ADVERTISEMENT

ന്യൂ‍ഡൽഹി / തിരുവനന്തപുരം ∙ ടൗട്ടെ ചുഴലിക്കാറ്റ് മധ്യകിഴക്കൻ അറബിക്കടലിൽ അതിശക്ത ചുഴലിയായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഗുജറാത്ത്, ദിയു തീരങ്ങൾക്കു ചുഴലിക്കാറ്റ് മുന്നറിയിപ്പായ ഓറഞ്ച് മെസേജ് നൽകി. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ രാജ്യത്തു പലയിടത്തും കനത്ത മഴയുണ്ട്.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ, ഗോവയിലെ പനജി തീരത്തുനിന്ന് ഏകദേശം 250 കിലോമീറ്റർ വടക്ക് പടിഞ്ഞാറായും, മുംബൈ തീരത്തുനിന്ന് 220 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറിയും, തെക്ക്-തെക്ക് കിഴക്ക് ദിശയിൽ വെറാവൽ (ഗുജറാത്ത്) തീരത്തുനിന്ന് 460 കിലോമീറ്റർ ദൂരെയും, തെക്ക് -തെക്ക് കിഴക്കായി ദിയുവിൽനിന്ന് 420 കിലോമീറ്റർ അകലെയും, പാക്കിസ്ഥാനിലെ കറാച്ചിയിൽനിന്നു 1010 കിലോമീറ്റർ തെക്കുകിഴക്ക് ദിശയിലുമാണു ടൗട്ടെ സ്ഥിതി ചെയ്യുന്നത്.

ചുഴലിക്കാറ്റ് ഭീഷണി നേരിടാനായി പടിഞ്ഞാറൻ തീരത്തെ താഴ്ന്ന പ്രദേശങ്ങളിൽനിന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചെന്നു വാർത്താ ഏജൻസി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായി നൂറോളം ദുരന്ത നിവാരണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നു ദേശീയ പ്രതിസന്ധി മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു. കരസേന, നാവികസേന, തീരസംരക്ഷണ സേന എന്നിവരും രക്ഷാപ്രവർത്തന സംഘങ്ങളെ നിയോഗിച്ചു.

അടുത്ത 24 മണിക്കൂറിൽ അതിശക്ത ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുമെന്നാണു മുന്നറിയിപ്പ്. വടക്ക് - വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് 17ന് വൈകിട്ടോടെ ഗുജറാത്ത് തീരത്ത് എത്തുകയും 18ന് അതിരാവിലെയോടെ ഗുജറാത്തിലെ പോർബന്തർ, മഹുവ (ഭാവ്നഗർ ജില്ല) തീരങ്ങൾക്കിടയിലൂടെ കരയിലേക്കു പ്രവേശിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

Cyclone Tauktae
ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നു കനത്ത മഴ തുടരുന്ന ഗോവയിലെ പനജിയിൽ റോഡിൽ വീണ മരം നീക്കുന്ന പൊലീസുകാർ. ചിത്രം: Umesh Zarmekar / AFP

കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം 17 വരെ തുടരുമെന്നതിനാൽ അതിതീവ്രമോ അതിശക്തമോ ആയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം.

kottayam-rain--1
ശക്തമായി പെയ്ത മഴയിൽ ചെങ്ങളം ജംക്‌ഷനു സമീപം കോട്ടയം കുമരകം റോഡിൽ വെള്ളം കയറിയപ്പോൾ ചിത്രം: ഹരിലാൽ∙മനോരമ

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കേരള തീരത്ത് കടലിൽ പോകുന്നതിനു ദുരന്ത നിവാരണ അതോറിറ്റി പൂർണ വിലക്കേർപ്പെടുത്തി. ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും മഴയും കേരളത്തിലെ വിവിധ ജില്ലകളിൽ തുടരുകയാണ്. തീരമേഖലയിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടും കനത്ത നാശവുമുണ്ടായി. അനേകം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

English Summary: Latest updates on Cyclone Tauktae

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com