ADVERTISEMENT

ലക്നൗ∙ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് മന്ത്രി കമൽ റാണി വരുൺ (62) മരിച്ചു. ലക്നൗവിലെ ആശുപത്രിയിൽ ഇന്നു രാവിലെ 9: 30നായിരുന്നു മരണം. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു. ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ചു മരിക്കുന്ന ആദ്യത്തെ മന്ത്രിയാണ് കമൽ റാണി. കനത്ത പനിയും ചുമയും ശ്വാസംമുട്ടലുമായാണ് മന്ത്രിയെ ജൂലൈ 18ന് ശ്യാമ പ്രസാദ് മുഖർജി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് സഞ്ജയ് ഗാന്ധി പിജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കു മാറ്റി.

പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൈപർതൈറോയിഡിസം എന്നീ പ്രശ്നങ്ങളും മന്ത്രിയെ അലട്ടിയിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇതോടൊപ്പം ന്യൂമോണിയ ശക്തമായതോടെ ഐസിയുവിലേക്കു മാറ്റി. ഉയർന്ന തോതിൽ ഓക്സിജൻ വേണ്ടിവന്നതിനാൽ വെന്റിലേറ്റർ സൗകര്യവും ഉറപ്പാക്കി. കോവിഡിന്റെ എല്ലാ ഗുരുതര ലക്ഷണങ്ങളും മന്ത്രിക്കുണ്ടായിരുന്നു. 

റെംഡെസെവിർ ഉൾപ്പെടെയുള്ള മരുന്നുകൾ നൽകിയതിനെത്തുടർന്ന് നേരിയ പുരോഗതി കാണിച്ചെങ്കിലും വീണ്ടും ഓക്സിജൻ തുടർച്ചയായി ഉറപ്പാക്കേണ്ടി വരികയായിരുന്നു. അതിനിടെ പ്ലാസ്മ ചികിത്സയും സ്റ്റിറോയ്ഡ് ചികിത്സകളും പരീക്ഷിച്ചു. എയിംസിൽനിന്നുൾപ്പെടെയുള്ള ഡോക്ടർമാർ മന്ത്രിയുടെ ചികിത്സയിൽ ഉപദേശം നൽകിയിരുന്നു. ഓഗസ്റ്റ് ഒന്നിന് വെന്റിലേറ്ററിന്റെ സഹായത്താൽ ജീവൻ നിലനിർത്തേണ്ട അവസ്ഥയായി. ആന്തരികാവയവങ്ങൾ ഉൾപ്പെടെ തകരാറിലായതോടെ ഞായറാഴ്ച രാവിലെ മന്ത്രി മരണത്തിനു കീഴടങ്ങുകയായിരുന്നു. 

കാൻപുരിലെ ഘട്ടാംപുർ മണ്ഡലത്തിൽനിന്നാണ് കമൽ റാണി ജയിച്ചത്. രണ്ടുതവണ ലോക്‌സഭാംഗവുമായിരുന്നു. സ്വന്തം മണ്ഡലത്തിൽ ഉൾപ്പെടെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനു മുൻനിരയിലുണ്ടായിരുന്നു മന്ത്രി. 1958 മേയ് മൂന്നിനായിരുന്നു കമൽ റാണിയുടെ ജനനം. 2019 ഓഗസ്റ്റ് 21ന് നടന്ന മന്ത്രിസഭ പുനഃസംഘടനയിലാണ് 18 പേരിലൊരാളായി കമൽ റാണിയും മന്ത്രിസഭയിലെത്തിയത്.

ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് റീത്ത ബഹുഗുണ ജോഴി രാജിവച്ചതോടെ യുപി മന്ത്രിസഭയിൽ അവശേഷിച്ച ഒരേയൊരു വനിതാമന്ത്രിയും കമൽ റാണിയായിരുന്നു. മരണത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. ഇന്നു നടത്തേണ്ടിയിരുന്ന അയോധ്യ സന്ദർശനവും അദ്ദേഹം റദ്ദാക്കി.

English Summary: COVID-19: UP Minister Kamal Rani Varun Dies

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com