മലപ്പുറം എന്നും യുഡിഎഫിന്റെ പച്ചക്കോട്ട, അട്ടിമറി പ്രതീക്ഷകളുമായി എൽഡിഎഫ്
Mail This Article
തിരഞ്ഞെടുപ്പ് ഫലം വരും മുൻപുതന്നെ വിജയം ആഘോഷിക്കാൻ പലഹാരങ്ങളും പടക്കങ്ങളും തയാറാക്കിവയ്ക്കുന്ന ജില്ലയാണു മലപ്പുറം. യുഡിഎഫിന്റെ പച്ചക്കോട്ട. മുസ്‌ലിം ലീഗിന്റെ കോട്ടയെന്ന വിശേഷണമുള്ള മലപ്പുറത്ത് ആകെയുള്ള 16 മണ്ഡലങ്ങളിൽ നാലിടത്തു മാത്രമാണ് ഇപ്പോൾ ഇടതുപക്ഷത്തിനു സീറ്റുള്ളത്. പൊന്നാനിയും തവനൂരും താനൂരും നിലമ്പൂരും. ചരിത്രം ലീഗിനൊപ്പമാണെങ്കിലും വർത്തമാനകാലം അവർക്കു മറുപടി നൽകുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽഡിഎഫ്. സർക്കാരിന്റെ പുതിയ പദ്ധതികളും വോട്ടായി വീഴുമെന്നാണു വിശ്വാസം.
തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം നിയമസഭാ പോരാട്ടത്തിലും ഉറപ്പാക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. നഷ്ടപ്പെട്ട താനൂരും നിലമ്പൂരും തിരിച്ചുപിടിക്കാൻ രണ്ടുംകൽപിച്ചിറങ്ങുകയാണ് യുഡിഎഫ്. ഒപ്പം, കെ.ടി. ജലീലിന്റെ മണ്ഡലമായ തവനൂരും പൊന്നാനിയും പിടിച്ചടക്കി സമ്പൂർണആധിപത്യവും ലക്ഷ്യമിടുന്നു. അതിനായാണ് പി.കെ. കുഞ്ഞാലിക്കുട്ടിയെ ലീഗ് സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരിച്ചെത്തിച്ചത്.
അതേസമയം, മങ്കട, പെരിന്തൽമണ്ണ, തിരൂരങ്ങാടി, തിരൂർ എന്നീ മണ്ഡലങ്ങൾ പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. മലപ്പുറത്തെ തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കും വിധം ഇടപെടൽ നടത്താൻ ബിജെപിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
∙ മലപ്പുറം പച്ച
മലപ്പുറം എന്നും പച്ചയാണ്. തിരഞ്ഞെടുപ്പ് ഏതായാലും ഭൂരിപക്ഷം ലീഗിനു തന്നെ. വല്ലപ്പോഴും സംഭവിക്കുന്ന അട്ടിമറി ഒഴിച്ചുനിർത്തിയാൽ ചരിത്രം ലീഗിനൊപ്പമാണ്. കൊണ്ടോട്ടി, ഏറനാട്, നിലമ്പൂർ, വണ്ടൂർ, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടയ്ക്കൽ, തവനൂർ, പൊന്നാനി എന്നിങ്ങനെ 16 മണ്ഡലങ്ങളാണ് മലപ്പുറത്തുളളത്. 2011 ൽ യുഡിഎഫിന് 14 സീറ്റും ഇടതിനു രണ്ടു സീറ്റുമാണ് ഉണ്ടായിരുന്നത്.
2016 ൽ താനൂരും നിലമ്പൂരും എൽഡിഫ് പിടിച്ചെടുത്തു. കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലമായിട്ടു പോലും താനൂരിൽ ഞെട്ടിപ്പിക്കുന്ന വിജയമാണ് സിപിഎം സ്വതന്ത്രൻ വി. അബ്ദുറഹ്മാൻ നേടിയത്. സിറ്റിങ് എംഎൽഎയായിരുന്ന, ലീഗിന്റെ ശക്തനായ നേതാവ് അബ്ദുറഹിമാൻ രണ്ടത്താണിയെ 4918 വോട്ടുകൾക്കാണ് വി.അബ്ദുറഹ്മാൻ കീഴടക്കിയത്. വർഷങ്ങളായി ആര്യാടൻ മുഹമ്മദിന്റെ തട്ടകമായിരുന്ന നിലമ്പൂരിൽ ആര്യാടന്റെ മകൻ ഷൗക്കത്തിനെ തോൽപിച്ചത് സ്വതന്ത്രനായി മൽസരിച്ച പി.വി. അൻവർ ആയിരുന്നു. 11504 വോട്ടുകൾക്കാണ് അൻവർ വിജയിച്ചത്.
2016 ൽ ലീഗിനെ വെള്ളംകുടിപ്പിച്ച രണ്ടു സീറ്റുകളാണ് പെരിന്തൽമണ്ണയും തിരൂരങ്ങാടിയും. പെരിന്തൽമണ്ണയിൽ മഞ്ഞളാംകുഴി അലി 579 വോട്ടുകൾക്കാണു ജയിച്ചത്. ലീഗിന്റെ മുതിർന്ന നേതാവായ പി.കെ.അബ്ദുറബ് തിരൂരങ്ങാടിയിൽ നിന്ന് 6043 വോട്ടുകൾക്കാണ് വിജയിച്ചത്. മങ്കടയിൽ ടി.എ.അഹമ്മദ് കബീറാകാട്ടെ 1508 വോട്ടുകൾക്കാണു ജയിച്ചത്. ഈ മൂന്നു സീറ്റുകളും ഇത്തവണ പിടിച്ചെടുക്കാമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ.
∙ ലോക്സഭ, തദ്ദേശം: ലീഗിന് ആധിപത്യം
മലപ്പുറത്ത് രണ്ട് ലോക്സഭാ സീറ്റുകളാണുള്ളത്; പൊന്നാനിയും മലപ്പുറവും. രണ്ടിടത്തും ലീഗ് തന്നെ. പൊന്നാനിയിൽ ഭൂരിപക്ഷം കുറയുന്നത് പാർട്ടിയെ അലട്ടുമ്പോൾ മലപ്പുറത്ത് ഓരോ തവണയും ഭൂരിപക്ഷം കൂടുന്നതാണ് കഥ. 2019 ൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 2,60,153 വോട്ടുകളായിരുന്നു. ഇത് കേരളത്തിലെ തന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ലീഡായിരുന്നു.
കഴിഞ്ഞ വർഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ലീഗിന്റെ ശക്തിയിൽ യുഡിഎഫ് മികച്ച മുന്നേറ്റം നടത്തി. ജില്ലയിലെ 94 പഞ്ചായത്തുകളിൽ 67 എണ്ണത്തിലും യുഡിഎഫ് ഭരണം നേടിയപ്പോൾ എൽഡിഎഫിന് 16 പഞ്ചായത്തുകളാണുള്ളത്. 15 ബ്ലോക്ക് പഞ്ചായത്തുകളിൽ 12 ഉം യുഡിഎഫിനൊപ്പം നിന്നപ്പോൾ മൂന്നെണ്ണം എൽഡിഎഫിന് ലഭിച്ചു. ഇതോടൊപ്പം ജില്ലാ പഞ്ചായത്തും യുഡിഎഫ് നേടി. 12 മുനിസിപ്പാലിറ്റികളിൽ 9 ഉം ലീഗിലൂടെ യുഡിഎഫ് നേടിയപ്പോൾ കോൺഗ്രസിന്റെ കയ്യിലുണ്ടായിരുന്ന നിലമ്പൂർ ഇടത് പിടിച്ചെടുത്തു. പെരിന്തൽമണ്ണ, പൊന്നാനി മുനിസിപ്പാലിറ്റികളും ഇടതിനൊപ്പം നിന്നു.
∙ 2021 ൽ എന്ത് സംഭവിക്കും?
ചരിത്രം വച്ചു നോക്കിയാൽ ലീഗിനു കാര്യമായ ക്ഷീണം നേരിടാൻ സാധ്യതയില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ യുവാക്കളെ ഇറക്കി വൻ നേട്ടം കൈവരിക്കാൻ സാധിച്ച ലീഗ് മുതിർന്ന നേതാക്കളെ പുറത്തിരുത്തി പുതുമുഖങ്ങളെ പരീക്ഷിക്കാൻ സാധ്യതയുണ്ട്. പതിവിൽനിന്നു വ്യത്യസ്തമായി മൂന്ന് വനിതാ സ്ഥാനാർഥികളെ മൽസരിപ്പിക്കുമെന്നും ലീഗ് നേതാക്കൾ സൂചന നൽകിയിട്ടുണ്ട്.
എങ്കിലും പിണറായി സർക്കാരിന്റെ ജനകീയ പദ്ധതികൾ ലീഗ് കോട്ടകളിൽ വോട്ട് മറിക്കുമെന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ. ഏറെ വിവാദങ്ങളിൽ കുടുങ്ങിയ മന്ത്രി കെ.ടി. ജലീലിന്റെ മണ്ഡലം പിടിക്കാൻ യുഡിഎഫ് ഇത്തവണ അരയുംതലയും മുറുക്കി രംഗത്തുണ്ടാകും. ഇതോടൊപ്പം തന്നെ ലീഗിന്റെ അഭിമാനപ്രശ്നമായ താനൂരിലും കടുപ്പമേറിയ മൽസരം നടന്നേക്കും. പെരിന്തൽമണ്ണയിൽ കുറഞ്ഞ ഭൂരിപക്ഷത്തിനു കഴിഞ്ഞ തവണ ജയിച്ചുകയറിയ മഞ്ഞളാംകുഴി അലി ഇത്തവണ മങ്കടയിലേക്കു മാറുമെന്നും സൂചനയുണ്ട്. കുഞ്ഞാലിക്കുട്ടി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായത് ജില്ലയിലും സംസ്ഥാനത്തും വൻ ചലനമുണ്ടാക്കുമെന്നാണ് കരുതുന്നത്.
English Summary: Kerala Assembly Election 2021: Malappuram Politics