ADVERTISEMENT

ന്യൂഡൽഹി ∙ തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്റംഗ് ദൾ പോസ്റ്റ് ചെയ്ത കുറിപ്പ് ഫെയ്സ്ബുക് നീക്കാത്തതിനെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾക്കിടെ, പോസ്റ്റിൽ പ്രശ്നങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കമ്പനി അധികൃതർ പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റിയെ അറിയിച്ചു. തീവ്രവികാരം ഉണർത്തുന്നതോ കുറ്റകരമോ ആയതൊന്നും തങ്ങളുടെ ഫാക്ട്ചെക്ക് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്താനായിട്ടില്ലെന്നും നടപടിയെടുക്കേണ്ടെന്ന തീരുമാനിച്ചെന്നും ഫെയ്സ്ബുക് ഇന്ത്യ മേധാവി അജിത് മോഹൻ അറിയിച്ചു.

പാർലമെന്റിന്റെ ഇൻഫർമേഷൻ ടെക്നോളജി സ്റ്റാൻഡിങ് കമ്മിറ്റിക്കു മുന്നിൽ ബുധനാഴ്ചയാണ് അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഹാജരായി വിവരങ്ങൾ കൈമാറിയത്. രണ്ടു മണിക്കൂറിലേറെ സമയം കമ്മിറ്റിയുടെ സിറ്റിങ് നീണ്ടുവെന്നാണു വിവരം. ബജ്റംഗ് ദളിന്റെ പോസ്റ്റ് നീക്കം ചെയ്യാത്തതിനെക്കുറിച്ച് ഐടി പാനൽ മേധാവി ശശി തരൂരും കോൺഗ്രസ് എംപിമാരായ കാർത്തി ചിദംബരം, സയ്യിദ് നാസ്സർ ഹുസൈൻ തുടങ്ങിയവരും ചോദ്യമുന്നയിച്ചു.

യുഎസ് മാധ്യമമായ വാൾസ്ട്രീറ്റ് ജേർണൽ, ബജ്റംഗ് ദളിനോട് ഫെയ്സ്ബുക് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളെ പിന്തുണയ്ക്കുന്ന അപകടകാരിയായ സംഘടനയായി ഫെയ്സ്ബുക് സുരക്ഷാ വിഭാഗം വിലയിരുത്തിയ സംഘടനയാണ് ബജ്റംഗ് ദൾ. എന്നാലിപ്പോൾ ഇവർക്ക് അനുകൂല നിലപാടാണ് കമ്പനി സ്വീകരിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഡൽഹിക്കു പുറത്ത് ഒരു ആരാധനാലയത്തിനുനേരെ ജൂണിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ബജ്റംഗ് ദൾ ഏറ്റെടുക്കുന്ന വിഡിയോ ആണ് നിലവിലെ വിഷയത്തിന് ആധാരം. ആ വിഡിയോയ്ക്ക് 2.5 ലക്ഷം വ്യൂസ് നേടാൻ ഫെയ്സ്ബുക് അനുവദിച്ചെന്നാണ് വാൾസ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ടില്‍ പറയുന്നത്.

നേരത്തെയും, ഇന്ത്യയിൽ ബിജെപി അനുകൂല നിലപാട് ഫെയ്സ്ബുക് സ്വീകരിക്കുന്നതിന്റെ തെളിവുകൾ സഹിതമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതേത്തുടർന്ന് കമ്പനിയുടെ പബ്ലിക് പോളിസി ഡയറക്ടറായിരുന്ന അൻഖി ദാസിനെതിരെ ആരോപണം ഉയർന്നു. വിവാദം കനത്തതോടെ ഇവർ ഫെയ്സ്ബുക്കിൽനിന്നു രാജിവച്ചു.

English Summary: No element in Bajrang Dal's content that necessitates ban: Facebook India head

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com