ADVERTISEMENT

രോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പിന്തുടരുന്ന ജനക്ഷേമ നയത്തിന് അംഗീകാരമായി ദേശീയ സുസ്ഥിര വികസന സർവേയിൽ കേരളം ഒന്നാമത്. ന്യൂഡൽഹി ആസ്ഥാനമായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺ‍മെന്റിന്റെ വാർഷിക ഇന്ത്യൻ പരിസ്ഥിതി സർവേയിലാണു നൂറിൽ 70 മാർക്ക് സ്കോർ ചെയ്ത് കേരളം മികവു നിലനിർത്തിയത്.

50 മാർക്കുമായി ബിഹാറാണു പട്ടികയിൽ ഏറ്റവും പിന്നിൽ. സുസ്ഥിര വികസന ലക്ഷ്യങ്ങളായി യുഎൻ പ്രഖ്യാപിച്ചിട്ടുള്ള 16 സൂചികകളാണ് സർവേയുടെ അടിസ്ഥാനം. പട്ടിണി ഒഴിവാക്കൽ, ആരോഗ്യവും ജനക്ഷേമവും, വിദ്യാഭ്യാസ നിലവാരം, സ്ത്രീപുരുഷ സമത്വം തുടങ്ങിയവയെല്ലാം ഈ സൂചികകളിൽ ഉൾപ്പെടും.

വിവിധ വികസന സൂചികകൾ, ഇതിൽ കേരളത്തിനു ലഭിച്ച സ്കോർ, അഖിലേന്ത്യ സ്കോർ എന്ന ക്രമത്തിൽ പട്ടിക ചുവടെ:

പ്രധാന വികസന സൂചികകളിൽ കേരളത്തിന്റെ ശതമാനം, 2030ലെ ദേശീയ ലക്ഷ്യവും (പട്ടിക കാണുക) 

പരിസ്ഥിതി ആരോഗ്യ രംഗത്തെ സുസ്ഥിര വികസന മികവുകൾ

∙ പകർച്ചവ്യാധി തടയുന്നതിലൂടെ യുഎൻ ഇന്റർ ഏജൻസി ടാസ്ക് ഫോഴ്സ് പുരസ്കാരം 2020 സെപ്റ്റംബറിൽ ലഭിച്ചു.  

∙ രാജ്യത്തെ ആദ്യ കർഷക ക്ഷേമനിധി ബോർഡിന് ഒക്ടോബറിൽ തുടക്കമിട്ടു.  

∙ പച്ചക്കറി ഉൾപ്പെടെ 16 വിളകൾക്കു താങ്ങുവില ഏർപ്പെടുത്തിയത് ശ്രദ്ധേയം.

∙ ജലം അവശ്യവസ്തുവാക്കി കുപ്പിവെള്ളം വില ലീറ്ററിനു 13 രൂപയിൽ നിജപ്പെടുത്തി. 20 രൂപയാണു രാജ്യത്ത് മിക്കയിടത്തും.  

∙ കഴിഞ്ഞമാസം പുറത്തുവന്ന ഇക്കണോമിസ്റ്റ് ഇന്റലിജൻസ് സർവേയിൽ മലപ്പുറം, കോഴിക്കോട്, കൊല്ലം ലോകത്തിലെ ഏറ്റവും വേഗം നഗരവൽക്കൃതമാകുന്ന നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു.

∙ ഒറ്റ നിറയ്ക്കലിൽ 900 കിമീ വരെ ഓടാൻ കഴിയുന്ന പെട്രോനെറ്റ് പ്രകൃതി വാതക (എൽഎൻജി) ബസ് രാജ്യത്ത് ആദ്യമായി കൊച്ചിയിൽ ഈ മാസം ഓടി.  

സർവേയിൽ ഇടംപിടിച്ച പരിസ്ഥിതി സൗഹൃദ സ്കീമുകൾ

∙ 25,000 ഹെക്ടർ തരിശുഭൂമിയിൽ കൃഷിയിറക്കാൻ സുഭിക്ഷ കേരളം പദ്ധതി

∙ നാഷനൽ കോ–ഓപറേറ്റിവ് ഡവലപ്മെന്റ് കോർപറേഷൻ വഴി സഹകരണ മേഖലയിൽ ആശുപത്രികളും ആരോഗ്യ സംവിധാനങ്ങളും ഏർപ്പെടുത്താൻ പദ്ധതി.  

കോടതിയുടെ  പരിഗണനയിൽ

∙ തിരുവനന്തപുരം, കൊല്ലം, കൊച്ചി, ആലപ്പുഴ, കോഴിക്കോട് നഗരങ്ങളിലെ ശുദ്ധവായു ഗുണനിലവാരം ഉറപ്പാക്കാൻ സമിതി രൂപീകരിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശിച്ചു.

∙ ബ്രഹ്മപുരം മാലിന്യ സംഭരണവുമായി ബന്ധപ്പെട്ട്് ഗ്രീൻ ട്രൈബ്യൂണൽ നിർദേശ പ്രകാരം കൊച്ചി കോർപറേഷന് എതിരെ മലിനീകരണ നിയന്ത്രണ ബോർഡ് നടപടി.

∙ 2016ലെ ഖരമാലിന്യ സംസ്കരണ ചട്ടം പാലിക്കാത്തതിന് കളമശേരി നഗരസഭയ്ക്ക് 2.47 കോടി രൂപയുടെ പിഴ ചുമത്തി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്.

പോരായ്മകൾ

മികവിന്റെ പട്ടികയിൽ ഒന്നാമതെത്തി എന്നതുകൊണ്ട് പൂർണനേട്ടമായി എന്നർഥമില്ല. പോരായ്മകളും ഏറെ. ഇവിടെയെല്ലാം മെച്ചപ്പെടലിനുള്ള സംവിധാനമൊരുക്കുകയാണ് വേണ്ടതെന്നു സർവേ പറയുന്നു. സംസ്ഥാനത്തിന്റെ ചില പോരായ്മകളിലൂടെ... 

∙ കേരളത്തിലെ മൂന്നു ജില്ലകളിൽ വനവിസ്തൃതി 2019നെ അപേക്ഷിച്ചു കുറഞ്ഞു. 21,144 ച.കിമീ ആണു 2019ലെ വനവിസ്തൃതി. 2017നെ അപേക്ഷിച്ച് 823 ചതുരശ്ര കിമീ വനം കേരളത്തിൽ കുറഞ്ഞു.

∙ കേരളത്തിൽ 2018ൽ 25 കർഷകരും 186 കർഷക തൊഴിലാളികളും ജീവനൊടുക്കി.

∙ 2019ൽ 22 കർഷകരും 128 കർഷക തൊഴിലാളികളും ജീവനൊടുക്കി.

∙ ലോക്ഡൗൺ കാലത്ത് തൊഴിലില്ലായ്മ 15 ശതമാനമായി ഉയർന്നു.  

∙ കേരളത്തിലെ ആകെ ജൈവകൃഷി 2.7 ശതമാനം മാത്രം. ആകെ 54,000 ഹെക്ടറിലാണ് കൃഷി.  

∙ വായുമലിനീകരണവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളാണ് സംസ്ഥാനത്തെ 14.3% മരണത്തിനു പിന്നിലും. ഏകദേശം 36,000 മരണം പ്രതിവർഷം. 1090 ദശലക്ഷം യുഎസ് ഡോളറിന്റെ സാമ്പത്തിക നഷ്ടം.  

∙ ബിഹാറിൽ 13,‌951 ഗ്രാമങ്ങൾ ഹർ ഘർ ജൽ പദ്ധതി പ്രകാരം 100% വീടുകളിലും ടാപ്പ് വെള്ളം എത്തുമ്പോൾ കേരളത്തിൽ ഇത് ഒരു ഗ്രാമത്തിൽ മാത്രം. രാജ്യത്ത് ഏറ്റവും പിന്നിൽ കേരളം  

∙ കേരളത്തിൽ 52 മാലിന്യ സംസ്കരണ കേന്ദ്രങ്ങളാണ്. 1.2 ലക്ഷം ടൺ പ്രതിവർഷം ഇവിടെയെത്തുന്നു.  

‘‘പ്രകൃതിയുമായി വേറിട്ടുള്ള വികസനം എന്ന കാഴ്ചപ്പാടിന് ഏറ്റ തിരിച്ചടി കൂടിയാണ് നാം ഇപ്പോൾ നേരിടുന്നത്. വരാൻ പോകുന്ന വിപത്തുകൾ ആഴത്തിൽ മനസ്സിലാക്കി വ്യത്യസ്തമായി ചിന്തിച്ച് പുതിയ പാതകൾ വെട്ടിത്തുറക്കാൻ ഇനി അമാന്തം പാടില്ല; ഒരു നിമിഷത്തെ പോലും. പരിസ്ഥിതി പാലനത്തിൽ 192 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 117–ാം സ്ഥാനത്താണ്. ഇതു മാറണം...’’

സുനിത നാരായൺ (ഡയറക്ടർ ജനറൽ, സിഎസ്ഇ)

English Summary: Centre For Science and Environment Report On Development; Kerala in Top Position

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com