സുരേഷ് ഗോപിയെ മുന്നില്‍നിര്‍ത്താന്‍ കേന്ദ്രം; സംസ്ഥാന ബിജെപിയിൽ അഴിച്ചുപണി?
Mail This Article
തിരുവനന്തപുരം∙ സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തി സംസ്ഥാന ബിജെപിയെ ചലിപ്പിക്കാന്‍ കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം. സംസ്ഥാന നേതൃത്വത്തിനെതിരെ സമീപകാലത്തുയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ആറുമാസത്തിനുള്ളില്‍ സംസ്ഥാന ബിജെപിയില്‍ അഴിച്ചുപണിയുണ്ടായേക്കുമെന്നും സൂചനയുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുയര്‍ന്ന ഫണ്ടു വിവാദത്തില്‍ ആകെയുലഞ്ഞ സംസ്ഥാന ബിജെപിയുടെ പ്രവര്‍ത്തനമാണ് മാറി ചിന്തിക്കാന്‍ കേന്ദ്ര നേതൃത്വത്തിനെ പ്രേരിപ്പിച്ചത്.
സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ എന്നിവരുടേത് അടക്കമുള്ളവരുടെ പിന്തുണയുണ്ട്. പാലാ ബിഷപ്പിനെ സുരേഷ് ഗോപി സന്ദർശിച്ചത് കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദേശ പ്രകാരമാണെന്നാണ് സൂചന. ക്രൈസ്തവ സമുദായത്തെ ഒപ്പം നിര്‍ത്താനുള്ള നടപടികള്‍ ഊര്‍ജിതമാക്കാനാണ് സുരേഷ് ഗോപിക്ക് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.
ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനുള്ള സമയവും മത നേതാക്കള്‍ക്ക് നല്‍കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. പാർട്ടിയില്‍ ഉടന്‍ നേതൃമാറ്റമുണ്ടായില്ലെങ്കിലും ആറുമാസത്തിനുള്ളില്‍ അഴിച്ചുപണിയുണ്ടാകുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്.
അഴിച്ചുപണിയില്‍ നേതൃസ്ഥാനത്തേക്കും സുരേഷ് ഗോപിയെ പരിഗണിച്ചേക്കും. മികച്ച നേതാക്കളില്ലാത്തതും, അധികാരത്തിലെത്തുമെന്നുള്ള പ്രതീക്ഷ നല്‍കാന്‍ കഴിയാത്തതുമാണ് മറ്റു പാര്‍ട്ടികളില്‍ നിന്നു നേതാക്കളെത്താന്‍ തടസമെന്നുമാണ് ആര്‍എസ്എസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. ആളുകളെ ആകര്‍ഷിക്കാന്‍ സുരേഷ്ഗോപിയ്ക്ക് കഴിയുന്നുണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റേയും വിലയിരുത്തല്‍.
English Summary: Kerala BJP likely to be revamped