് നാഷനൽ യുവ കേന്ദ്ര എന്നായിരുന്നു.

രാജ്യത്ത് 623 ജില്ലകളിലായി 2.55 ലക്ഷം ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്നതിലൂടെ ലോകത്തെ ഏറ്റവും വലിയ യുവജന സംഘടനകളിലൊന്നെന്ന പ്രത്യേകതയുമുണ്ട്. 1972 ൽ ആണ് നെഹ്റു യുവ കേന്ദ്ര തുടങ്ങുന്നത്. 42 ജില്ലകളിൽ തുടങ്ങിയ പ്രവർത്തനം, 1986-87 കാലത്തു രാജീവ്ഗാന്ധി സർക്കാർ സ്വയംഭരണ സ്ഥാപനമാക്കിയതോടെ 311 ജില്ലകളിലേക്കു വ്യാപിപ്പിച്ചു. 1987 ൽ നെഹ്‌റു യുവ കേന്ദ്ര എന്ന പേരിൽ സൊസൈറ്റിയായി.

പിന്നീടു രാജ്യത്തെ എല്ലാ ജില്ലകളിലും നെഹ്റു യുവകേന്ദ്ര വേരുപിടിച്ചു. ശേഷം കേന്ദ്ര യുവജന മന്ത്രാലയത്തിനു കീഴിലായി ഇതിന്റെ പ്രവർത്തനം. നിലവിൽ 34.92 ലക്ഷത്തിലധികം യുവാക്കൾ ഈ മുന്നേറ്റത്തിന്റെ ഭാഗമാണ്. വിദ്യാഭ്യാസ പ്രോത്സാഹനം, പരിശീലനം, ആരോഗ്യപരിപാലനം, നൈപുണ്യ വികസനം, സ്വയംതൊഴിൽ, സംരംഭകരെ സൃഷ്ടിക്കൽ തുടങ്ങി സാമൂഹിക മുന്നേറ്റം ലക്ഷ്യമിട്ട് ഒട്ടേറെ കാര്യങ്ങൾ ഏറ്റെടുത്താണു പ്രവർത്തനം. എച്ച്ഐവി-എയ്ഡ്സ് നിർമാർജനം, ലഹരിമരുന്ന് ഉപയോഗം തടയൽ, ദാരിദ്ര്യ നിർമാർജനം, സാക്ഷരത, സ്ത്രീ ശാക്തീകരണം, സാമൂഹിക തിന്മകളുടെ നിർമാർജനം തുടങ്ങിയവയുടെ പ്രചാരകരുമാണ്.

മോദി സർക്കാരുകളുടെ പേരുമാറ്റലുകൾ

2014: രാജ്യത്തെ എല്ലാവർക്കും വൈദ്യുതി എത്തിക്കാൻ ലക്ഷ്യമിട്ടു 2005 ൽ തുടങ്ങിയ രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ പദ്ധതി അവസാനിപ്പിച്ചു. പകരം ദീൻദയാൽ ഉപാധ്യായ ഗ്രാമ ജ്യോതി പദ്ധതി ആരംഭിച്ചു.

∙ ഇന്ദിര ഭവന പദ്ധതിക്കു ദേശീയ ഗ്രാമീണ ഭവന പദ്ധതിയെന്നു പേരു മാറ്റി. 1985 ൽ ആണ് ഇന്ദിരയുടെ പേരിൽ പദ്ധതി തുടങ്ങിയത്.

2016: യുപിഎ സർക്കാർ ആരംഭിച്ച രാജീവ് ഗാന്ധി ഖേൽ അഭിയാൻ യോജന (ആർജികെഎവൈ) ഖേലോ ഇന്ത്യയിൽ ലയിപ്പിച്ചു. 5 വർഷത്തിനകം രാജ്യത്തെ എല്ലാ ബ്ലോക്കുകളിലും സ്പോർട്സ് കോംപ്ലക്സ് നിർമിക്കുകയെന്ന ലക്ഷ്യത്തോടെ 2014 ൽ ആണു  ആർജികെഎവൈ പദ്ധതി ആരംഭിച്ചത്.

∙ 1985 ൽ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന ഘട്ടത്തിൽ നടപ്പാക്കിയ ഇന്ദിര ആവാസ് യോജന പരിഷ്കരിച്ചു 2016 ൽ ബിജെപി സർക്കാർ പ്രധാൻമന്ത്രി ആവാസ് യോജന ഗ്രാമീൺ (പിഎംഎവൈ–ജി) എന്ന പേരിലാക്കി

2017: ഗർഭിണികൾക്കു ധനസഹായം നൽകിയിരുന്ന ഇന്ദിരാ ഗാന്ധി മാതൃത്വ സഹയോഗ് യോജന പേരു മാറ്റി പ്രധാനമന്ത്രി മാതൃവന്ദന യോജനയാക്കി. ഗർഭിണികളുടെ വേതനനഷ്ടം ഭാഗികമായി നികത്തുകയെന്ന ഉദ്ദേശ്യത്തോടെ 2010 ൽ തുടങ്ങിയതാണ് ഈ പദ്ധതി.

2021: രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം ‘മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം’ ആക്കി.

2023: തീൻമൂർത്തി ഭവനിൽ സ്ഥിതി ചെയ്യുന്ന നെഹ്റു സ്മാരക മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പേര് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി എന്നു മാറ്റി.

2023: കേന്ദ്രീയ വിദ്യാലയങ്ങളുടെ ദേശീയ ശാസ്ത്ര ഗണിത– പരിസ്ഥിതിശാസ്ത്ര മേളയുടെ പേരിൽനിന്നു ജവാഹർലാൽ നെഹ്റുവിനെ ഒഴിവാക്കി. ‘ജവാഹർലാൽ നെഹ്റു നാഷനൽ സയൻസ്, മാത്തമാറ്റിക്സ് ആൻഡ് എൻവയൺമെന്റ് എക്സിബിഷൻ’ (ജെഎൻഎൻ‌എസ്എംഇഇ) എന്ന പേര് ‘രാഷ്ട്രീയ ബാൽ വൈജ്ഞാനിക് പ്രദർശനി’ എന്നാക്കി.

English Summary:

Nehru Yuva Kendra Officially Renamed: "Mera Yuva Bharat" Takes Center Stage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com