കോണ്‍ഗ്രസ് കുടുംബങ്ങളില്‍ നിന്ന് സ്ഥാനാർഥികൾ; അൻവറിന്റെ തന്ത്രം: നിലമ്പൂര്‍ കൂടെപ്പോന്നു
Mail This Article
മലപ്പുറം∙ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായി അറിയപ്പെട്ടിരുന്ന നിലമ്പൂര്‍ നഗരസഭയില്‍ യുഡിഎഫിനേറ്റത് അപ്രതീക്ഷിതമായ തിരിച്ചടി. കോണ്‍ഗ്രസ് സ്വാധീന മേഖലകളില്‍ ഇടതുമുന്നണിക്കു വേണ്ടി കോണ്‍ഗ്രസ് കുടുംബങ്ങളില്‍ നിന്നു തന്നെ സ്ഥാനാര്‍ഥികളെ കണ്ടെത്തി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പി.വി. അന്‍വര്‍ എംഎല്‍എയ്ക്കും നഗരസഭയിലെ വിജയം നേട്ടമായി. കോണ്‍ഗ്രസ് പശ്ചാത്തലമുളള 13 പേരെ ഇടതുമുന്നണി സ്ഥാനാര്‍ഥികളാക്കിയ തന്ത്രമാണ് ഫലം കണ്ടത്.
സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞ് ഭരണവും ഉറപ്പിച്ചാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നിലമ്പൂരില്‍ പ്രചാരണം ആരംഭിച്ചത്. എന്നാൽ രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്ക് വിതരണത്തിന് എത്തിച്ച ഭക്ഷ്യക്കിറ്റുകള്‍ പൂത്ത് നശിച്ചുപോയത് വിവാദമായതോടെയാണ് പ്രചാരണക്കളം എല്‍ഡിഎഫിന് അനുകൂലമായി തുടങ്ങിയത്. കോണ്‍ഗ്രസ് ശക്തികേന്ദ്രത്തില്‍ കോണ്‍ഗ്രസ് കുടുംബങ്ങളില്‍ നിന്നു തന്നെ വിജയസാധ്യതയുളള സ്ഥാനാര്‍ഥികളെ കണ്ടെത്തിയത് പി.വി. അന്‍വര്‍ മുന്‍കയ്യെടുത്താണ്.
ആകെയുളള 33 വാര്‍ഡുകളില്‍ 22 ലും എല്‍ഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസിന് ലഭിച്ചത് 9 വാര്‍ഡുകള്‍. ഒരു വാര്‍ഡ് പിടിച്ച് ബിജെപിയും അക്കൗണ്ട് തുറന്നു. മുസ്ലിം ലീഗിന് ഒരു വാര്‍ഡില്‍ പോലും ജയിക്കാനായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 25 വാര്‍ഡുകള്‍ ലഭിച്ച യുഡിഎഫിനാണ് ഈ പിന്നോട്ടുപോക്ക്.
English Summary: LDF election strategy at Nilambur municipality