ADVERTISEMENT

കേരള ഭരണവും കടലും തമ്മിൽ ബന്ധമുണ്ടോ? പ്രത്യക്ഷത്തിൽ ബന്ധമില്ലെങ്കിലും കേരളത്തിലുയർന്ന മുദ്രാവാക്യങ്ങളിലും രാഷ്ട്രീയ സമരങ്ങളിലും കടൽ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. രാഷ്ട്രീയവും കടലും തമ്മിലുള്ള ബന്ധം കേരള രൂപീകരണത്തിനു മുൻപ് ആരംഭിച്ച് ഒടുവിൽ ആഴക്കടൽ മത്സ്യബന്ധ വിവാദത്തിലും രാഹുൽ ഗാന്ധിയുടെ കടൽ യാത്രയിലും എത്തി നിൽക്കുന്നു.

‘കടൽവിറ്റ’ എൽഡിഎഫ് സർക്കാരിനെ ജനം കടലിലെറിയുമെന്നു പ്രതിപക്ഷം മുദ്രാവാക്യം ഉയർത്തുമ്പോൾ, വിവാദം ഗൂഢാലോചനയുടെ ഫലമാണെന്നും രാഹുൽ ഗാന്ധി കടലിൽ ചാടിയത് ടൂറിസം മേഖലയ്ക്കു മുതൽക്കൂട്ടാണെന്നും പറഞ്ഞ് ഭരണപക്ഷവും തിരിച്ചടിക്കുന്നു.

കടൽ പശ്ചാത്തലമായ ആദ്യത്തെ ലക്ഷണമൊത്ത മുദ്രാവാക്യമായിരുന്നു ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’. 1930–40കളിൽ തിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രത്തിലുണ്ടായ പ്രധാനപ്പെട്ട സംഭവമാണ് അമേരിക്കൻ മോഡൽ എന്നറിയപ്പെടുന്നത്. ദിവാന് ശക്തമായ അധികാരങ്ങളുള്ള ഒരു ഭരണഘടന കൊണ്ടുവരാൻ സർ സിപി നടത്തിയ ശ്രമങ്ങളും അതിനെതിരെയുള്ള രാഷ്ട്രീയ പോരാട്ടവുമാണ് മുദ്രാവാക്യത്തിന്റെ ജനനത്തിനിടയാക്കിയ സമരപരമ്പരകൾക്കു തുടക്കമിട്ടത്.

പാർലമെന്റിനോട് ഉത്തരവാദിത്തമുള്ളതും  അവിശ്വാസപ്രമേയത്തിലൂടെ നിയമസഭയ്ക്കു പുറത്താക്കാൻ കഴിയുന്നതുമായ എക്സിക്യൂട്ടിവിനാൽ നിയന്ത്രിക്കപ്പെടുന്ന സഭാ സമ്പ്രദായമായിരുന്നു രാജ്യത്തും തിരുവിതാംകൂറിലും നിലവിലുണ്ടായിരുന്നത്.  പാര്‍ലമെന്റിനു വോട്ടുചെയ്തു പുറത്താക്കാൻ അവകാശമില്ലാത്ത എക്സിക്യൂട്ടിവ് ഉൾപ്പെടുന്ന അമേരിക്കൻ ഭരണ സംവിധാനത്തെ തിരുവിതാംകൂറിലെ ജനതയ്ക്ക് ഉൾകൊള്ളാന്‍ കഴിയുമായിരുന്നില്ല.

Rahul Gandhi

അമേരിക്കൻ മോഡൽ ഭരണഘടന നടപ്പിലാക്കാനുള്ള പദ്ധതികൾ സര്‍ സിപി 1946ൽ സജീവമാക്കി. സംസ്ഥാനപുരോഗതിക്ക് ഈ തീരുമാനം അത്യാവശ്യമാണെന്നായിരുന്നു സിപിയുടെ കാഴ്ചപ്പാട്. സർക്കാരിന്റെ അധികാരവും വീറ്റോ ചെയ്യാനുള്ള അധികാരവും രാജാവിനായിരിക്കും. രാജാവ് നിയമിക്കുന്ന ദിവാന്റെ നിയന്ത്രണത്തിലായിരിക്കും സംസ്ഥാനത്തിന്റെ എക്സിക്യൂട്ടിവ് ഭരണം. എക്സ്ക്യൂട്ടിവ് കമ്മിറ്റിയുടെ ഏതൊരു ശുപാർശയും കാരണം കാണിച്ചുകൊണ്ട് വീറ്റോ ചെയ്യാൻ ദിവാന് അധികാരമുണ്ടായിരിക്കും. ദിവാനിലൂടെയായിരിക്കും അധികാരം വിനിയോഗിക്കപ്പെടുക.

സ്വന്തം സ്ഥാനമുറപ്പിക്കുന്നതിനുള്ള ദിവാന്റെ ഗൂഢ തന്ത്രമാണിതെന്നായിരുന്നു രാഷ്ട്രീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. ദിവാന്റെ കാലാവധി 1946 ജനുവരിയിൽ രാജാവ് നീട്ടിയത് സംശയം വർധിപ്പിച്ചു. എന്നാൽ, ദിവാന്റെ പരിഷ്ക്കാരങ്ങൾക്കു ബ്രിട്ടിഷ് പിന്തുണ ലഭിച്ചില്ല. രാഷ്ട്രീയ സമരങ്ങളെ ദിവാൻ അടിച്ചമർത്തിയതു പരക്കെ വിമർശിക്കപ്പെട്ടു. 1946 ഒക്ടോബറില്‍ നടന്ന പുന്നപ്ര വയലാർ സമരത്തിലും അമേരിക്കൻ ഭരണഘടനയ്ക്കും ദിവാൻ ഭരണത്തിനുമെതിരെ ശക്തമായ പ്രതിഷേധം അലയടിച്ചു.

1200-pinarayi-vijayan12

1946 ഒക്ടോബർ 24 മുതൽ 27വരെ നീണ്ട സമരത്തിൽ പുന്നപ്ര, കാട്ടൂർ, മാരാരിക്കുളം, മുഹമ്മ, വയലാർ, ഒളതല, മേനാശേരി എന്നിവിടങ്ങളിൽ വെടിവയ്പുണ്ടായി. പുന്നപ്രയിലും വയലാറിലും ഉൾപ്പെടെ തൊഴിലാളികൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ കീഴിൽ സംഘടിക്കുകയും വിപ്ലവത്തിനൊരുങ്ങുകയും ചെയ്തതിനു പല കാരണങ്ങളുണ്ട്. സ്വതന്ത്ര ഇന്ത്യയിൽ ചേരാതെ തിരുവിതാംകൂർ സ്വതന്ത്ര രാജ്യമാക്കാനും അമേരിക്കൻ മോഡൽ ഭരണഘടന നടപ്പിലാക്കാനുമുള്ള ദിവാൻ സർ സി.പി. രാമസ്വാമി അയ്യരുടെ ശ്രമം, രണ്ടാം ലോകയുദ്ധത്തെത്തുടർന്നുണ്ടായ വലിയ ക്ഷാമം, തൊഴിലാളികൾക്കു ശരിയായ കൂലിയും ഭക്ഷണവും നൽകാതെ റേഷൻ വിതരണം പോലും കരിഞ്ചന്തയാക്കിയ നടപടികൾ. ജന്മികളുടെയും അവരുടെ ഗുണ്ടകളുടെയും പൊലീസിന്റെയും അതിക്രമം, തൊഴിലാളി സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടങ്ങിയവയെല്ലാം സമരത്തിനിടയാക്കിയ കാരണങ്ങളായിരുന്നു.

അമേരിക്കൻ മോഡൽ ഭരണഘടന നടപ്പിലാക്കാനുള്ള ശ്രമം വിഫലമായതറിഞ്ഞ് തിരുവിതാംകൂറിനോട് വിടപറയാൻ 1946 നവംബറിൽ സി.പി. തീരുമാനിച്ചു. 1946 ഡിസംബർ ഏഴിനു സർ സി.പിയുടെ രാജി സ്വീകരിച്ചെങ്കിലും രാജാവിന്റെ നിർദേശപ്രകാരം ഡിസംബർ 20ന് സി.പി. വീണ്ടും തിരുവനന്തപുരത്തെത്തി. 1947 ഏപ്രിൽ എട്ടിന് തിരുവിതാംകൂർ ഭരണഘടനാ ആക്ട് 1122 അന്തിരൂപത്തിൽ പ്രസിദ്ധീകരിച്ചു. തിരുവിതാംകൂർ ഒരു സ്വതന്ത്ര ഭരണാധികാര രാഷ്ട്രമായി മാറുന്നതിന്റെ ലക്ഷണങ്ങൾ ഭരണഘടനയിലുണ്ടായിരുന്നു. സ്വതന്ത്ര തിരുവിതാംകൂർ പ്രശ്നത്തെ സംബന്ധിച്ച് 1947 ജൂലൈയിൽ ദിവാനും കേന്ദ്ര നേതാക്കളും ഡൽഹിയിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ സി.പിയുടെ ഉപദേശപ്രകാരം തിരുവിതാംകൂറിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ രാജാവ് തീരുമാനിച്ചു. തുടർന്ന്, പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിൽ വന്നതോടെ തിരുവിതാംകൂറിനു സ്വന്തമായി ഭരണഘടന വേണമെന്ന ആശയം ഇല്ലാതായി. അമേരിക്കൻ മോഡൽ അറബികടലിലെന്ന മുദ്രാവാക്യം യാഥാർഥ്യമായി.

ഇപ്പോൾ മത്സ്യബന്ധന മേഖലയിൽ ഉയർന്ന വിവാദത്തെ കരുതലോടെ നേരിടാനാണ് എൽഡിഎഫ് തീരുമാനം. തീരദേശത്തെ നാൽപതോളം മണ്ഡലങ്ങളിൽ മത്സ്യത്തൊഴിലാളികൾ നിർണായക ശക്തിയാണ്. തീരദേശമേഖലയിലെ തെറ്റായ തീരുമാനങ്ങളുടെ ഫലം പാർട്ടിക്കു മുന്നിലുണ്ട്. ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചു വിടാനിടയാക്കിയ വിമോചന സമരം ശക്തമാക്കിയത് 1959 ജൂലൈ മൂന്നിന് ചെറിയതുറയിൽ ഫ്ലോറി എന്ന ഗർഭിണിയായ യുവതി വെടിയേറ്റു മരിച്ച സംഭവമാണ്. ഇതോടെ സമരത്തിൽ മത്സ്യത്തൊഴിലാളികളും സജീവമായി. ജൂലൈ 31ന് കേരള സർക്കാരിനെ രാഷ്ട്രപതി പിരിച്ചുവിട്ടു.

കേരള ഭരണവുമായി കടലിനു മറ്റൊരു ബന്ധം കൂടിയുണ്ട്. മുന്നണികളുടെ തിരഞ്ഞെടുപ്പ് ജാഥകൾ പലതും കാസർകോടുനിന്ന് ആരംഭിച്ച് ശംഖുമുഖം കടൽത്തീരത്താണ് അവസാനിക്കുന്നത്. അധികാരത്തെക്കുറിച്ചുള്ള പ്രതീക്ഷ ആരംഭിക്കുന്നതും ഇവിടെനിന്നു തന്നെ.

English Summary: Kerala Vote Charitham part 6

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com