‘ടച്ച് കട്ടിങ്ങി’ന് പുരയിടത്തിൽ അതിക്രമിച്ചു കയറി: ഖേദം പ്രകടിപ്പിച്ച് കെഎസ്ഇബി
Mail This Article
തിരുവല്ല ∙ ‘ടച്ച് കട്ടിങ്ങി’ന്റെ പേരിൽ മുതിർന്ന പൗരന്റെ പുരയിടത്തിൽ അതിക്രമിച്ചു കയറിയതിൽ ഖേദം പ്രകടിപ്പിച്ചു കെഎസ്ഇബി. സ്വകാര്യഭൂമിയിലും പൊതു ഇടങ്ങളിലും പ്രവൃത്തിയെടുക്കുമ്പോൾ ഇത്തരം അസുഖകരമായ സാഹചര്യങ്ങൾ ഒഴിവാക്കണമെന്നു ബന്ധപ്പെട്ടവർക്കു നിർദേശം നൽകിയതായി പെൻഷൻകുന്ന് ഇടത്തുംപ്രായിൽ ജയിംസ് തോമസിനെ കെഎസ്ഇബി ചെയർമാന്റെ ഓഫിസ് അറിയിച്ചു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൽ ഡയറക്ടറായിരുന്നു ജയിംസ് തോമസ്.
കെഎസ്ഇബിയുടെ തൊഴിലാളികൾ അനുവാദമില്ലാതെ വീടിന്റെ മതിൽ ചാടിക്കടക്കുകയും കൃഷിയിടത്തിൽ നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തതിനെതിരെ ചെയർമാനു നൽകിയ പരാതിയെത്തുടർന്നാണു നടപടി. താൻ വീട്ടിലുണ്ടായിരിക്കെ അതിക്രമിച്ചു കടന്നതെന്തിന്, അങ്ങനെ ചെയ്യാൻ ഏതു നിയമത്തിന്റെ പിൻബലമാണുള്ളത്, ലൈനിൽനിന്ന് 20 മീറ്ററോളം അകലെയുള്ള മരങ്ങൾ വെട്ടിയതെന്തിന്, അതിന്റെ ചുറ്റുപാടുമുള്ള കൃഷി കൂടി നശിപ്പിക്കാൻ കാരണമെന്ത് തുടങ്ങിയ ചോദ്യങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരുന്നത്. വെട്ടിക്കളഞ്ഞ ഒരു തെങ്ങ് അന്തരിക്കുന്നതിനു മുൻപ് ഭാര്യ നട്ടുവളർത്തിയതാണെന്നും വ്യക്തമാക്കിയിരുന്നു.
വൈദ്യുതി ബോർഡിന്റെ രീതി ഇങ്ങനെയൊക്കെയാണെന്ന മറുപടി പ്രാദേശിക ഓഫിസുകളിൽ നിന്നു ലഭിച്ചതോടെയാണു ചെയർമാനെ സമീപിച്ചത്. ഖേദം പ്രകടിപ്പിച്ചെങ്കിലും ചെയ്തതിൽ തെറ്റില്ലെന്ന നിരീക്ഷണമാണ് മറുപടിയിലുള്ളതെന്നു പരാതിക്കാരൻ പറഞ്ഞു. ഈ സാഹചര്യത്തിൽ ടച്ച് കട്ടിങ് സംബന്ധിച്ച വ്യക്തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാൻ നിർദേശിക്കുക, ഭൂവുടമകളെ മുൻകൂട്ടി വിവരം അറിയിക്കുക, അനുബന്ധ കൃഷിനാശങ്ങൾക്കു നഷ്ടപരിഹാരം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അദ്ദേഹം.
English Summary: KSEB apologizes to senior citizen on encroaching his premises for touch cutting