പ്രതീക്ഷയോടെ മന്ത്രിയെ വിളിച്ചു; 24 മണിക്കൂറിനുള്ളിൽ ടെലിവിഷൻ എത്തി
Mail This Article
തിരുവനന്തപുരം∙ ഞായറാഴ്ച എറണാകുളം ജില്ലയിലെ ആരക്കുന്നം തോട്ടപ്പടിയിൽ ഞർക്കലയിൽ വീട്ടിൽ ഷാജി–ജോളി ദമ്പതികളുടെ മകൻ, ആരക്കുന്നം ഗവ.ഹൈസ്ക്കൂളിലെ അഞ്ചാം ക്ലാസുകാരൻ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഫോണിൽ വിളിച്ചു. പഠനത്തിനായി ലഭിച്ച ടെലിവിഷൻ കേടായ സങ്കടത്തിൽ ആയിരുന്നു ഫോൺ വിളി. പഠിക്കാൻ ഒരു ടെലിവിഷൻ തരുമോ സർ എന്ന് വിതുമ്പിക്കൊണ്ടായിരുന്നു അവന്റെ ചോദ്യം.
നാളെ തന്നെ വീട്ടിൽ ടെലിവിഷൻ എത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി. വിവരം എറണാകുളം ജില്ലാ സഹകരണ ജോയിന്റ് റജിസ്ട്രാർ (ജനറൽ) സജീവ് കർത്തായെ അറിയിച്ചു. അദ്ദേഹം കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം വൈസ് പ്രസിഡന്റ് സി.ആർ.ബിജുവിനെ ബന്ധപ്പെട്ടു. എഡിജിപി മനോജ് എബ്രഹാം ഐപിഎസ് പ്രസിഡന്റായ സംഘം ഭരണസമിതി ടെലിവിഷൻ വാങ്ങി നൽകാൻ തീരുമാനിച്ചു. രാവിലെ തന്നെ ടെലിവിഷൻ വാങ്ങി. ഉച്ചയോടെ അഞ്ചാം ക്ലാസുകാരന്റെ വീട്ടിൽ എത്തി കൈമാറി.
സജീവ് കർത്ത, കണയന്നൂർ എആർ ശ്രീലേഖ കെ., കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം വൈസ് പ്രസിഡന്റ് സി.ആർ.ബിജു, മുളന്തുരുത്തി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എബി, കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം അസിസ്റ്റന്റ് സെക്രട്ടറി അജിത് കുമാർ എ.ജി. എന്നിവർ എത്തിയാണ് ആൽഫിക്ക് ടെലിവിഷൻ കൈമാറിയത്.
English Summary: Student called minister for television