ADVERTISEMENT

തിരുവനന്തപുരം∙ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ 20ന് പകൽ 3.30ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 500 പേർക്കാണ് ചടങ്ങിൽ പ്രവേശനം. സത്യപ്രതിജ്ഞ പോലുള്ള ചടങ്ങിന് 500 എന്നത് വലിയ സംഖ്യയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

50,000ൽ അധികം പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയത്തിലാണ് ഇത്രയും ചുരുക്കി ആളുകളെ പങ്കെടുപ്പിക്കുന്നത്. ഗവർണർ, മുഖ്യമന്ത്രി, 21 മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ചീഫ് സെക്രട്ടറി, പാർട്ടി പ്രതിനിധികൾ, ന്യായാധിപൻമാർ, രാജ്ഭവനിലെയും സെക്രട്ടേറിയറ്റിലെയും ചുമതലയുള്ള ഉദ്യോഗസ്ഥർ, ഭരണഘടനാ പദവി വഹിക്കുന്നവർ, സമൂഹത്തിലെ വിവിധ ധാരകളുടെ പ്രതിനിധികൾ, മാധ്യമങ്ങൾ എന്നിവരെല്ലാം ചേർന്നാണ് 500 പേർ.

ക്ഷണിക്കപ്പെട്ടവർ 2.45നകം സ്റ്റേഡിയത്തിൽ എത്തണം. 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ, ആൻറിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റുകളോ, രണ്ടു തവണ വാക്സീൻ എടുത്ത സർട്ടിഫിക്കറ്റോ കയ്യിൽ കരുതണം. എംഎൽഎമാർക്കു കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം ഉണ്ടാകും. പങ്കെടുക്കുന്നവര്‍ ഡബിൾ മാസ്ക് ധരിക്കുകയും കോവിഡ് പ്രോട്ടോകോൾ പാലിക്കുകയും ചെയ്യണം.

ജനങ്ങളാൽ തിരഞ്ഞെടുക്കുന്നവരുടെ സത്യപ്രതിജ്ഞ തിരഞ്ഞെടുത്ത ജനമധ്യത്തിൽ അവരുടെ ആഘോഷത്തിമിർപ്പിലാണ് സാധാരണ നടക്കേണ്ടതെന്നു മുഖ്യമന്ത്രി പറഞ്ഞു. അതാണ് ജനാധിപത്യത്തിലെ കീഴ്‌വഴക്കവും. കോവിഡിന്റെ സാഹചര്യത്തിൽ ജനമധ്യത്തിൽ സത്യപ്രതിജ്ഞ നടത്താനാകില്ല. അതുകൊണ്ടാണ് പരിമിതമായ തോതിൽ ഈ ചടങ്ങ് നടത്താൻ തീരുമാനിച്ചത്.

അഞ്ച് കൊല്ലം മുന്‍പ് നാൽപതിനായിരത്തിലധികം പേർ പങ്കെടുത്ത സത്യപ്രതിജ്ഞാ ചടങ്ങാണ് കോവിഡ് സാഹചര്യത്തിൽ ചുരുക്കുന്നത്. സാമൂഹിക അകലം പാലിക്കാവുന്ന സ്ഥലം, നല്ലവായു സഞ്ചാരമുള്ള ഇടം തുടങ്ങിയ ഘടകങ്ങളാണ് സ്റ്റേഡിയം തിരഞ്ഞെടുക്കാനുള്ള കാരണം. ഒഴിവാക്കാനാകാത്ത ആളുകൾ മാത്രമേ സത്യപ്രതിജ്ഞാ ചടങ്ങിൽ ഉണ്ടാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: Second Pinarayi Government Swearing In Ceremony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com