ADVERTISEMENT

ന്യൂഡൽഹി ∙ അതിർത്തി മേഖലയിലുടനീളം ഇന്ത്യ, പാക്ക് സേനകൾ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഭീകരർക്കു പാക്കിസ്ഥാൻ പരിശീലനം നൽകുന്നതായി റിപ്പോർട്ട്. കശ്മീരിലെ നിയന്ത്രണരേഖയോടു ചേർന്നുള്ള ക്യാംപുകളിൽ ഇപ്പോഴും ഭീകരർക്കു പരിശീലന സൗകര്യങ്ങൾ നൽകുന്നതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. പരമ്പരാഗത മാർഗങ്ങൾ കൂടാതെ എങ്ങനെയെല്ലാം ഇന്ത്യയിലേക്കു നുഴഞ്ഞു കയറാമെന്നാണു ക്യാംപുകളിൽ മുഖ്യമായും പരിശീലിപ്പിക്കുന്നത്.

മരാല ഭീകരക്യാംപിൽ പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് പരമ്പരാഗത യുദ്ധമുറകൾക്കൊപ്പം, വെള്ളത്തിലൂടെയും തുരങ്കം നിർമിച്ചും അതിർത്തി വഴി നുഴഞ്ഞു കയറേണ്ട രീതികൾ പഠിപ്പിക്കുന്നുണ്ട്. പിർ പഞ്ചാൽ പർവത പ്രദേശത്തു ചുരുങ്ങിയത് ആറ് ഭീകര പരിശീലന കേന്ദ്രങ്ങൾ സജീവമാണെന്നാണു റിപ്പോർട്ടിൽ പറയുന്നത്. സമാനി, ബർനാല, ഗുൽപുർ, ഫോർവാഡ് കഹുത, കോട്ട്‍ലി, ചെനാബ് നദിക്കു സമീപം എന്നിവിടങ്ങളിലാണു ക്യാംപുകൾ പ്രവർത്തിക്കുന്നത്.

ഇതിൽ, ചെനാബ് നദിയോടു ചേർന്നുള്ള മരാല ക്യാംപിലാണു തീവ്രമായ പരിശീലനങ്ങൾ നൽകുന്നത്. ജലത്തിനടിയിലൂടെ സഞ്ചരിക്കാനും ചെറിയ യന്ത്രങ്ങളുപയോഗിച്ചു തുരങ്കങ്ങൾ നിർമിക്കാനും ഇവിടെ പഠിപ്പിക്കുന്നു. ആയുധപരിശീലനവും നൽകുന്നുണ്ട്. കൂടുതൽ ആയുധ സന്നാഹങ്ങളുമായി ജലപ്രദേശങ്ങളിലൂടെ നുഴഞ്ഞുകയറാനുള്ള പ്രത്യേക പരിശീലനവും ഇതിലുൾപ്പെടും. പരമ്പരാഗത നുഴഞ്ഞുകയറ്റം തടയാൻ സൈന്യം ശക്തമായ കാവൽ ഏർപ്പെടുത്തിയതോടെയാണു ഭീകരർ പുതുവഴികൾ തേടുന്നതെന്നാണു നിഗമനം.

Indian Army
ഇന്ത്യൻ സൈനികർ (ഫയൽ ചിത്രം)

കഴിഞ്ഞ ഓഗസ്റ്റിൽ അതിർത്തിയിൽ 300 മീറ്റർ നീളമുള്ള തുരങ്കവും, നവംബറിലും ജനുവരിയിലും 150 മീറ്റർ വീതം നീളമുള്ള തുരങ്കങ്ങളും അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ സുരക്ഷാസേന കണ്ടെത്തിയിരുന്നു. പാക്കിസ്ഥാന്റെ സഹായത്തോടെ ഭീകരർ നൂതന പരിശീലനങ്ങൾ നടത്തുന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും അതു നേരിടാനും നിർവീര്യമാക്കാനുമുള്ള നടപടികളെടുത്തെന്നും മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ അറിയിച്ചു.

കശ്മീരിലെ നിയന്ത്രണരേഖ അടക്കമുള്ള അതിർത്തി മേഖലയിലുടനീളം സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ കഴിഞ്ഞമാസമാണ് ഇന്ത്യ, പാക്ക് സേനകൾ വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇരു സേനകളുടെയും മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ ഹോട്‍ലൈനിലൂടെ നടത്തിയ ആശയവിനിമയത്തെ തുടർന്നായിരുന്നു തീരുമാനം. 2003 നവംബറിൽ നിലവിൽ വരികയും പിന്നീട് നിർജീവമാവുകയും ചെയ്ത വെടിനിർത്തൽ കരാറാണു നടപ്പാക്കുന്നത്.

അതിർത്തിയിൽ ഇന്ത്യയുടെ സേനാ സന്നാഹം നിലവിലെ രീതിയിൽ തുടരുകയാണ്. നുഴഞ്ഞുകയറാൻ ഭീകരർ ഇനിയും ശ്രമിക്കുമെന്നതിനാൽ കർശന ജാഗ്രതയിലാണു സൈന്യം. ഇരു സേനകളും തമ്മിൽ ഭാവിയിലുണ്ടായേക്കാവുന്ന സംഘർഷങ്ങൾ ഹോട്‍ലൈൻ (നേരിട്ടുള്ള ഫോൺ ബന്ധം) വഴിയുള്ള ആശയവിനിമയത്തിലൂടെയും അതിർത്തിയിലെ സേനാതല ചർച്ചകളിലൂടെയും (ഫ്ലാഗ് മീറ്റിങ്) പരിഹരിക്കാൻ ശ്രമിക്കും. പാക്ക് സേന ഏകപക്ഷീയമായി വെടിനിർത്തൽ കരാർ ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നു സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

English Summary: In Training Camps Near LoC, Jaish Terrorists Get Lessons in Infiltration Through Tunnels, Water Bodies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com