ഒന്നര വർഷത്തെ മരവിപ്പിക്കൽ പോര, സമരം തുടരും; ട്രാക്ടർ റാലി നടത്തും: കർഷകർ
Mail This Article
ന്യൂഡൽഹി ∙ വിവാദ കൃഷി നിയമങ്ങൾ നടപ്പാക്കുന്നത് ഒന്നര വർഷത്തേക്കു മരവിപ്പിക്കാമെന്ന കേന്ദ്ര സർക്കാർ നിർദേശം തള്ളി കർഷകർ. ഒന്നര വർഷത്തേക്കു മരവിപ്പിക്കുകയല്ല, മൂന്നു നിയമങ്ങളും പൂർണമായും പിൻവലിക്കുകയാണു വേണ്ടതെന്നു കർഷകർ ചൂണ്ടിക്കാട്ടി. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടത്തുമെന്നു പറഞ്ഞ കർഷക സംഘടനകൾ, ആവശ്യം നേടിയെടുക്കുംവരെ സമരം തുടരുമെന്നും വ്യക്തമാക്കി.
3 നിയമങ്ങളിലെ പോരായ്മകൾ പരിശോധിക്കാൻ സമിതിയെ വയ്ക്കാമെന്നു കർഷക സംഘടനകളുമായുള്ള പത്താംവട്ട ചർച്ചയിൽ കേന്ദ്രം അറിയിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ട് ലഭിക്കും വരെ നിയമങ്ങൾ നടപ്പാക്കില്ലെന്ന സത്യവാങ്മൂലം സുപ്രീം കോടതിയിൽ സമർപ്പിക്കാമെന്നും കൂട്ടിച്ചേർത്തു. ഇക്കാര്യം വിശദമായി ചർച്ച ചെയ്ത ശേഷമാണു കർഷകരുടെ തീരുമാനം. റിപ്പബ്ലിക് ദിനത്തിൽ നടത്തുമെന്നു പ്രഖ്യാപിച്ച ട്രാക്ടർ പരേഡ് തടയണമെന്ന ഡൽഹി പൊലീസിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.
English Summary: Farmers reject government's proposal to pause farm laws for 1.5 years, want "full repeal"