ADVERTISEMENT

ന്യൂഡൽഹി∙ തൊഴിൽമേഖലയുടെ വളർച്ചയ്ക്ക് ബജറ്റിൽ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും തൊഴിൽമന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതം കുറഞ്ഞു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് റോസ്ഗാർ പദ്ധതിക്കു നീക്കിവച്ചതും കുറഞ്ഞ തുക. തൊഴിൽമന്ത്രാലയത്തിന് കഴിഞ്ഞ ബജറ്റിൽ 13,720 കോടി രൂപയാണ് നൽകിയിരുന്നത്. ഇത്തവണ 13,306 കോടി രൂപയായി കുറഞ്ഞു.

സംഘടിത മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുദേശിച്ചാണ് കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ ഭാരത് റോസ്ഗാർ യോജന. ഇപിഎഫ്ഒയിൽ അംഗത്വമുള്ള സ്ഥാപനങ്ങളിൽ 15,000 രൂപയിൽ കുറഞ്ഞ വേതനത്തിൽ പുതുതായി റിക്രൂട്മെന്റ് നടത്തുമ്പോൾ അടുത്ത 2 വർഷത്തേക്ക് ഇപിഎഫ്ഒ വിഹിതം സർക്കാർ സബ്സിഡിയായി നൽകുന്നതാണ് പദ്ധതി. ചെറുകിട, ഇടത്തരം വ്യവസായങ്ങളി‍ൽ കൂടുതൽ നിയമനങ്ങൾക്കു വഴിയൊരുങ്ങുമെന്നും അതു വഴി ഗ്രാമീണ വിപണിയിൽ പണമെത്തുമെന്നുമാണ് കണക്കുകൂട്ടൽ.

നവംബറിൽ പദ്ധതി പ്രഖ്യാപന വേളയിൽ, ഇതു നടപ്പാക്കാൻ വേണ്ടിവരുമെന്ന് നിർമല സീതാരാമൻ പറഞ്ഞത് ഒരു വർഷത്തേക്ക് 1,14,000 കോടിയോളം രൂപ. നീക്കിവച്ചത് 3130 കോടി രൂപ. തുക കുറഞ്ഞത് ഈ വർഷം വലിയ നിയമനങ്ങൾ നടക്കുമെന്ന് സർക്കാർ തന്നെ പ്രതീക്ഷിക്കുന്നില്ലെന്നതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

വിവിധ പദ്ധതികളുടെ കീഴിൽ മറ്റു തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞ ബജറ്റിൽ നീക്കിവച്ചിരുന്നത് 1424.23 കോടി രൂപയായിരുന്നുവെങ്കിൽ ഇത്തവണ അത് 976 കോടി രൂപയായി കുറഞ്ഞു. അസംഘടിത മേഖലയിലുള്ളവർക്ക് മിനിമം വേതനവും ഇഎസ്ഐയും ഉറപ്പാക്കുമെന്ന് ബജറ്റിൽ പറഞ്ഞിരുന്നു. ഇതിന് നീക്കിവച്ചിരിക്കുന്ന തുക കഴിഞ്ഞ ബജറ്റിലേതിനേക്കാൾ 389 കോടി രൂപ കുറവാണ്. ഇത്തവണ 11,104 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

അസമിലെ തേയിലത്തൊഴിലാളികൾക്കായി ബജറ്റിൽ 60 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇതിൽ ഏറെയും. അസമിലെ കോൺഗ്രസിന്റെ വോട്ടുബാങ്കുകളായിരുന്ന ഇവരെ നിർമല സീതാരാമൻ വാണിജ്യ മന്ത്രിയായിരുന്നപ്പോഴാണ് ബിജെപി ആകർഷിച്ചത്. അവർ തന്നെ അസമിൽപ്പോയി അവരെ കണ്ടിരുന്നു. കോൺഗ്രസിന്റെ ശക്തിദുർഗങ്ങളിൽ നിരവധി സീറ്റുകൾ പിടിച്ചെടുക്കാനും ബിജെപിക്കു കഴിഞ്ഞു. മുൻ ബജറ്റിലും അവർക്ക് ആനുകൂല്യങ്ങളുണ്ടായിരുന്നു. ഇത്തവണ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികൾക്ക് പ്രത്യേക ആനുകൂല്യമൊന്നുമില്ലെങ്കിലും അസമിനെ ധനമന്ത്രി മറന്നില്ല.

English Summary: Union Budget 2021: Govt proposes 60 crore for welfare of tea workers in Assam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com