ADVERTISEMENT

കൊച്ചി∙ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കേസിൽ സിബിഐ അന്വേഷണം തുടരാന്‍ അനുവദിച്ച് ഹൈക്കോടതി. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി.

പദ്ധതി ഇടപാടില്‍ ലൈഫ്മിഷന്‍ സിഇഒയ്‌ക്കെതിരെ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടു സിബിഐ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ജഡ്ജി പി. സോമരാജന്റെ ഉത്തരവ്. ഇടപാടിലെ ധാരണാപത്രം 'അണ്ടര്‍ ബെല്ലി' ഓപ്പറേഷനാണ്,  ധാരണാപത്രം മറയാക്കുകയായിരുന്നു, ഓഡിറ്റ് ഒഴിവാക്കാനാണ് ധാരണാപത്രം ഒപ്പിട്ടത് തുടങ്ങിയ സിബിഐ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയിരിക്കുന്നത്. സിബിഐ റജിസ്റ്റര്‍ ചെയ്ത കേസില്‍ ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസിനെതിരെയുള്ള തുടര്‍നടപടികള്‍ ഹൈക്കോടതി ഒക്ടോബറില്‍ രണ്ടുമാസത്തേക്കു സ്റ്റേ ചെയ്തിരുന്നു.

അനില്‍ അക്കര എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിദേശസംഭാവന നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനക്കുറ്റം തുടങ്ങിയവ പ്രകാരമാണു സിബിഐ കേസെടുത്തത്. 

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ലൈഫ് മിഷന്‍ നേരിട്ട് പണം വാങ്ങിയിട്ടില്ലെന്നും വിദേശസംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ലെന്നും പറയുന്നു. കോഴ ആരോപണം വിജിലന്‍സ് അന്വേഷിക്കുന്നുണ്ടെന്നും വിശദീകരിച്ചു. കരാര്‍ പ്രകാരം സേവനത്തിനുള്ള തുകയാണു കൈപ്പറ്റിയതെന്നാണു യൂണിടാക്കിന്റെ വാദം.

English Summary : HC asks to continue CBI investigation in Wadakkancherry Life Mission Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com