ADVERTISEMENT

2021 ൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രം ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പാണെങ്കിലും അസം നിയമസഭാ തിരഞ്ഞെടുപ്പും അതിനൊപ്പം പ്രാധാന്യമര്‍ഹിക്കുന്നു. അസമിൽ ബിജെപി വീണ്ടും ജയിച്ചാല്‍, അതിനര്‍ഥം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും പൗരത്വ ഭേദഗതി നിയമം (സിഎഎ) സംസ്ഥാനത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല എന്നു കൂടിയാണ്. മാത്രമല്ല, പരമ്പരാഗതമായി മറ്റു പാര്‍ട്ടികളുടെ മേധാവിത്വമുണ്ടായിരുന്ന സംസ്ഥാനങ്ങളില്‍ അധികാരം പിടിച്ചെടുക്കാനും അതു നിലനിര്‍ത്താനുമുള്ള മോദി-ഷാ കൂട്ടുകെട്ടിന്റെ കഴിവിന് അസം വിജയം അടിവരയിടും. മറിച്ച് ബിജെപിക്ക് അസം നഷ്ടമായാല്‍, പാര്‍ട്ടിയുടെ രാഷ്ട്രീയ പരിമിതികളെ അതു തുറന്നുകാട്ടുകയും ചെയ്യും.

∙ മോദി ബ്രാന്‍ഡ്

ബിജെപിയുടെ പരമ്പരാഗത ‘ഗോദ’യായിരുന്നില്ല അസം. ബിജെപിയും ആർഎസ്എസും നടത്തിയ കഠിന പരിശ്രമമാണ് പാര്‍ട്ടിയുടെ സ്വാധീനം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാന്‍ സഹായിച്ചത്. അസമുമായി ഒരു ബന്ധവുമില്ലായിരുന്ന ‘മോദി ബ്രാന്‍ഡി’നെ തന്ത്രപരമായി ഉപയോഗിക്കാനായത് സംസ്ഥാനത്ത് ചലനങ്ങള്‍ ഉണ്ടാക്കി. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു വിജയത്തിനുശേഷം തന്റെ പ്രധാന പദ്ധതികളുടെ പ്രയോജനങ്ങള്‍ –പ്രധാൻമന്ത്രി ഉജ്വല യോജന മുതൽ ഗ്രാമീണ പാര്‍പ്പിടം വരെ – അസമിലും എത്തിക്കാന്‍ മോദിക്കായി. ഇതിനൊപ്പം, ഹിമാന്ത ബിശ്വ ശര്‍മയെ പോലുള്ള നേതാക്കളെ മുന്‍നിരയിലേക്ക് കൊണ്ടുവന്നതും ബിജെപിയുടെ സ്വാധീനം വർധിപ്പിച്ചു.

2016 ലെ അസം നിയമസഭാ തിരെഞ്ഞെടുപ്പില്‍ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി 126 സീറ്റുകളില്‍ 60 എണ്ണം നേടി. സഖ്യകക്ഷികളായ അസം ഗണ പരിഷത്തിന്റെയും (എജിപി) (14), ബോഡോലാൻഡ് പീപ്പിള്‍സ് ഫ്രണ്ടിന്റെയും (ബിപിഎഫ്) (12) പങ്കാളിത്തത്തില്‍ ആകെ നേടിയ സീറ്റുകള്‍ 86. കോൺഗ്രസിന് 26 സീറ്റുകളേ നേടാനായുള്ളൂ.

തുടർന്നുള്ള വർഷങ്ങളിൽ ബിജെപി അസമില്‍ പിടി മുറുക്കുകയായിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 14 സീറ്റുകളില്‍ ഒമ്പത് എണ്ണം നേടി. സംസ്ഥാനത്ത് പ്രബലമായിരുന്ന കോണ്‍ഗ്രസ് വെറും മൂന്ന് സീറ്റുകളില്‍ ഒതുങ്ങി.

∙ സിഎഎ പ്രതിസന്ധി

ബംഗാളിലെന്ന പോലെ അസമിലും സി‌എ‌എ ഒരു വികാരപരമായ പ്രശ്നമാണ്. പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31 നു മുൻപ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളിൽപെട്ടവർക്ക് പൗരത്വവകാശം നൽകുന്നതാണ് സിഎഎ. നിയമത്തിൽ മുസ്‌ലിം വിഭാഗത്തെ പരാമർശിക്കാതെ ഒഴിവാക്കിയതിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധമുയർന്നിരുന്നു.

ബംഗാളും അസമും സി‌എ‌എയ്‌ക്കെതിരെ നിരന്തരം പ്രക്ഷോഭം നടത്തിയെങ്കിലും പ്രതിഷേധത്തിന്റെ സ്വഭാവം രണ്ടു സംസ്ഥാനങ്ങളിലും വ്യത്യാസപ്പെട്ടിരുന്നു. അസമിൽ, ഇന്ത്യൻ ഇതര ബംഗാളി ഹിന്ദുക്കളുടെ വരവിനെതിരെയായിരുന്നു പ്രതിഷേധം. ഈയിടെ, അമിത് ഷാ ബംഗാളിൽ നടത്തിയ റോഡ്ഷോയ്ക്കിടെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു. ഇത് സിഎഎ പ്രശ്നത്തെ വീണ്ടും തിരഞ്ഞെടുപ്പു വിഷയമാക്കി.

1200-aasu-protest
പൗരത്വ നിയമത്തിനെതിരെ അസമിൽ നടന്ന പ്രതിഷേധം∙ (Photo by Biju BORO / AFP)

അമിത് ഷായുടെ പ്രസ്താവനയെ വിമർശിച്ച ഓൾ അസം സ്റ്റുഡന്റ്‌സ് യൂണിയൻ (എ‌എ‌എസ്‌യു), അസം അത് അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. എന്നാൽ, എ‌എ‌എസ്‌യു നിലപാടിനെ തള്ളിക്കളഞ്ഞ ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമ, എൻ‌ആർ‌സിയും സി‌എ‌എയും ഇനി അസമിലെ ചർച്ചാവിഷയമല്ലെന്നും പറഞ്ഞു

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബിജെപിയുടെ സഖ്യകക്ഷിയായ എജിപിയിലും അതൃപ്തി പുകയുന്നുണ്ട്. നിയമത്തിൽ പ്രതിഷേധിച്ച് എജിപിയുടെ പല നേതാക്കളും പ്രവർത്തകരും പാർട്ടി വിട്ടതോടെയാണ്, എജിപി സിഎഎ വിരുദ്ധ നിലപാട് കടുപ്പിച്ചത്. സഖ്യകക്ഷിയുടെ വിയോജിപ്പിന് ബിജെപി കാതുകൊടുക്കുമോ എന്നുള്ളതാണ് പ്രശ്നം.

∙ എൻ‌ആർ‌സി

സിഎഎയെപ്പോലെ അസമിലെ മറ്റൊരു രാഷ്ട്രീയ വിഷയമാണ് ദേശീയ റജിസ്റ്റർ ഓഫ് സിറ്റിസൺ അഥവാ എൻ‌ആർ‌സി. നിയമവിരുദ്ധ കുടിയേറ്റക്കാരായ ബംഗ്ലദേശികളെയെല്ലാം സംസ്ഥാനത്തുനിന്ന് തിരിച്ചയയ്ക്കുമെന്ന് 2016 ൽ ബിജെപി അസം ജനതയ്ക്ക് ഉറപ്പുനൽകിയിരുന്നു. ആ വർഷത്തെ തിരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുകയും ചെയ്തു. പക്ഷേ, സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള എൻ‌ആർ‌സിയുടെ അന്തിമ പട്ടികയിൽനിന്ന് 19 ലക്ഷത്തിലധികം ആളുകളാണ് പുറത്തായത്. ഇതേത്തടുർന്ന്, സംസ്ഥാനത്തെ ഹിന്ദുക്കളുൾപ്പെടെ എൻ‌ആർ‌സിക്കെതിരെ തിരിഞ്ഞു. പട്ടിക അംഗീകരിക്കാനാവില്ലെന്നായിരുന്നു അവരുടെ പ്രഖ്യാപനം. അതോടെ സംസ്ഥാന ബിജെപിയും ചുവടുമാറ്റി. 

2016 ൽ എൻ‌ആർ‌സിയെ പിന്തുണച്ചെങ്കിൽ 2021 ല്‍ എൻ‌ആർ‌സിയെ നിരസിക്കുന്നുവെന്നാണ് ബിജെപിയുടെ ഇപ്പോഴത്തെ നിലപാട്. അനധികൃത കുടിയേറ്റക്കാരുടെ പേരുകൾ എൻ‌ആർ‌സി പട്ടികയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരെ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ബിജെപി ആരോപിക്കുന്നു. നിലവിലെ ഫോർമാറ്റിലുള്ള എൻ‌ആർ‌സി സ്വീകാര്യമല്ലെന്ന് അസം ബിജെപി പ്രസിഡന്റ് രഞ്ജിത് കുമാർ ദാസ് വ്യക്തമാക്കുകയും ചെയ്തു.

English Summary: BJP adopts multipronged strategy to win 2021 Assam Assembly polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com