16 ദിവസത്തിനുള്ളിൽ 655 മരണം; വേഗത്തിൽ നിറഞ്ഞ് ഐസിയു, ഓക്സിജൻ കിടക്കകൾ
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിനിടെ 16 ദിവസത്തിനുള്ളിൽ 655 മരണം. ഔദ്യോഗിക കണക്കനുസരിച്ച് ആകെ മരണം 5682 ആയി. രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് മരണ നിരക്കും ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിലെ മരണങ്ങളുടെ കണക്കെടുത്താൽ 28 വയസു മുതൽ 90 വയസുവരെയുള്ളവർ കോവിഡിനു കീഴടങ്ങി. കഴിഞ്ഞ മാസം തുടക്കത്തിൽ ദിവസേനയുള്ള മരണ നിരക്ക് 20ൽ താഴെയായിരുന്നെങ്കിൽ വ്യാഴാഴ്ച അത് 60 കടന്നു.
അതീവ ജാഗ്രത പാലിക്കണമെന്നും സർക്കാർ നിർദേശങ്ങൾ അനുസരിച്ചാൽ സാഹചര്യത്തെ മറികടക്കാനാകുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഓക്സിജൻ ഉപയോഗവും കൂടുകയാണ്. കഴിഞ്ഞ മാസം അവസാനം മൂന്നു ഓക്സിജൻ ഉൽപ്പാദന കമ്പനികളിലും ഫില്ലിങ് പ്ലാൻറുകളിലുമായി 519.41 മെട്രിട് ടൺ ഓക്സിജൻ സ്റ്റോക്കുണ്ടായിരുന്നു. വ്യാഴാഴ്ച സ്റ്റോക്ക് 153.1 മെടിക് ടണ്ണാണ്. കഴിഞ്ഞ മാസം അവസാനം കോവിഡ് ചികിത്സയ്ക്ക് ഒരു ദിവസം 35 മെട്രിക് ടണ്ണും അല്ലാത്ത ചികിൽസയ്ക്ക് 45 മെട്രിക് ടണ്ണുമാണ് വേണ്ടിയിരുന്നത്.
ഇപ്പോൾ കോവിഡ് ചികിൽസയ്ക്കു വേണ്ട ഓക്സിജന്റെ അളവ് മാത്രം ഒരു ദിവസം 77.69 മെട്രിക് ടണ്ണായി ഉയർന്നിട്ടുണ്ട്. നിലവിൽ ഓക്സിജൻ ദൗർലഭ്യമില്ലെന്നു പൊസോ (പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ) പറയുന്നു. എന്നാൽ ലിക്വിഡ് ഓക്സിജന്റെ ഉപയോഗം പരിമിതപ്പെടുത്തണമെന്നും ഓക്സിജൻ സിലിണ്ടറുകൾ കൂടുതലായി ഉപയോഗിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ലിക്വിഡ് ഓക്സിജൻ ഉൽപാദകരായ ഇനോക്സിനോട് ഒരു ദിവസത്തെ ഉൽപ്പാദനം 149 മെട്രിക് ടണ്ണിൽനിന്ന് 160 മെട്രിക് ടണ്ണായി ഉയർത്താൻ നിർദേശിച്ചു. സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച 204 മെട്രിക് ടണ്ണായിരുന്നു ഒരു ദിവസത്തെ ഉൽപ്പാദനം. ഇതുയർത്താൻ നിർദേശിച്ചിട്ടുണ്ട്.
ഐസിയു, ഓക്സിജൻ കിടക്കകളും വേഗത്തിൽ നിറയുകയാണ്. 38.7% ഐസിയു കിടക്കകളാണ് സർക്കാർ ആശുപത്രികളിൽ അഞ്ചാം തീയതി ബാക്കി ഉണ്ടായിരുന്നത്. ഇത് 25 ശതമാനത്തിലെത്തി. സർക്കാർ ആശുപത്രികളിലെ വെന്റിലേറ്ററുകളുടെ ഉപയോഗം അഞ്ചാംതീയതി 27.3% ആയിരുന്നു. ഇതിപ്പോൾ 47 ശതമാനത്തിലെത്തി. ഓക്സിജൻ കിടക്കകളും വേഗത്തിൽ നിറയുന്നു. ഔദ്യോഗിക കണക്കുകളേക്കാൾ വേഗത്തിൽ കിടക്കകൾ നിറയുകയാണെന്നാണ് ജില്ലകളിൽനിന്നുള്ള റിപ്പോർട്ടുകൾ.
കഴിഞ്ഞ 16 ദിവസത്തിൽ ഉണ്ടായ മരണം:
English Summary: Covid Second Wave: Deaths in Kerala