ADVERTISEMENT

തിരുവനന്തപുരം∙ പൊലീസുകാരുമായി അടുപ്പം സ്ഥാപിച്ച് അവരുടെ ഫോൺ സംഭാഷണവും വാട്സാപ് ചാറ്റുകളും റെക്കോർഡ് ചെയ്തു ഭീഷണിപ്പെടുത്തി പണം തട്ടുന്നെന്ന ആരോപണത്തിൽ ദുരൂഹത. കൊല്ലം റൂറലിൽ ജോലി ചെയ്യുന്ന എസ്ഐ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കൊല്ലം അഞ്ചൽ സ്വദേശിയായ യുവതിക്കെതിരെ പാങ്ങോട് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ പരാതിക്കാരനായ എസ്ഐയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയടക്കം ഹണിട്രാപ്പില്‍ കുടുക്കാന്‍ ആവശ്യപ്പെട്ടതെന്ന് പറഞ്ഞ് ആരോപണവിധേയായ യുവതി രംഗത്തെത്തി.

രണ്ടു വര്‍ഷമായി തുടരുന്ന പ്രചാരണത്തിനൊടുവില്‍ വ്യാഴാഴ്ചയാണ് കൊല്ലം റൂറല്‍ പൊലീസ് ആസ്ഥാനത്തുള്ള എസ്ഐ തിരുവനന്തപുരം പാങ്ങോട് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സമൂഹമാധ്യമത്തിലൂടെ സൗഹൃദത്തിലായ ശേഷം ഒരു ലക്ഷത്തോളം രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെന്നാണ് പരാതി. എന്നാൽ പരാതിക്കാരനുമായി വര്‍ഷങ്ങളായി ബന്ധമുണ്ടായിരുന്നെന്നും അദ്ദേഹമാണ് ഉന്നത ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ആവശ്യപ്പെട്ടതെന്നും യുവതി പറഞ്ഞു. സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതിലെ വൈരാഗ്യമായിരുന്നു ഉദ്യോഗസ്ഥരെ കുടുക്കാനുള്ള ആവശ്യത്തിന് പിന്നിലെന്നും യുവതി ആരോപിച്ചു.

താന്‍ അതിനു തയാറാകാതിരുന്നപ്പോള്‍ മറ്റൊരു സ്ത്രീയെ ഉപയോഗിച്ച് തയാറാക്കിയ വാട്സാപ് ചാറ്റുകളും ശബ്ദരേഖകളുമാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും യുവതി അവകാശപ്പെട്ടു. വ്യാജരേഖകള്‍ തയാറാക്കിയതായി കാണിച്ച് എസ്ഐക്കെതിരെ ദക്ഷിണമേഖല ഐജിക്ക് നേരത്തെ തന്നെ പരാതി നല്‍കിയിരുന്നതായും രണ്ടോ മൂന്നോ പൊലീസുകാരെ അല്ലാതെ മാറ്റാരെയും പരിചയമില്ലെന്നും യുവതി പറഞ്ഞു.

രണ്ടു വർഷത്തോളമായി യുവതിക്കെതിരെ ആരോപണങ്ങൾ പൊലീസ് സേനയിൽ ഉയരുന്നുണ്ടെങ്കിലും ഇപ്പോഴാണ് ഒരാൾ കേസ് നൽകുന്നത്. ആദ്യം ടെലികമ്യൂണിക്കേഷനിലെ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നത്. ഇതിന്റെ ഫോൺ സംഭാഷണം വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നീട് തിരഞ്ഞെടുപ്പിന് മുൻപ് ചില രാഷ്ട്രീയ നേതാക്കളുമായി യുവതി സംസാരിക്കുന്ന ഫോൺ സംഭാഷണമെന്ന പേരിൽ ശബ്ദ സന്ദേശങ്ങൾ പ്രചരിച്ചു.

അടുത്തിടെ യുവതി പൊലീസ് സ്റ്റേഷനിൽ വിളിച്ച് ചില ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങളും പുറത്തുവന്നു. സ്പെഷൽ ബ്രാഞ്ച് സംഭവം അന്വേഷിച്ച് യുവതിക്കെതിരെ റിപ്പോർട്ട് നൽകി. ഫോൺ കെണിയിൽ കുടുക്കി പണം തട്ടാനുള്ള ശ്രമങ്ങളാണ് യുവതി നടത്തുന്നതെന്നാണ് സേനയ്ക്കുള്ളിലെ സംസാരം.

English Summary: Police filed case against woman in honey trap allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com