മുകേഷ് അംബാനിയുടെ വീടിനു സമീപം സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം
Mail This Article
മുംബൈ ∙ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മുംബൈയിലെ ആഡംബര വസതിക്കു സമീപം സ്ഫോടക വസ്തുക്കളുമായി വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ അംബാനിയുടെ വീടിന് ഏതാനും മീറ്ററുകൾ അകലെയാണു സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതെന്നു മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു.
‘ജലാറ്റിൻ സ്റ്റിക്കുകളുമായി ഒരു വാൻ അംബാനിയുടെ വീടിനു സമീപം കണ്ടെത്തി. മുംബൈ ക്രൈം ബ്രാഞ്ച് സംഭവം അന്വേഷിക്കുകയാണ്. സത്യം ഉടൻ പുറത്തുവരും.’– അനിൽ ദേശ്മുഖ് പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടോടെയാണു സംഭവം. സംശയകരമായി നിർത്തിയിട്ടതുകണ്ട് വാഹനം പരിശോധിക്കുകയായിരുന്നു. പൊലീസ് അറിയിച്ചതനുസരിച്ച് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി. 20 ജലാറ്റിൻ സ്റ്റിക്കുകൾ വാഹനത്തിലുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയാണ് ഈ വാഹനം ഇവിടെ പാർക്ക് ചെയ്തതെന്നാണു സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമാകുന്നത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അംബാനിയുടെ വീടുൾപ്പെടുന്ന പ്രദേശത്തെ സുരക്ഷ ശക്തമാക്കി. 27 നിലയുള്ള ആന്റിലിയ എന്ന ബഹുനില വസതിയിലാണ് അംബാനിയും കുടുംബവും കഴിയുന്നത്. 2012ലാണ് ഇവിടേക്കു താമസം മാറ്റിയത്.
English Summary: Vehicle With Explosives Found Near Mukesh Ambani's House In Mumbai