കാസർകോട് വിവാഹ ബസ് വീട്ടിലേക്ക് മറിഞ്ഞു; 3 കുട്ടികളുൾപ്പെടെ 7 മരണം
Mail This Article
പാണത്തൂർ (കാസർകോട്) ∙ കർണാടക അതിർത്തിയോടു ചേർന്ന് പാണത്തൂർ സുള്ള്യ റോഡിൽ പരിയാരത്ത് വിവാഹസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 3 കുട്ടികളുൾപ്പെടെ 7 പേർ മരിച്ചു. നിയന്ത്രണം വിട്ട ബസ് ആൾത്താമസമില്ലാത്ത വീടിനു മുകളിലേക്കു വീഴുകയായിരുന്നു. കര്‍ണാടക സ്വദേശികളായ ആദര്‍ശ്, രാജേഷ്, സുമതി, രവിചന്ദ്ര, ജയലക്ഷ്മി, ശ്രേയസ്, ശശി എന്നിവരുടെ മരണം സ്ഥിരീകരിച്ചു.
ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. കേരള അതിർത്തിയോടു ചേർന്നുള്ള കർണാടകയിലെ ഈശ്വരമംഗലത്തുനിന്നു കർണാടകയിലെ തന്നെ ചെത്തുകയത്തേക്കു പോകുകയായിരുന്നു ബസ്. അതിർത്തി കടന്ന് കേരളത്തിലേക്കു പ്രവേശിച്ച് പാണത്തൂർ എത്തുന്നതിന് 3 കിലോമീറ്റർ മുൻപാണ് അപകടം. ഒട്ടേറെ പേർക്ക് പരുക്കുണ്ട്.
സുള്ള്യയിൽനിന്നും പാണത്തൂർ എള്ളു കൊച്ചിയിലേക്ക് വിവാഹത്തിനുവന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട് റോഡിനു താഴെയുള്ള ഭാസ്കരൻ എന്നയാളുടെ വീടിന് മുകളിലേക്കാണ് ബസ് വീണത്. വീട് ഭാഗികമായി തകർന്നു. ബസില്‍ ആകെ എഴുപതോളം പേരാണ് ഉണ്ടായിരുന്നത്. അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കാഞ്ഞങ്ങാട് സബ് കലക്ടർ അന്വേഷിക്കും
മുഖ്യമന്ത്രി അനുശോചിച്ചു
പാണത്തൂരില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് വീടിനു മുകളിലേക്കു മറിഞ്ഞു കര്‍ണാടക സ്വദേശികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ചികിത്സാസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം
ബസ് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് കാസർകോട് ജില്ലാ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളജിലും മതിയായ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിര്‍ദേശം നല്‍കി. ഇതോടൊപ്പം ആംബുലന്‍സ് സേവനവും സജ്ജമാക്കിയിട്ടുണ്ട്.
English Summary: Bus Accident at Kasargod