ADVERTISEMENT

ശ്രീനഗര്‍ ∙ ജമ്മു കശ്മീരിലെ ജില്ലാ വികസന കൗൺസിൽ (ഡിഡിസി) തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഉദാഹരണമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയതിനു പിന്നാലെ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല. നാഷനൽ കോൺഫറൻസ് പാർട്ടിയിൽനിന്നു മികച്ച ഭൂരിപക്ഷത്തോടെ ജയിച്ചവരെ സ്വന്തം പാളയത്തിലെത്തിക്കാൻ ബിജെപി സമ്മർദതന്ത്രം പയറ്റുന്നുവെന്നാണ് ആരോപണം.

ഭരണ സ്വാധീനം ചെലുത്തി തങ്ങളുടെ സ്ഥാനാർഥികളെ വരുതിയിലാക്കാനാണു ബിജെപിയുടെയും, 9 മാസം മുൻപ് കശ്മീരിലെ പ്രമുഖ ബിസിനസുകാരൻ അൽതാഫ് ബുഖാരിയുടെ നേതൃത്വത്തിൽ രൂപീകരിച്ച അപ്നി പാർട്ടിയുടെയും ശ്രമമെന്നുമാണ് ആരോപണം. പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചയാളുടെ ബന്ധുവിനെ അറസ്റ്റ് ചെയ്തു. ഞങ്ങളുടെ നേതാവ് ബിജെപിയുടെ ‘ബി ടീമായ’ അപ്നി പാർട്ടിയിൽ ചേരുകയാണെങ്കിൽ ബന്ധുവിനെ മോചിപ്പിക്കാമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നതെന്നും ഒമർ അബ്ദുല്ല ആരോപിക്കുന്നു.

ഉദ്യോഗസ്ഥരിൽ ഭൂരിഭാഗം പേരും ബിജെപിക്കായി കുതിരക്കച്ചവടത്തിനു ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ തദ്ദേശ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ വേരുകളെ ശക്തിപ്പെടുത്തിയെന്നു ശനിയാഴ്ച പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രത്യേക പദവി റദ്ദാക്കപ്പെട്ട ശേഷം ജമ്മു കശ്മീരിലെ 20 ഡിഡിസികളിലേക്കു നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ഗുപ്കർ സഖ്യം 13 ഇടത്ത് വിജയിച്ചപ്പോൾ ആറിടത്ത് ബിജെപിക്കാണു ജയം.

110 സീറ്റുകളാണ് ഗുപ്കർ സഖ്യം ആകെ നേടിയത്. 74 സീറ്റുകളുമായി ജമ്മു മേഖലയിലെ 5 ജില്ലകളിൽ ഭൂരിപക്ഷം നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. വോട്ട് ശതമാനത്തിലും ബിജെപിയാണു മുന്നിൽ. ആകെ 49 സീറ്റുകൾ നേടിയ സ്വതന്ത്രരുടേത് ശ്രദ്ധേയ വിജയമായി. അപ്നി പാർട്ടി 12 സീറ്റുകൾ നേടി കരുത്തു കാട്ടി. 

English Summary: Omar Abdullah accuses BJP of horse-trading, pressurising DDC candidates to switch sides

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com