അനുനയ ചര്‍ച്ചയ്ക്ക് വഴങ്ങി; മറ്റു സാധ്യതകൾ പൂർണമായി തള്ളാതെ കെ.വി.തോമസ്
Mail This Article
തിരുവനന്തപുരം∙ കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞു നിന്ന മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി.തോമസ് അനുനയ ചർച്ചയ്ക്ക് വഴങ്ങി. മുതിർന്ന നേതാക്കളുമായി ഇന്ന് തിരുവനന്തപുരത്താണ് ചർച്ച. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നേരിട്ട് വിളിച്ചതിനാലാണ് താൻ വഴങ്ങിയത് എന്ന് വ്യക്തമാക്കിയ കെ.വി.തോമസ് മറ്റു സാധ്യതകൾ പൂർണമായി തള്ളിയതുമില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചത് മുതൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിന്ന കെ.വി. തോമസ് പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. തിരുവനന്തപുരത്ത് കേന്ദ്രനേതാക്കളെ കാണാനാണ് നിർദ്ദേശം.
സഹപ്രവർത്തകരിൽനിന്ന് അധിക്ഷേപം നേരിടേണ്ടി വന്നത് വേദനയുണ്ടാക്കി. പാർട്ടിയോട് പദവി ചോദിക്കുകയോ പാർട്ടി വാഗ്ദാനം നൽകുകയോ ചെയ്തിട്ടില്ല. ഇടതു മുന്നണിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ മാധ്യമസൃഷ്ടിയാണെന്നും കെവി. തോമസ് പറഞ്ഞു. സിപിഎം ജില്ലാ നേതൃത്വം കെ.വി.തോമസിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു.
ഇന്ന് കൊച്ചിയിൽ നടത്താനിരുന്ന വാർത്താ സമ്മേളനം ഒഴിവാക്കിയാണ് കെ.വി.തോമസ് തിരുവനന്തപുരത്ത് എത്തുന്നത്. കെപിസിസി വർക്കിങ് പ്രസിഡന്റ്, യുഡിഎഫ് കൺവീനർ, എഐസിസി ജനറൽ സെകട്ടറി ഇതിലേതെങ്കിലും പദവിയായിരുന്നു മുമ്പുള്ള ആവശ്യം.
English Summary: Amid speculations of his joining left front KV Thomas to meet aicc team