ഹോങ്കോങ്ങില്‍ 10,000 പേർ ലോക്ഡൗണിൽ; നിര്‍ബന്ധിത പരിശോധന, പുറത്തിറങ്ങരുത്
Mail This Article
ഹോങ്കോങ് ∙ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഹോങ്കോങ് സര്‍ക്കാര്‍ കൊവ്ലൂണ് ഉപദ്വീപിലെ പതിനായിരം താമസക്കാരെ നിര്‍ബന്ധിത ലോക്ഡൗണിലാക്കി. പരിശോധന പൂര്‍ത്തിയാക്കി ഫലം വരുന്നതുവരെ വീടുകളില്‍ കഴിയണമെന്നാണു നിര്‍ദേശം. കോവിഡ് മഹാമാരി ആരംഭിച്ചശേഷം ആദ്യമായാണ് നഗരത്തില്‍ ഇത്തരമൊരു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
ജോര്‍ദാനു സമീപത്ത് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലാണു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മേഖലയില്‍ 70 കെട്ടിടങ്ങളാണ് ഉള്ളതെന്നും 48 മണിക്കൂറിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 50 പരിശോധനാ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.
ഇവിടെ ഈ മാസം 162 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. കെട്ടിടങ്ങളില്‍നിന്നു ശേഖരിച്ച മലിനജല സാംപിളുകളിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ശനിയാഴ്ച ഹോങ്കോങ്ങില്‍ 81 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം 10,010 ആയി. 160 പേര് മരിച്ചു.
English Summary: Hong Kong Locks Down 10,000 For Mandatory Covid Testing