ADVERTISEMENT

‘എന്തിനാണ് മോനേ നീ അമ്മയേ കൊന്നത്..? ചോദിച്ചിരുന്നെങ്കില്‍ ആ സ്വര്‍ണം നിനക്ക് തരുമായിരുന്നില്ലേ..’ വീട്ടുകാരുടെ ഈ ചോദ്യത്തിന് മുന്നിലും അലക്സ് കുലുങ്ങിയില്ല. യാതൊരു ഭാവവ്യത്യാസമവുമില്ലാതെ പ്രതി നിന്നു. കൊച്ചുമകനെ പോലെ സ്നേഹിച്ചവൻ കുറച്ച് സ്വർണത്തിന് വേണ്ടി ആ അമ്മയുടെ ജീവൻ എടുത്തെന്ന് വിശ്വസിക്കാൻ കഴിയാത്ത അവസ്ഥ. തിരുവനന്തപുരം തിരുവല്ലത്ത് നടന്ന ഒരു വയോധികയുടെ കൊലപാതകമാണ് കഴിഞ്ഞ ആഴ്ച കേരളത്തിന്‍റെ നൊമ്പരമായത്. 78കാരി ജാന്‍ ബീവി സ്വന്തം മക്കളില്‍ ഒരാളായി വളര്‍ത്തിയ വീട്ടുജോലിക്കാരിയുടെ മകന്‍ ബിരുദധാരിയായ അലക്സ് ഗോപനാണ് ആ അരുംകൊല നടത്തിയത്. 

ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുത്തശ്ശിയ്ക്കൊപ്പമാണ് അലക്സ് ഈ വീട്ടിലേക്ക് എത്തിയത്. അന്നുമുതല്‍ വീട്ടില്‍ എവിടെയും കയറാനുള്ള സ്വാതന്ത്ര്യം. മറ്റു ചെറുമക്കളെപ്പോലെ ‘നാനി’ എന്നാണ് ജാന്‍ ബീവിയെ അലക്സും വിളിച്ചിരുന്നത്. പക്ഷേ, ആ വിളി ഒരു കൊലാപാതകയുടേതായിരുന്നുവെന്ന് കുടുംബം തിരിച്ചറിയുന്നത് ഇപ്പോഴാണ്. ക്രിസ്മസിന് ജാൻ ഉമ്മയെയും കുടുംബത്തെയും വീട്ടിലേക്ക് വിളിച്ചു വിരുന്നു നല്‍കിയിരുന്നു അലക്സ്. ഭക്ഷണം വിളമ്പി കൊടുത്തതും അലക്സ് തന്നെ. പക്ഷേ, അതു ഒരു മോഷണത്തിനുള്ള ആസൂത്രണത്തിന്റെ തുടര്‍ച്ചയായിരുന്നു. വീട്ടുസാധനങ്ങള്‍ വാങ്ങിക്കാന്‍ ജാന്‍ ബീവി പറഞ്ഞയച്ചിരുന്നത് പലപ്പോഴും അലക്സിനെയായിരുന്നു. ബാക്കിവരുന്ന തുക മോനേ നീ വച്ചോ എന്ന് പറഞ്ഞിരുന്നു. എന്നിട്ടും പലതവണ ആ അമ്മ അറിയാതെ അലക്സ് പണം മോഷ്ടിച്ചു. പൊലീസില്‍ അന്ന് പറഞ്ഞിരുന്നെങ്കില്‍ ദാരുണമായി അമ്മ കൊല്ലപ്പെടുമായിരുന്നില്ല.

ജനുവരി എട്ടിന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അലക്സ് വീട്ടിലേക്ക് എത്തുന്നത്. മാല പൊട്ടിച്ച് രക്ഷപ്പെടാനായിരുന്നു പദ്ധതി. എന്നും കണ്‍മുന്നിലൂടെ നടക്കുന്ന മകനെ ഹെല്‍മെറ്റിന്റെ മറയുണ്ടെങ്കിലും ആ അമ്മ മനസിലാക്കിയതോടെ കൊലപ്പെടുത്തി സ്വന്തം തടി സംരക്ഷിക്കാനാണ് അലക്സ് ശ്രമിച്ചത്. ആഡംബര ജീവിതം നയിക്കാൻ വേണ്ടിയാണു മോഷണത്തിനു ശ്രമിച്ചതെന്നും അത് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നെന്നും അലക്സ് പൊലീസിനു മൊഴി നൽകിയിരുന്നു.

എന്നും വൈകിട്ട് സഹായിയും അലക്സിന്റെ അമ്മൂമ്മയുമായ രാധ കിടപ്പുമുറിയുടെ ജനലില്‍ വന്ന് തട്ടുമ്പോള്‍ ജാന്‍ ബീവി കതക് തുറന്നുകൊടുക്കാറാണ് പതിവ്. എന്നാല്‍ അനക്കം കേള്‍ക്കാഞ്ഞതോടെ ജനല്‍ പാളിതുറന്ന നോക്കിയപ്പോള്‍ തറയില്‍ കമിഴ്ന്നുകിടക്കുന്ന ജാന്‍ ബിവിയെയാണു രാധ കാണുന്നത്. വാതില്‍ തുറന്നുകിടക്കുകയായിരുന്നു. സഹായത്തിനു രാധ വിളിച്ചത് ചെറുമകനായ അലക്സിനെതന്നെ.  ഒരു കുലുക്കവുമില്ലാതെ മറ്റ് അയല്‍വാസികളോടൊപ്പം അവിടേക്കു വന്ന അലക്സിന്റെ പെരുമാറ്റത്തില്‍ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു, അലക്സ് അറസ്റ്റിലാകും വരെ ആരും പ്രതീക്ഷിച്ചില്ല കൊടുംക്രൂരതയ്ക്ക് പിന്നീല്‍ അയല്‍വാസിയായ ഡിഗ്രി വിദ്യാര്‍ഥിയാണെന്ന്.

ജാൻ ബീവിയുടെ ശരീരത്തില്‍ പരുക്കുകളോ തറയില്‍ രക്തമോ ഇല്ലായിരുന്നു. ഹൃദയസ്തംഭനമാണെമെന്ന് ആദ്യം എല്ലാവരും കരുതിയത്. പക്ഷേ, കൈയിലെ വളകള്‍ നഷ്ടപ്പെട്ടത് അയല്‍വാസികള്‍ മനസിലാക്കിയതോടെയാണു മോഷണ ശ്രമത്തിടയില്‍ കൊല്ലപ്പെട്ടതാണെന്ന് സംശയമുയരുന്നത്. കഴുത്തിലെ മാലയും നഷ്ടമായതോടെ മോഷണശ്രമമെന്ന് ഉറപ്പിച്ചു. വീട്ടില്‍ പക്ഷേ, മോഷണത്തിന്റെതായ ഒരു സൂചനയും ഇല്ലായിരുന്നു. അലമാരയിലിരുന്ന പണവും സ്വീകരണ മുറിയിലിരുന്ന ലാപ്ടോപ്പും അവിടെ തന്നെയുണ്ടായിരുന്നു. 

മരണത്തിനുശേഷം ചടങ്ങുകള്‍ എല്ലാം കഴിയുന്ന ദിവസങ്ങളത്രയും അലക്സ് ആ വീട്ടിലുണ്ടായിരുന്നു. പലരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച കൂട്ടത്തില്‍ അലക്സിനെയും പൊലീസ് വിളിപ്പിച്ചു. മണിക്കൂറുകളോം കഴിഞ്ഞിട്ടും വിട്ടയയ്ക്കാതായപ്പോള്‍ അമ്മയും അമ്മൂമ്മയും ജാൻ ബീവിയുടെ വീട്ടുകാരെ സമീപിച്ചു. മകന്‍ കുറ്റം ചെയ്യില്ലെന്നും തെറ്റിദ്ധാരണ കൊണ്ട് വിളിപ്പിച്ചതാണെന്നും അവർ ആണയിട്ടു പറഞ്ഞു. കേസിന്റെ ഭാഗമായി വിളിപ്പിക്കുന്നതാണെന്നും ഞങ്ങളെയും വിളിപ്പിച്ചെന്നും ജാൻ ബീവിയുടെ കുടുംബം പറഞ്ഞു.

മതിമറന്ന ആഡംബരം, വിലകൂടിയ ഇരുചക്രവാഹനത്തിലുള്ള യാത്ര, കൂട്ടികാരികളുമായി ബീച്ചുകളിലേക്കുള്ള യാത്ര. അലക്സിന് പണച്ചെലവ് ഏറെയായിരുന്നു. പലകുറി ജാനൻ ബീവിയുടെ പണം തന്നെ മോഷ്ടിച്ചിട്ടും പിടിക്കപ്പെട്ടിട്ടും അലക്സിലെ മോഷ്ടാവ് വലിയ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. കൊലപാതകത്തിനുശേഷം മോഷ്ടിച്ച സ്വര്‍ണവുമായി സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പോയി പണയം വെച്ചു. ബാക്കി സ്വർണം അമ്മ പഠിപ്പിക്കുന്ന ടൂറ്റോറിയല്‍ സ്ഥാപനത്തില്‍ ഒളിപ്പിച്ചു.

ഒരിക്കലും പിടിക്കപ്പെടുമെന്ന കരുതിയിരുന്നില്ലെന്നാണ് അലക്സ് പൊലീസിനോട് പറഞ്ഞത്. അലക്സിനെ ആദ്യം മുതല്‍ സംശയിച്ചിരുന്ന തിരുവല്ലം സിഐ വി. സജികുമാര്‍ ആദ്യം ചോദ്യം ചെയ്തപ്പോഴെ ഉറപ്പിച്ചിരുന്നു വീടിനോടു പരിചിതമായ ആളാണ് കൊലപാതകി എന്ന്. തൊട്ടടുത്തെ വീടുകളില്‍ ആളുകളില്ലെന്ന് ഉറപ്പുള്ളയാളാണ് പ്രതിയെന്ന് ആദ്യമേ തിരുവല്ലം സിഐ ഉറപ്പിച്ചു. ജനലിലൂടെ തോട്ടിയിട്ട് കതക് തുറന്ന പ്രതിക്ക് ഉറപ്പുണ്ടായിരുന്നു വാതിലിന്റെ താഴ്ഭാഗത്തെ കുറ്റി ഇട്ടിട്ടില്ലെന്ന്. 

സാധാരണ ഗതിയില്‍ വീടിന്റെ താഴ്ഭാഗത്തെ കുറ്റി അമ്മ ഇടാറില്ലെന്ന് അറിയാവുന്ന ആളുകളെ ആദ്യം സംശയിച്ചു. പ്രതിയുടെ മുത്തശ്ശിയായ വീട്ടുജോലിക്കാരിയാണ് ആദ്യം സംശയിച്ചത്. പിന്നീട് അലക്സ് മുന്‍പ് നടത്തിയ മോഷണങ്ങളുടെ കാര്യം മനസിലാക്കിയ പൊലീസ് പല തവണ ചോദിച്ചിട്ടും കുറ്റസമ്മതം നടത്താന്‍ അലക്സ് തയാറായില്ല. കൊലപ്പെടുത്തിയ സമയം കാട്ടക്കട കോളജിലായിരുന്നുവെന്ന പ്രതിയുടെ മൊഴിയാണ് നിര്‍ണായകമായത്. ആ സമയം അലക്സ് വീടിന്റെ പരിസരത്തുണ്ടെന്നു ടവര്‍ ലൊക്കേഷന്‍ വ്യക്തമായിരുന്നു.  സ്വര്‍ണം പണയംവച്ച സ്ഥാപനം പൊലീസ് കണ്ടെത്തിയതോടെ അലക്സ് കുറ്റം സമ്മതിക്കുകയായിരുന്നു.

English Summary : Thiruvallam Jan Beevi murder updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com