ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് മുതിർന്ന പൗരൻമാർക്കുള്ള കോവിഡ് വാക്സീൻ വിതരണത്തിനു മികച്ച പ്രതികരണം. 45–59 പ്രായപരിധിയിലുള്ള ഗുരുതര രോഗബാധിതർക്കും വാക്സീൻ നൽകി തുടങ്ങി. വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയുള്ള റജിസ്ട്രേഷൻ തല്‍ക്കാലം ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കോവിഡ്–19 പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ എത്തിയ മുതിര്‍ന്ന പൗരന്മാരുടെ നീണ്ടനിരയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകർക്കുള്ള വാക്സിനേഷനും തുടരുന്നുണ്ട്. cowin.gov.in എന്ന പോര്‍ട്ടല്‍ മുഖേനയും ആരോഗ്യ സേതു ആപ് വഴിയുമാണ് മുതിർന്ന പൗരൻമാരും 45 കഴിഞ്ഞ മറ്റ് അസുഖങ്ങളുള്ളവരും വാക്സിനേഷനായി റജിസ്റ്റർ ചെയ്യേണ്ടത്. ആദ്യ ദിനം തന്നെ റജിസ്റ്റർ ചെയ്ത ഭൂരിഭാഗം പേർക്കും വാക്സീനെടുക്കാൻ സാധിച്ചു.

covid-19-vaccination-1
രാജീവ് ഗാന്ധി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ വാക്സീൻ സ്വീകരിക്കുന്നയാൾ. ചിത്രം : മനോരമ

വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി റജിസ്റ്റർ ചെയ്യുന്നത് അല്‍പം തിരക്കുണ്ടാക്കി. ഇതൊഴിവാക്കാന്‍ പോർട്ടല്‍ വഴി റജിസ്റ്റര്‍ ചെയ്യണം. നാല് ലക്ഷം കോവിഷീൽഡ് വാക്സിനാണ് രണ്ടാംഘട്ട വാക്സിനേഷനായി സംസ്ഥാനത്ത് എത്തിച്ചത്. സർക്കാർ ആശുപത്രികൾക്ക് പുറമെ മൂന്നുറിലധികം സ്വകാര്യ ആശുപത്രികളിലും കുത്തിവയ്പ്പെടുക്കാം.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കോവിഡ്–19 പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ എത്തിയ മുതിര്‍ന്ന പൗരന്മാരുടെ നിര.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കോവിഡ്–19 പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ എത്തിയ മുതിര്‍ന്ന പൗരന്മാരുടെ നിര.

മുതിർന്ന പൗരൻമാർക്ക് വാക്സീൻ വിതരണം ഔദ്യോഗികമായി ആരംഭിച്ച ഇന്ന് എറണാകുളം ജില്ലയിൽ പത്തിൽ താഴെ മാത്രം ആളുകൾക്കു മാത്രമാണ് കുത്തിവയ്പു നൽകിയത്. നാളെയും സർക്കാർ ആശുപത്രി വഴിയുള്ള വിതരണം പൊതുജനങ്ങൾക്കുണ്ടാവില്ല. മൂന്നാം തീയതി വരെ പോളിങ് ഉദ്യോഗസ്ഥർക്ക് വാക്സീൻ നൽകിയ ശേഷം മാത്രമായിരിക്കും അനുവദിച്ച വിഭാഗത്തിനു നൽകിത്തുടങ്ങുക. സ്വകാര്യ സ്ഥാപനങ്ങൾ വഴിയുള്ള വാക്സീൻ വിതരണം നാളെയുണ്ടാകുമോ എന്ന കാര്യത്തിൽ ഇന്നു രാത്രി ഔദ്യോഗിക തീരുമാനമുണ്ടാകുമെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. അതേ സമയം ആപ് വഴിയുള്ള വാക്സീൻ റജിസ്ട്രേഷൻ പ്രവർത്തനക്ഷമമായിട്ടില്ല. www.cowin.gov.in എന്ന പോർട്ടൽ വഴി റജിസ്ട്രേഷൻ സാധ്യമാകുന്നുണ്ട്.

covid-19-vaccination-2
രാജീവ് ഗാന്ധി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ വാക്സീൻ സ്വീകരിക്കുന്ന സ്ത്രീ. ചിത്രം : മനോരമ

∙ റജിസ്ട്രേഷൻ ഇങ്ങനെ:

റജിസ്ട്രേഷൻ സമയത്ത് ഫോട്ടോ തിരിച്ചറിയല്‍ കാർഡിലുള്ള അടിസ്ഥാന വിവരങ്ങൾ നൽകണം. ഒടിപി പരിശോധനയുമുണ്ട്. വാക്സിനേഷൻ കേന്ദ്രങ്ങളുടെ പട്ടികയും ഒഴിവുള്ള സമയവും കാണാൻ കഴിയും. സർക്കാർ ആശുപത്രികളിൽ വാക്സീൻ സൗജന്യമാണ്. സംസ്ഥാനത്തെ 395 സ്വകാര്യ ആശുപത്രികളിൽ 250രൂപ നിരക്കിൽ വാക്സിനെടുക്കാൻ സൗകര്യമുണ്ട്. ലഭ്യമായ സമയം നോക്കി സൗകര്യപ്രദമായ ഏതു കേന്ദ്രത്തിലും ബുക്കു ചെയ്യാം. റജിസ്റ്റർ ചെയ്തവർക്കായി അക്കൗണ്ട് ഉണ്ടാകും. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ചു 4 പേരെ റജിസ്റ്റർ ചെയ്യാം. ഓരോ ആളുടേയും ഐഡി കാർഡ് വ്യത്യസ്തമായിരിക്കണം. കുത്തിവയ്പ്പ് എടുക്കുന്നതുവരെ റജിസ്ട്രേഷൻ, അപ്പോയിൻറ്മെൻറ് കാര്യങ്ങളിൽ മാറ്റം വരുത്താം. റജിസ്ട്രേഷൻ പൂർത്തിയായാൽ ഡൗൺലോഡ് ചെയ്യാവുന്ന ടോക്കൺ ലഭിക്കും.  മൊബൈലിൽ എസ്എംഎസും ലഭിക്കും. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോൾ തന്നെ രണ്ടാം ഡോസിനുള്ള തീയതി ലഭിക്കും. 45–59 വയസുകാർ അംഗീകൃത ഡോക്ടർമാർ ഒപ്പിട്ട കോ മോർബിഡിറ്റി സർട്ടിഫിക്കറ്റ് വാക്സിനേഷൻ കേന്ദ്രത്തിൽ നൽകണം.

English Summary: Good Response to Second Phase Vaccination in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com