അംഗീകാരം ലഭിക്കാത്തത് സർക്കാരിന്റെ പിടിപ്പുകേട്; ശ്രീനാരായണഗുരു സർവകലാശാലയിൽ വാക്പോര്
Mail This Article
തിരുവനന്തപുരം∙ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിലെ കോഴ്സുകൾക്ക് അംഗീകാരം ലഭിക്കാത്തതിനാൽ, മറ്റു സർവകലാശാലകൾക്കു വിദൂര വിദ്യാഭ്യാസ കോഴ്സുകൾ ഈ വർഷം നടത്താമെന്ന സർക്കാർ ഉത്തരവിനെച്ചൊല്ലി നിയമസഭയിൽ വാക്പോര്. അംഗീകാരം കിട്ടാൻ വൈകുന്നതു സർക്കാരിന്റെ പിടിപ്പുകേടാണെന്നാരോപിച്ച പ്രതിപക്ഷം, നിയമസഭ പാസാക്കിയ ഓപ്പൺ സർവകലാശാലാ നിയമത്തിനു വിരുദ്ധമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതിനെ ചോദ്യം ചെയ്തു.
ഓപ്പൺ സർവകലാശാല നിയമം പ്രാബല്യത്തിലിരിക്കേ, അതിനു വിരുദ്ധമായ ഉത്തരവിറക്കുന്നതിനു പകരം നിയമസഭയുടെ അറിവോടെ നിയമഭേദഗതിയാണു വേണ്ടിയിരുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. നിയമസഭയെ അവഹേളിക്കുന്നതിനു തുല്യമാണു മന്ത്രിയുടെ നടപടിയെന്നു പ്രതിപക്ഷം ആരോപിച്ചു.
എന്നാൽ നിയമം മൂലമുള്ള വൈഷമ്യം നീക്കം ചെയ്യാൻ ആവശ്യമെങ്കിൽ സർക്കാർ ഉത്തരവിറക്കാമെന്നു നിയമത്തിലുണ്ടെന്നും മുഖ്യമന്ത്രിയുടെ അറിവോടെയും നിയമവകുപ്പിന്റെ നിയമോപദേശത്തോടെയുമാണ് ഉത്തരവിറക്കിയതെന്നും മന്ത്രി ആർ. ബിന്ദു വിശദീകരിച്ചു. വൈഷമ്യം നീക്കാനുള്ള വകുപ്പ് നിയമത്തിൽ ഉൾപ്പെടുത്തുന്നത് എന്തിനെന്നു പോലും മന്ത്രിക്കറിയില്ലെന്നു വി.ഡി. സതീശൻ പറഞ്ഞു.
English Summary: Opposition against LDF government in Sree Narayana guru open university course issue