ഗുജറാത്തിലെ സബർമതി നദിയിൽ കൊറോണ വൈറസെന്ന് റിപ്പോർട്ട്; തടാകത്തിലും കണ്ടെത്തി
Mail This Article
അഹമ്മദാബാദ് ∙ ഗുജറാത്തിലെ സബർമതി നദിയിലും സമീപത്തെ രണ്ട് തടാകത്തിലും കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. നദീ ജലത്തിന്റെ സാംപിൾ പരിശോധിച്ചപ്പോഴാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. നഗരത്തിൽ തന്നെയുള്ള കാൻക്രിയ, ചന്ദോള എന്നീ തടാകങ്ങളിലും വൈറസിനെ കണ്ടെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഗാന്ധിനഗർ ഐഐടി, ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് എൻവയോൺമെന്റ് സയൻസ് എന്നിവിടങ്ങളിലെ ഗവേഷകരാണ് വെള്ളത്തിന്റെ സാംപിൾ ശേഖരിച്ച് പഠനം നടത്തിയത്. നദികളിലെയും തടാകങ്ങളിലെയും വൈറസ് സാന്നിധ്യം വലിയ അപകടത്തിലേക്കു നയിക്കുമെന്നും ഐഐടി പ്രഫസർ മനീഷ് കുമാർ പറയുന്നു. വെള്ളത്തിൽ വൈറസിന് കൂടുതൽ കാലം നിലനിൽക്കാനാകും എന്നത് അപകട സൂചനയാണ്.
2019 സെപ്റ്റംബർ 3 മുതൽ ഡിസംബർ 29 വരെ ആഴ്ചയിൽ ഒരു ദിവസം എന്ന രീതിയിലാണ് സാംപിളുകൾ ശേഖരിച്ചത്. സബർമതിയിൽനിന്ന് 649 സാംപിളുകളും ചന്ദോള, കാൻക്രിയ എന്നീ തടാകങ്ങളിൽനിന്ന് 549, 402 എന്നിങ്ങനെയാണ് സാംപിളുകൾ ശേഖരിച്ചതെന്ന് മനീഷ് കുമാർ പറഞ്ഞു. രാജ്യത്തുടനീളം ഇത്തരത്തിൽ സാംപിളുകൾ ശേഖരിച്ച് പഠനം നടത്തണമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.
വെള്ളത്തിൽ വൈറസിന് കൂടുതൽ കാലം നിലനിൽക്കാനാകും എന്നത് അപകടത്തിന്റെ സൂചനയാണെന്നും ഇവർ പറയുന്നു. അതേസമയം വൈറസ് നമുക്കിടയിലുണ്ടെന്നും അതിന് എപ്പോൾ വേണമെങ്കിലും രൂപമാറ്റം സംഭവിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോവിഡ് മുന്നണിപ്പോരാളികളുടെ വൈദഗ്ധ്യം ഉയര്‍ത്താനുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
English Summary :Coronavirus traces found in water samples from Sabarmati river, two lakes in Ahmedabad