സൂപ്പർതാരം ആർക്കൊപ്പം: കൂടെ നിർത്താൻ അവസാനവട്ട ശ്രമവുമായി ബിജെപിയും കമലും
Mail This Article
ചെന്നൈ∙ രാഷ്ട്രീയ പ്രവേശത്തിൽ നിന്നു പിൻമാറിയെങ്കിലും 2021 നിയമസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും മാറ്റം കൊണ്ടുവരാനും രജനീകാന്തിനു കഴിയുമെന്ന് ഉപദേശകൻ അർജുനമൂർത്തി. ഡിഎംകെ, അണ്ണാഡിഎംകെ എന്നീ ദ്രാവിഡ കക്ഷികളെയും, കോൺഗ്രസ് കമ്യൂണിസ്റ്റ് പാർട്ടികളെയും ജനം മടുത്തു. രാഷ്ട്രീയ മാറ്റത്തിന് ആഗ്രഹിക്കുകയാണു തമിഴ്നാട്. രജനീകാന്തിന്റെ വാക്കുകൾ ജനങ്ങൾ ശ്രദ്ധിക്കും. നല്ല മാറ്റത്തിനായി അദ്ദേഹം ശബ്ദം ഉയർത്തുമെന്നാണു പ്രതീക്ഷയെന്നും അർജുനമൂർത്തി പറഞ്ഞു. ബിജെപിയിലെക്ക് മടങ്ങില്ലെന്നും രജനിയോടൊപ്പം ഉറച്ചുനിൽക്കുമെന്നും അർജുനമൂർത്തി വ്യക്തമാക്കി. താരം മനസ്സു തുറക്കുന്നതു വരെ ആരാധകർ ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
1996ൽ ജയലളിതയ്ക്കെതിരെ രജനീകാന്ത് നടത്തിയ പരാമർശം തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ചിരുന്നു. ഡിഎംകെ സഖ്യത്തിനു വിജയം നേടിക്കൊടുത്തതിൽ പ്രധാന പങ്കുവഹിച്ചത് രജനിയുടെ പിന്തുണയാണ്. ബിജെപിയും, കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യവുമാണ് മാറ്റം ആഗ്രഹിക്കുന്നവർക്കു മുന്നിലുള്ള വഴികൾ. ഇരു പാർട്ടികളും രജനിയുടെ പിന്തുണ തേടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഇവരിൽ ആർക്കൊപ്പമാവും സൂപ്പർതാരം നിൽക്കുക എന്നാണ് ഇനി അറിയാനുള്ളത്. 14നു തമിഴ്നാട്ടിൽ എത്തുന്ന ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ രജനിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണു സൂചന. അണ്ണാഡിഎംകെയും രജനീകാന്തിന്റെ പിന്തുണ ഉറപ്പാക്കാൻ ശ്രമം തുടങ്ങിയിരുന്നു. ആരാധക സംഘടനയായ രജനി മക്കൾ മൻട്രത്തിനു തമിഴ്നാട്ടിൽ ആഴത്തിൽ വേരോട്ടമുണ്ട്. രാഷ്ട്രീയ കക്ഷിയായി മാറാൻ തയാറെടുത്ത മൻട്രത്തിനു ബൂത്ത് തലത്തിൽ വരെ സ്വാധീനം ചെലുത്താൻ കഴിയുമെന്നാണു വിലയിരുത്തൽ. ആരാധകരെ തൃപ്തിപ്പെടുത്താനെങ്കിലും രജനി രാഷ്ട്രീയ പിന്തുണ പ്രഖ്യാപിക്കുമെന്നാണു രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ദ്രാവിഡ കക്ഷികൾ സഖ്യതീരുമാനം പ്രഖ്യാപിച്ച ശേഷം രജനി മനസ്സു തുറക്കുമെന്നാണ് അഭ്യൂഹം.
English Summary: Will Seek Rajinikanth's Support": Kamal Haasan On Tamil Nadu Election