‘ചില നടപടികൾ ആലോചിക്കുന്നു’; ഒടിടി നിയന്ത്രണ വിഷയത്തിൽ കേന്ദ്ര സർക്കാർ
Mail This Article
ന്യൂഡൽഹി ∙ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയ ഒടിടി (ഓവർ ദ് ടോപ്) പ്ലാറ്റ്ഫോമുകൾ നിയന്ത്രിക്കുന്ന വിഷയത്തിൽ ചില നടപടികൾ ആലോചിക്കുന്നതായി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഒടിടി പ്ലാറ്റ്ഫോമുകൾ നിയന്ത്രിക്കാനായി സ്വയംഭരണ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടു നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു സർക്കാരിന്റെ മറുപടി.
ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ, ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, വി.രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ച്, പരിഹാരത്തിനായി സർക്കാരിനെ സമീപിക്കണമെന്നാണു ഹർജിക്കാരോട് ആദ്യം അഭിപ്രായപ്പെട്ടിരുന്നത്. അഡിഷനൽ സോളിസിറ്റർ ജനറൽ സഞ്ജയ് ജെയിൻ ആണു കോടതിയിൽ സർക്കാരിനുവേണ്ടി ഹാജരായത്. എന്തു നടപടിയാണു സ്വീകരിക്കുന്നതെന്ന് ആറാഴ്ചയ്ക്കകം അറിയിക്കണമെന്നു ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
അഭിഭാഷകരായ ശശാങ്ക് ശേഖർ ഝായും അപൂർവ അർഹാതിയയുമാണ് ഹർജി സമർപ്പിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 15നാണ് കേന്ദ്രസർക്കാർ, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവയ്ക്കു സുപ്രീം കോടതി നോട്ടിസ് അയച്ചത്. വിവിധ ഒടിടി / സ്ട്രീമിങ്, ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം നിരീക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ബോർഡ് / സ്ഥാപനം / അസോസിയേഷൻ രൂപീകരിക്കണം എന്നാണു ഹർജിയിലെ ആവശ്യം.
English Summary: Contemplating ‘some action’ on regulating OTT platforms, Centre tells SC