സിംഘു അതിർത്തിയിൽ കോൺഗ്രസ് എംപിക്കു നേരേ ആക്രമണം: തലപ്പാവ് വലിച്ചൂരി
Mail This Article
ന്യൂഡൽഹി ∙ പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ പൗത്രനും ലുധിയാനയിൽനിന്നുള്ള കോൺഗ്രസ് എംപിയുമായ രവനീത് സിങ് ബിട്ടുവിനെ ഒരു സംഘം ആക്രമിച്ചതായി പരാതി. കർഷകസമരം ശക്തിയാർജിക്കുന്ന ഡൽഹിയിലെ സിംഘു അതിർത്തിയിൽ ജൻ സൻസദ് പരിപാടിക്കിടെ തന്നെ ചിലർ തള്ളിയിട്ടുവെന്നും തലപ്പാവ് വലിച്ചൂരിയെന്നും രവനീത് സിങ് ആരോപിച്ചു. ഗുരു തേജ് ബഹദൂർ ജി മെമ്മോറിയലിൽ വച്ച് ഇദ്ദേഹത്തിന്റെ വാഹനവും ആക്രമിക്കപ്പെട്ടു.
എംഎൽഎ കുൽബീർ സിങ് സിരയും ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. ഞായറാഴ്ചയാണ് എംപിക്കു നേരേ ആക്രമണം ഉണ്ടായത്. കൃത്യമായി ആസൂത്രണം ചെയ്ത് വടിയും ആയുധങ്ങളുമായി എത്തിയ സംഘമാണ് തന്നെ ആക്രമിച്ചതെന്നു രവനീത് സിങ് ബിട്ടു മാധ്യമങ്ങളോട് പറഞ്ഞു. വടിയും മറ്റും ഉപയോഗിച്ച് വാഹനം തകർത്തുവെന്നും കർഷക സമരം തടസ്സപ്പെടരുതെന്ന് ആഗ്രഹമുള്ളതിനാൽ പ്രദേശത്ത് നിന്ന് പെട്ടെന്നു മടങ്ങിയെന്നും ബിട്ടു പറയുന്നു. എന്നാാൽ സംഭവത്തിൽ ഔദ്യോഗികമായി ആരും തന്നെ പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് പ്രതികരിച്ചു.
English Summary: Congress MP Allegedly Assaulted At Singhu Border, Turban Pulled Off