പഞ്ചാബിൽ മഞ്ഞുരുകിയില്ല; സിദ്ദു പരസ്യമായി മാപ്പുപറയാതെ കൂടിക്കാഴ്ചയില്ലെന്ന് അമരീന്ദർ
Mail This Article
ചണ്ഡിഗഡ് ∙ പാർട്ടിയിലെ തന്റെ എതിരാളിയും പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റുമായ നവജ്യോത് സിങ് സിദ്ദുവുമായുള്ള മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ പടലപ്പിണക്കത്തിന് ഉടൻ അവസാനമാകില്ലെന്ന് റിപ്പോർട്ട്. സമൂഹമാധ്യമങ്ങളിലൂടെ സിദ്ദു അമരീന്ദറിനു നേർക്കു നടത്തിയ ആക്രമണങ്ങളിൽ മാപ്പു പറയാതെ നേരിൽ കാണേണ്ടതില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നയാൾ ചൊവ്വാഴ്ച വൈകിട്ട് ട്വീറ്റ് ചെയ്തിരുന്നു.
പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റായ സിദ്ദു, മുഖ്യമന്ത്രിയെ കാണാൻ സമയം തേടിയെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ അത്തരം വാർത്തകൾ തള്ളിയാണ് അമരീന്ദറിന്റെ സമൂഹമാധ്യമ തന്ത്രജ്ഞൻ രവീൻ തുക്രലിന്റെ ട്വീറ്റ് വന്നത്. നിലവിലെ സാഹചര്യങ്ങളിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും സിദ്ദു സമൂഹമാധ്യമത്തിലൂടെ നടത്തിയ ആക്രമണങ്ങൾക്കു പരസ്യമായി മറുപടി പറയാതെ മുഖ്യമന്ത്രി അദ്ദേഹത്തെ കാണില്ലെന്നും തുക്രൽ വ്യക്തമാക്കി.
സിദ്ദുവിനെ പാർട്ടി അധ്യക്ഷനാക്കി താൽക്കാലിക വെടിനിർത്തൽ കൊണ്ടുവരാനുള്ള ഹൈക്കമാൻഡിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയാണ് അമരീന്ദറിന്റെ നിലപാട്. സിദ്ദുവിനെ അധ്യക്ഷനാക്കുന്നതിനൊപ്പം അമരീന്ദറിന്റെ നിർദേശം അനുസരിച്ച് നാലു വർക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചിരുന്നു. വർക്കിങ് പ്രസിഡന്റുമാരിൽ ഹിന്ദു, ദലിത് പ്രാതിനിധ്യം വേണമെന്ന ആവശ്യം അംഗീകരിച്ചെങ്കിലും അമരീന്ദറിന് താൽപര്യം ഉള്ളവരായിരുന്നില്ലെന്ന സൂചനയുണ്ട്. ഈ ഫോർമുലയ്ക്കൊപ്പം സിദ്ദു മാപ്പു പറയണം എന്നതുകൂടി അമരീന്ദർ ആവശ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
English Summary: Amarinder Singh's Team Says He Won't Meet Navjot Sidhu Without Apology