കർണാടകയ്ക്കുള്ള ഓക്സിജൻ വിഹിതം വർധിപ്പിക്കൽ: കേന്ദ്രത്തിനു സുപ്രീംകോടതിയിൽ തിരിച്ചടി
Mail This Article
ന്യൂഡൽഹി∙ ഓക്സിജൻ ലഭിക്കാതെ കോവിഡ് രോഗികൾ മരിക്കുന്ന സാഹചര്യത്തിൽ കർണാടകയുടെ ഓക്സിജൻ വിഹിതം അടിയന്തരമായി വർധിപ്പിക്കണമെന്ന കർണാടക ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ കേന്ദ്രത്തിനു നിഷേധിക്കാനാകില്ലെന്നു കോടതി പറഞ്ഞു.
കർണാടകയുടെ പ്രതിദിന ഓക്സിജൻ വിതരണം 1200 മെട്രിക് ടൺ ആയി ഉയർത്തണമെന്ന കർണാടക ഹൈക്കോടതി ഉത്തരവിനെതിരെ ഇന്നലെയാണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്. നിലവിൽ 965 മെട്രിക് ടൺ ഓക്സിജനാണ് ആണ് കർണാടകയ്ക്ക് പ്രതിദിനം കേന്ദ്രം അനുവദിച്ചിരിക്കുന്നത്.
അടുത്ത ഒരാഴ്ചയിലേക്ക് വേണ്ടി വരുന്ന ഓക്സിജന്റെ കണക്കെടുത്ത് ഉടൻ തന്നെ കേന്ദ്രസർക്കാരിന് കൈമാറാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസ് അഭയ് ഓക, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ചിന്റെതാണ് ഉത്തരവ്. 4 ദിവസത്തിനുള്ളിൽ കണക്കുകൾ സമർപ്പിക്കാനും ഇത് പരിഗണിച്ച് ആവശ്യമായ ഓക്സിജൻ ലഭ്യമാക്കുന്നതു വരെ 1200 മെട്രിക് ടൺ ഓക്സിജൻ ദിനംപ്രതി കേന്ദ്രം കർണാടകയ്ക്ക് നൽകണമെന്നുമായിരുന്നു ഉത്തരവ്. സംസ്ഥാനങ്ങൾക്ക് ക്വാട്ട അനുവദിക്കുന്ന സംവിധാനം നിലവിൽ വന്നതിനു ശേഷം രണ്ടാം തവണയാണ് ഹൈക്കോടതിയിൽ നിന്ന് സമാനമായ നിർദേശം വരുന്നത്.
ഈ ഉത്തരവിനെ ചോദ്യം ചെയ്ത് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് മുമ്പാകെ പ്രത്യേക ലീവ് പെറ്റീഷൻ സമർപ്പിക്കുകയായിരുന്നു.
English Summary: Centre Loses Supreme Court Case Over Supplying More Oxygen To Karnataka