നടിമാരുടെ ബോഡിഗാർഡ് ആക്കാമെന്ന് വാഗ്ദാനം: വ്യാപാരിയിൽനിന്ന് 16 ലക്ഷം തട്ടി; അറസ്റ്റ്
Mail This Article
ചെന്നൈ ∙ ബോളിവുഡ് നടിമാരുടെ ബോഡിഗാർഡ് ജോലി വാങ്ങാത്തരാമെന്നു വാഗ്ദാനം ചെയ്ത് വ്യവസായിയിൽ നിന്നു 16 ലക്ഷം രൂപ കവർന്ന ദമ്പതികൾ അറസ്റ്റിൽ. മുംബൈ സ്വദേശികളായ ദീപാങ്കർദാസ് നാവിസ്, ഭാര്യ യാസ്മിൻ ഖാൻ റസൂൽ ബീഗം എന്നിവരാണു അറസ്റ്റിലായത്. അണ്ണാനഗർ സ്വദേശിയായ വ്യവസായി മനീഷ് ഗുപ്തയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു അറസ്റ്റ്.
ദമ്പതികൾ വ്യാജ വാഗ്ദാനങ്ങൾ നൽകി പണം തട്ടുന്ന റാക്കറ്റിലെ കണ്ണികളാണെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മെൻക്സ്ഹെർ എന്ന വെബ്സൈറ്റ് വഴിയാണു ദമ്പതികൾ തട്ടിപ്പു നടത്തിയത്. ബോളിവുഡ് നടിമാരുടെ സുരക്ഷാ ഗാർഡ്, വിദേശ വനിതകൾക്കു എസ്കോർട്ട് സേവനം തുടങ്ങിയ ജോലികൾക്കു അപേക്ഷ ക്ഷണിച്ചുകൊണ്ടായിരുന്ന പരസ്യം.
10,000 രൂപയായിരുന്നു റജിസ്ട്രേഷൻ ഫീസ്. റജിസ്റ്റർ ചെയ്യുന്നവർക്കു ഫോട്ടോ അപ്‌ലോഡ് ചെയ്യാം. ചിത്രത്തിനു ലഭിക്കുന്ന ലൈക്കുകളുടെ അടിസ്ഥാനത്തിലാണു ജോലിക്കു വിളിക്കുകയെന്നായിരുന്നു അറിയിപ്പ്. 2019ൽ റജിസ്റ്റർ ചെയ്ത മനീഷ് ഇതിനകം 16.51 ലക്ഷം രൂപ പ്രതികൾക്കു കൈമാറിയിട്ടുണ്ടെന്നു പരാതിയിൽ പറയുന്നു. മുംബൈയിലാണു ദമ്പതികളെ അറസ്റ്റ് ചെയ്തത്. നേരത്തേ അശ്ലീല സിനിമകൾ നിർമിച്ചതിനു ദമ്പതികൾ അറസ്റ്റിലായിരുന്നു.
English Summary: Lured to become bodyguard for Bollywood actresses, Chennai man loses Rs 16 lakh to Mumbai-based couple