ADVERTISEMENT

ഭോപ്പാൽ∙ മധ്യപ്രദേശിലെ ഉമാരിയ ജില്ലയിൽ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി ഒൻപതുപേർ ചേർന്ന് കൂട്ടമാനഭംഗപ്പെടുത്തി. അഞ്ചു ദിവസം രണ്ടു തവണയാണ് പെൺകുട്ടിയെ കൂട്ടമാനഭംഗപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഈമാസം നാലിനാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്.

പരിചയത്തിലുള്ള യുവാവാണ് പെൺകുട്ടിയെ ആദ്യം തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇയാളും സുഹൃത്തുക്കളായ ആറുപേരും ചേർന്ന് രണ്ടു ദിവസം പീഡിപ്പിച്ചു. പിറ്റേദിവസം പെൺകുട്ടിയെ മോചിപ്പിച്ചതിനൊപ്പം ആരോടെങ്കിലും വിവരം പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് ആറുദിവസത്തിനുശേഷം ജനുവരി 11ന് പെൺകുട്ടിയെ ഇവർ വീണ്ടും തട്ടിക്കൊണ്ടുപോയി. കാടിനോടു ചേർന്ന ഭക്ഷണശാലയിലാണ് പെൺകുട്ടിയെ പാർപ്പിച്ചത്. ഇവിടെ വച്ചും മൂന്നു പേർ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു.

എന്നാൽ ഇവിടെ വച്ചും പെൺകുട്ടി അനുഭവിച്ച ക്രൂരതകൾക്ക് അവസാനമായില്ല. പീഡനത്തിനുശേഷം ഇവർ പെൺകുട്ടിയെ വിട്ടയച്ചെങ്കിലും ഇടയ്ക്കുവച്ച് രണ്ടു ട്രക്ക് ഡ്രൈവർമാർ അവളെ തട്ടിയെടുക്കുകയും വീണ്ടും പീഡിപ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണ് പെൺകുട്ടി രക്ഷപെട്ട് വീട്ടിലെത്തിയത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിൽ ആറു പ്രതികളെ പിടികൂടി. പോക്സോയും മറ്റു വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുള്ളതായി പൊലീസ് വ്യക്തമാക്കി.

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ സർക്കാർ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്ന പരിപാടികൾ നടക്കുന്നതിനിടെയാണ് ക്രൂരപീഡ‍നത്തിന്റെ വാർത്തകൾ പുറത്തുവരുന്നത്. ആറുദിവസത്തിനിടെ നാലു പീഡനക്കേസുകളെങ്കിലും റജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഈമാസം ഒൻപതിന് നാൽപ്പത്തിയെട്ടുകാരിയെ നാലു പേരുടെ സഹായത്തോടെ ഒരാൾ സിദ്ധി ജില്ലയിലെ അവരുടെ വീട്ടിൽവച്ച് പീഡിപ്പിച്ചിരുന്നു. സ്ത്രീയുടെ സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് കയറ്റുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രതികളായ അഞ്ചുപേരെയും പൊലീസ് പിടികൂടി. രണ്ടു കുട്ടികളുടെ അമ്മയാണ് പീഡിപ്പിക്കപ്പെട്ടത്. ജനുവരി 11ന് പതിമൂന്നുകാരിയെ അയൽവാസി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. ഖന്ദ്വ ജില്ലയിലായിരുന്നു സംഭവം.

ഇതിനു പിന്നാലെ യുവതിയെ ഭർത്താവും ഭർ‍തൃപിതാവും ചേർന്ന് മർദിക്കുകയും ചെയ്തായി പരാതി ലഭിച്ചിരുന്നു. ഉജ്ജയിനിലായിരുന്നു സംഭവം. യുവതിയുടെ മൂക്ക്, സ്തനം തുടങ്ങി വിവിധ ഭാഗങ്ങളില്‍ ഭർത്താവും കുടുംബത്തിലെ മറ്റൊരു സ്ത്രീയും ചേർന്ന് ക്രൂരമായി പരുക്കേൽപ്പിച്ചിരുന്നു. ഇൻഡോറിലെ ആശുപത്രിയിൽ ചികിൽസയിലാണ് യുവതി. വിശ്വാസവഞ്ചന ആരോപിച്ചായിരുന്നു മർദനം.

English Summary: 13-Year-Old Raped Twice By 9 In Five Days In Madhya Pradesh: Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com