പെട്രോൾ വേണം; പത്ര ഓഫിസിൽ മദ്യ ലഹരിയിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ
Mail This Article
കൊച്ചി∙ മദ്യലഹരിയിൽ പത്ര ഓഫിസിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പൊലീസ് കസ്റ്റഡിയിലായി. വൈറ്റില- തമ്മനം റോഡിലുള്ള പത്ര ഓഫിസിൽ ഇന്നലെ രാത്രി 12.30നാണു സംഭവം. അക്രമാസക്തരായി എത്തിയ സംഘത്തിന്റെ ആവശ്യം കേട്ട് തിരക്കിട്ട ജോലിയിലായിരുന്ന പത്ര ജീവനക്കാരും ആദ്യമൊന്നു ഞെട്ടി. പെട്രോൾ വേണമെന്നാണ് വന്നവരുടെ ആവശ്യം. ഇവരുടെ വാഹനം വഴിയിൽ പെട്രോൾ തീർന്നതിനാൽ തുറന്നു കണ്ട ഒരു ഓഫിസിലേയ്ക്ക് കയറുകയായിരുന്നത്രെ.
സ്ത്രീകൾ ഉൾപ്പടെ അർധരാത്രിയിൽ ജോലി ചെയ്യുന്നതു കണ്ട യുവാക്കൾക്ക് അതത്ര ഇഷ്ടപ്പെട്ടില്ല. ‘പെണ്ണുങ്ങളുമൊക്കെയായി അർധരാത്രിയിൽ ഇവിടെ എന്താണ് പരിപാടി’ എന്നായി അക്രമികൾ. ഇവിടെ പെട്രോളൊന്നും ഇല്ലെന്നു പറഞ്ഞപ്പോൾ ഏതെങ്കിലും വാഹനത്തിൽ നിന്ന് ഊറ്റിത്തരണമെന്നായി. സ്ത്രീകളെ കൂടി കണ്ടതോടെ അസഭ്യവർഷവും കല്ലെടുത്ത് ഓഫിസിലേയ്ക്ക് എറിയാനും തുടങ്ങി. ഇതിനിടെ പെൺകുട്ടികളെ മറ്റൊരു സുരക്ഷിത മുറിയിലേയ്ക്കു മാറ്റിയിരുന്നു.
പൊലീസ് എത്തുമ്പോഴും സ്ഥലത്തു നിന്നു പോകാതിരുന്ന അക്രമി സംഘത്തെ ബലം പ്രയോഗിച്ച് പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. സംഘത്തിൽ മൂന്നു പേരുണ്ടായിരുന്നെങ്കിലും ഒരാൾ ഓടി രക്ഷപെട്ടതായി പത്ര ഓഫിസിലുള്ളവർ പറയുന്നു. എരമല്ലൂർ സ്വദേശി മുഹമ്മദ് റാഫി, ഫോർട്ടുകൊച്ചി സ്വദേശി അഖിൽ ഹുസാം എന്നിവരാണ് പിടിയിലായത്.
Content Highlights: Youth makes trouble in newspaper office at Kochi