ADVERTISEMENT

കാസർകോട് ∙ കള്ളവോട്ട് ചെയ്യുന്നത് വിലക്കിയാൽ കാലു വെട്ടുമെന്ന് ഉദുമ എംഎൽഎയും സിപിഎം നേതാവുമായ കെ.കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തിയെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ പരാതി. കാസർകോട് ആലക്കോട് ജിഎൽപി സ്കൂളിലെ പോളിങ് ഓഫിസറായിരുന്ന കെ.എം.ശ്രീകുമാറാണ് പരാതി നൽകിയത്. 

കെ.എം.ശ്രീകുമാർ സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്. പോളിങ് ബൂത്തിൽ തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നത് തടയാൻ എംഎൽഎ ശ്രമിച്ചു. നിങ്ങൾ രേഖ പരിശോധിക്കേണ്ടതില്ല അത് ഒന്നാം പോളിങ് ഓഫിസർ ചെയ്തുകൊള്ളുമെന്ന് എംഎൽഎ പറഞ്ഞെന്നും എന്നാൽ ഓഫിസർക്കാണ് ആകെ ഉത്തരവാദിത്തം എന്ന് താൻ തിരിച്ചു പറഞ്ഞതായും കുറിപ്പിൽ പറയുന്നു.

മര്യാദയ്ക്കു പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കാലു വെട്ടുമെന്ന് എംഎൽഎ ഭീഷണിപ്പെടുത്തി. ബൂത്തിൽ വ്യാപകമായി കള്ളവോട്ടു നടന്നു. ഒരു കാർഡിലെ ഫോട്ടോയും ആളും തമ്മിൽ വലിയ വ്യത്യാസം കണ്ടതിനാൽ താങ്കൾ യഥാർഥ വോട്ടർ തന്നെയാണോ എന്ന് സംശയമുണ്ട് എന്നു പറഞ്ഞു. ഉടൻ പോളിങ് ഏജന്റുമാര്‍ ബഹളംവച്ചു. ഞങ്ങൾക്ക് പ്രശ്നമില്ലെങ്കിൽ നിങ്ങൾക്ക് എന്താണ് പ്രശ്നം, നിങ്ങൾ യുഡിഎഫിന്റെ ഏജന്റ് ആണ് എന്ന് അവർ കയർത്തു.

അൽപനേരത്തിനുശേഷം ഒരു ചെറുപ്പക്കാരനും വനിതയും കയറി വന്നു. അവർ സിപിഎമ്മിന്റെ സ്ഥാനാർഥികൾ ആണെന്നു പറഞ്ഞു. പക്ഷേ എനിക്കു നിങ്ങളെ പരിചയമില്ല, നിങ്ങളുടെ കയ്യിൽ സ്ഥാനാർഥിയാണ് എന്നു കാണിക്കുന്ന രേഖ ഉണ്ടെങ്കിൽ കാണിക്കൂ എന്ന് അഭ്യർഥിച്ചപ്പോൾ അവർ ബഹളംവച്ചു. ചെറുപ്പക്കാരൻ എന്നെ ഭീകരമായി ഭീഷണിപ്പെടുത്തി.

സിപിഎം എന്താണെന്നു നിനക്കറിയില്ല. നീ ജീവനോടെ പോകില്ല, നിന്നെ ഞങ്ങൾ വച്ചേക്കില്ല, വലിയ ഡിജിപി ആയിരുന്ന ജേക്കബ് തോമസിന്റെ ഗതി എന്തായി എന്ന് അറിയില്ലേ എന്നൊക്കെ പറഞ്ഞു.’– സമൂഹമാധ്യമത്തിലെ കുറിപ്പിൽ ശ്രീകുമാർ വിശദീകരിച്ചു. പരാതി വിശദമായി പരിശോധിക്കുമെന്ന് തിരഞ്ഞടുപ്പ് കമ്മിഷൻ അറിയിച്ചു. ജില്ലാ കലക്ടറോടും വരണാധികാരിയോടും റിപ്പോർട്ട് തേടുമെന്നും കമ്മിഷൻ പറഞ്ഞു.

English Summary : Complaint against Uduma MLA over bogus vote and threat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com