ADVERTISEMENT

ന്യൂയോർക്ക് ∙ രാജ്യത്തെ പട്ടാള അട്ടിമറിക്കെതിരായ പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തിയാൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നു മ്യാൻമർ സൈന്യത്തിനു യുഎന്നിന്റെ മുന്നറിയിപ്പ്. സമാധാനപരമായ കൂട്ടായ്മകൾക്കുള്ള അവകാശം പൂർണമായി മാനിക്കപ്പെടണമെന്നു യുഎൻ പ്രത്യേക പ്രതിനിധി ക്രിസ്റ്റിൻ ഷ്രാനർ ബർഗെനർ പറഞ്ഞു.

അട്ടിമറിയിലൂടെ രാജ്യഭരണം കൈക്കലാക്കിയ പട്ടാളത്തിന്റെ ഉപതലവൻ സോ വിന്നുമായി തിങ്കളാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിലാണു മുന്നറിയിപ്പ് നൽകിയതെന്നു യുഎൻ വക്താവ് പറഞ്ഞു. ഇന്റർനെറ്റ് തടസ്സപ്പെടുത്തുന്നതു പ്രധാന ജനാധിപത്യ തത്വത്തെ ദുർബലപ്പെടുത്തുന്നതാണെന്നും യുഎൻ ചൂണ്ട‌ിക്കാട്ടി. പ്രതിഷേധങ്ങളെ നിർവീര്യമാക്കാൻ മ്യാൻ‌മറിൽ ഇന്റർ‌നെറ്റ് വിഛേദിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെയാണു പുനഃസ്ഥാപിച്ചത്.

ഫെബ്രുവരി ഒന്നിനു നടന്ന അട്ടിമറിക്കുശേഷം ജനങ്ങളുടെ പ്രക്ഷോഭം തടയാൻ ഭരണകൂടം പതിവായി ഇന്റർനെറ്റ് റദ്ദാക്കുന്നുണ്ട്. വോട്ടെടുപ്പിൽ കൃത്രിമം നടന്നുവെന്ന് ആരോപിച്ചാണ് ഓങ് സാൻ സൂ ചി ഉൾപ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട നേതാക്കളു‌ടെ ഭരണകൂടത്തെ അട്ടിമറിച്ചു സൈന്യം അധികാരം പിടിച്ചത്. അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിനു സൈന്യം തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല.

ചൊവ്വാഴ്ച രാവിലെ യാങ്കൂൺ, മാൻഡലെ തുടങ്ങിയ നഗരങ്ങളിൽ ജനങ്ങൾ വീണ്ടും തടിച്ചുകൂടി. യാങ്കൂണിലെ തെരുവുകളിൽ സന്യാസിമാരും ഉണ്ടായിരുന്നെന്നു ബിബിസി റിപ്പോർട്ട് ചെയ്തു. സൈന്യത്തിന്റെ സാന്നിധ്യവും കൂടി. അട്ടിമറി നേതാക്കളെ എതിർക്കുന്നവർക്ക് കർശന ശിക്ഷയാണു സൈന്യം പ്രഖ്യാപിച്ചിട്ടുള്ളത്. സേനയെ ചുമതലകൾ നിർവഹിക്കുന്നതിൽനിന്നു തടഞ്ഞാൽ 20 വർഷം തടവും പൊതുജനങ്ങളിൽ ഭയമോ അശാന്തിയോ ഉണ്ടാക്കുന്നവർക്കു 3 മുതൽ 7 വർഷം വരെ തടവും ലഭിക്കുമെന്നാണു മുന്നറിയിപ്പ്.

കോടതിയുടെ അനുമതിയില്ലാതെ ആളുകളെ അറസ്റ്റു ചെയ്യാനും തിരച്ചിൽ നടത്താനും 24 മണിക്കൂറിലധികം കസ്റ്റഡിയിൽ വയ്ക്കാനുമുള്ള അധികാരവും സൈന്യത്തിനുണ്ട്. സൈന്യം ഭരണം ഏറ്റെടുക്കുന്നതിനെ അട്ടിമറിയായി വിശേഷിപ്പിക്കരുതെന്നു മാധ്യമ പ്രവർത്തകരോടു നിർദേശിച്ചു. ജനത്തെ പിരിച്ചുവിടാൻ സേന റബർ ബുള്ളറ്റുകൾ പ്രയോഗിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിൽ പുതുതായി പോസ്റ്റ് ചെയ്ത വിഡിയോകളിൽ വെടിയൊച്ചകളും ജനക്കൂട്ടം ഓടിപ്പോകുന്നതും കാണിക്കുന്നത് ലോകത്തെ ആശങ്കയിലാഴ്ത്തുന്നു.

English Summary: Myanmar coup: UN warns Myanmar junta of 'severe consequences'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com