ADVERTISEMENT

തിരുവനന്തപുരം∙ കോവിഡിനെതിരെ വാക്സീനിലൂടെ പ്രതിരോധം തീര്‍ക്കാനുള്ള പോരാട്ടത്തിനു തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺഫറന്‍സിലൂടെ വാക്സീന്‍ കുത്തിവയ്പ്പിനു തുടക്കം കുറിച്ചു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 133 കേന്ദ്രങ്ങളാണുള്ളത്. കുത്തിവയ്പ്പ് ഞായറാഴ്ച മുതൽ രാവിലെ 9ന് ആയിരിക്കും. ഒരാൾക്ക് 0.5 മില്ലിലീറ്റർ കോവിഷീല്‍ഡ് വാക്സീനാണ് കുത്തിവയ്ക്കുന്നത്. 28 ദിവസത്തിനുശേഷം അടുത്ത ഡോസ് എടുക്കണം. സംസ്ഥാനത്ത് 4,33,500 ഡോസ് വാക്സീനാണ് ആദ്യഘട്ടത്തിൽ എത്തിയത്. കോവിഡ് വാക്സിനേഷനെക്കുറിച്ച് അറിയാം:

∙ കോവിഡ് വാക്സിനേഷനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം ഏതാണ്?

കോവിൻ ആപ്ലിക്കേഷൻ വഴിയാണ് റജിസ്റ്റർ ചെയ്യേണ്ടത്.

∙ ആരോഗ്യവകുപ്പിൽ റജിസ്റ്റർ ചെയ്യാത്ത വ്യക്തിക്കു വാക്സീൻ ലഭിക്കുമോ?

കോവിഡ് വാക്സീൻ ലഭിക്കാൻ റജിസ്ട്രേഷൻ നിർബന്ധമാണ്.

∙ എന്തൊക്കെ രേഖകളാണ് റജിസ്ട്രേഷന് ആവശ്യം?

ആധാർ, വോട്ടേഴ്സ് ഐഡി, പാൻകാർഡ്, പാസ്പോർട്ട്, കേന്ദ്ര–സംസ്ഥാന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ തിരിച്ചറിയൽ രേഖ ഇവയിലേതെങ്കിലും ഒന്ന്.

∙ വാക്സിനേഷൻ സ്ഥലത്ത് ഫോട്ടോ പതിച്ച ഐഡി കാണിക്കണോ?

റജിസ്ട്രേഷനു നൽകിയ അതേ തിരിച്ചറിയൽ കാർഡ് വാക്സിൻ സ്വീകരിക്കുന്ന ബൂത്തിലും കാണിക്കണം.

∙ വാക്സീന്‍ സ്വീകരിക്കാൻ യോഗ്യനാണെന്ന് അറിയുന്നതെങ്ങനെയാണ്?

covid-vaccination-ernakulam-pm-modi
എറണാകുളം ജനറൽ ആശുപത്രിയിൽനിന്നുള്ള ദൃശ്യം. ചിത്രം: റോബർട്ട് വിനോദ്

മുന്‍ഗണനാക്രമം അനുസരിച്ച് റജിസ്റ്റർ ചെയ്യുന്നവർക്കു വാക്സീൻ എടുക്കാൻ എത്തിച്ചേരേണ്ട സ്ഥലം, സമയം എന്നിവ നൽകിയിരിക്കുന്ന മൊബൈൽ ഫോണിൽ അറിയിക്കും.

∙ വാക്സീൻ സ്വീകരിച്ചയാൾക്കു വാക്സിനേഷൻ സംബന്ധിച്ച തുടർ വിവരം ലഭിക്കുമോ?

വാക്സീൻ സ്വീകരിച്ച വ്യക്തിക്ക് എസ്എംഎസ് ലഭിക്കും. എല്ലാ ഡോസുകളും സ്വീകരിച്ചശേഷം സർട്ടിഫിക്കറ്റും ലഭിക്കും.

∙ വാക്സീൻ എല്ലാവർക്കും ഒരേസമയത്ത് കിട്ടുമോ?

വാക്സീൻ ലഭ്യത അനുസരിച്ചു സർക്കാർ മുൻഗണനാക്രമം തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകർക്ക് ആദ്യം. തുടർന്നു കോവിഡ് പ്രതിരോധവുമായി മുൻനിരയിൽ പ്രവർത്തിക്കുന്നവർക്കും 50 വയസുകഴിഞ്ഞവർക്കും 50 വയസിൽ താഴെയുള്ളവർക്കും ഗുരുതര രോഗമുള്ളവർക്കും വാക്സീൻ നൽകും.

∙ എല്ലാവരും വാക്സീൻ നിർബന്ധമായും എടുക്കണോ?

സ്വമേധയാ തീരുമാനിക്കാം. കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ, സഹപ്രവർത്തകർ തുടങ്ങി നമ്മൾ സമ്പര്‍ക്കത്തിലാകുന്നവരെ രോഗവ്യാപനത്തിൽനിന്നു രക്ഷിക്കാൻ വാക്സീൻ എടുക്കണം.

∙ ചുരുങ്ങിയ സമയത്തെ പരീക്ഷണത്തിനൊടുവിൽ പുറത്തിറങ്ങുന്ന വാക്സീൻ സുരക്ഷിതമാണോ?

വാക്സീന്റെ സുരക്ഷയും ഫലപ്രാപ്തിയും ഉത്തരവാദപ്പെട്ട നിയന്ത്രണ ഏജൻസികൾ പരിശോധിച്ച് ഉറപ്പാക്കിയശേഷമാണു രാജ്യത്തു വിതരണം ചെയ്യുന്നത്.

∙ കോവിഡ് ഉറപ്പാക്കിയ–സംശയിക്കുന്ന രോഗിക്കു വാക്സീൻ എടുക്കണോ?

രോഗലക്ഷണങ്ങളുള്ളവർ അല്ലെങ്കിൽ രോഗം സംശയിക്കുന്നവരിലൂടെ വാക്സിനേഷന് എത്തുന്നവർക്കു രോഗബാധയുണ്ടാകാം. അതിനാൽ അങ്ങനെയുള്ളവർ 14 ദിവസത്തേക്കു വാക്സിൻ എടുക്കേണ്ടതില്ല.

∙ കോവിഡ് വാക്സീൻ കുട്ടികൾക്ക് ആവശ്യമുണ്ടോ?

തൽക്കാലം കുട്ടികൾക്കില്ല. നിലവില്‍ 18 വയസിനു മുകളിലുള്ളവർക്കു മാത്രമാണു കോവിഡ് വാക്സീൻ ഉപയോഗത്തിന് അനുമതി.

∙ കോവിഡ് വന്നു ഭേദമായ വ്യക്തി വാക്സീൻ എടുക്കണോ?

രോഗത്തിനെതിരെ ശക്തമായ പ്രതിരോധ സംവിധാനമൊരുക്കുന്നതിനു ഒരിക്കൽ രോഗംവന്നു ഭേദഗമായവർ വാക്സീൻ എടുക്കുന്നതാണ് ഉചിതം.

∙ ലഭ്യമായ നിരവധി വാക്സീനുകളിൽനിന്ന് ഒന്നോ രണ്ടോ വാക്സീനുകൾ വിതരണത്തിനായി എടുക്കുന്നതെങ്ങനെയാണ്?

സുരക്ഷയും ഫലപ്രാപ്തിയും പരീക്ഷണങ്ങളിലൂടെ ബോധ്യപ്പെട്ടതിനുശേഷമാണു രാജ്യത്തെ ഡ്രഗ് റഗുലേറ്റർ വാക്സീനുകൾക്കു ലൈസൻസ് നൽകുന്നത്. എന്നാൽ, എടുക്കുന്ന വാക്സീന്റെ നിർദേശിച്ചിട്ടുള്ള ഡോസുകൾ ഒരേ വാക്സിൻ തന്നെയാണ് എടുക്കുന്നത്. പ്രതിരോധത്തിനുള്ള വാക്സീനുകൾ മാറി മാറി എടുക്കാൻ പാടില്ല.

∙ മറ്റു രാജ്യങ്ങളിൽ നടപ്പിലാക്കുന്നതുപോലെ രാജ്യത്ത് നടപ്പിലാക്കുന്ന വാക്സീൻ ഫലപ്രദമാകുമോ?

ഏതു രാജ്യവും വികസിപ്പിച്ച വാക്സീനോളം ഫലപ്രദമായ വാക്സീനാണ് നമ്മുടെ രാജ്യത്തും വിതരണം ചെയ്യുന്നത്. നിരവധി ഘട്ടങ്ങളിലൂടെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കാൻ വാക്സീൻ ട്രയലുകൾ നടത്തിയിട്ടുണ്ട്.

∙ കാൻസർ, പ്രമേഹം, രക്തസമ്മർദം തുടങ്ങിയവയ്ക്കു മരുന്നു കഴിക്കുന്നവർക്കു വാക്സീന്‍ സ്വീകരിക്കാമോ?

ക്യാൻസർ, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗങ്ങളുള്ളവർ റിസ്ക് കൂടിയ വിഭാഗത്തിലാണ്. അവർ വാക്സീൻ സ്വീകരിക്കണം.

∙ വാക്സിനു പാർശ്വഫലങ്ങളുണ്ടോ?

ചെറിയ പനി, വേദന തുടങ്ങി നിസാര പാര്‍ശ്വഫലങ്ങളുണ്ടാകാം.

∙ കുത്തിവയ്ക്കുന്നത് എവിടെയാണ്?

ഇടതുതോളിൽ

∙ എത്ര ഡോസ് വാക്സീൻ സ്വീകരിക്കണം?

28 ദിവസത്തെ ഇടവേളയിൽ രണ്ടു ഡോസ് വാക്സീൻ സ്വീകരിക്കണം.

∙ വാക്സീനുകൾ സൂക്ഷിക്കേണ്ട താപനില?

2 ഡിഗ്രി സെൽഷ്യസിനും 8 ഡിഗ്രി സെൽഷ്യസിനും ഇടയിൽ സൂക്ഷിക്കണം.

English Summary: Covid Vaccine Drive Starts in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com