എക്സൈസ് ഡ്യൂട്ടി മുൻകൂറായി വേണമെന്ന് ബവ്കോ; ഇടഞ്ഞ് മദ്യക്കമ്പനികൾ: പ്രതിസന്ധി
Mail This Article
തിരുവനന്തപുരം∙ എക്സൈസ് ഡ്യൂട്ടി മുൻകൂട്ടി അടയ്ക്കണമെന്ന ബവ്കോ നിർദേശത്തെത്തുടർന്ന് വൻകിട മദ്യക്കമ്പനികൾ മദ്യവിതരണം ഭാഗികമായി നിർത്തി. ഈ സാഹചര്യം തുടർന്നാൽ ജനുവരിയോടെ മദ്യലഭ്യതയിൽ വലിയ കുറവുണ്ടാകുമെന്നും ഇതര സംസ്ഥാനങ്ങളിലെ മദ്യക്കമ്പനികളിൽനിന്നു മദ്യം ഇറക്കുമതി ചെയ്യാൻ ചർച്ചകൾ ആരംഭിച്ചതായും ബവ്കോ മുഖ്യമന്ത്രിയെയും എക്സൈസ് മന്ത്രിയെയും അറിയിച്ചു. ഒരു മാസത്തേക്കുള്ള മദ്യം ഇപ്പോൾ സ്റ്റോക്കുണ്ട്. എക്സൈസ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട തീരുമാനത്തിൽനിന്ന് ഒരുകാരണവശാലും പിന്നോട്ടു പോകേണ്ടതില്ലെന്നാണ് ബവ്കോയുടെ നിലപാട്.
വൻകിട മദ്യക്കമ്പനികൾക്കു വേണ്ടി ചെറുകിട മദ്യ ബ്രാൻഡുകളെ ഉദ്യോഗസ്ഥർ തഴയുന്ന രീതിക്കെതിരെയും നടപടികൾ ആരംഭിച്ചു. ആകെ വിൽപ്പനയുടെ 21% സർക്കാരിനു നികുതിയായി നൽകുന്ന ചെറുകിട ബ്രാന്‍ഡുകളുടെ മദ്യം രണ്ടു ദിവസത്തിനകം വിൽപന നടത്താൻ ഷോപ്പ് മാനേജർമാർക്കു നിർദേശം നൽകി. നിർദേശം പാലിച്ചില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്നും എംഡി മുന്നറിയിപ്പു നൽകി.
വിപണിയുടെ 85 ശതമാനം കയ്യടക്കിയിരിക്കുന്ന വൻകിട ബ്രാൻഡുകൾ വിൽക്കുന്നതിന്റെ ഏഴു ശതമാനമാണ് സർക്കാരിനു നികുതിയായി നൽകുന്നത്. വിൽപന കുറഞ്ഞ ചെറിയ ബ്രാൻഡുകൾ നൽകുന്നതാകട്ടെ 21 ശതമാനവും. ലക്ഷണക്കിനു കേയ്സ് മദ്യം വിൽക്കുന്ന വൻകിട ബ്രാൻഡുകൾ ഏഴു ശതമാനം നികുതി നൽകുന്നത് അംഗീകരിക്കാനാകില്ലെന്ന് ബവ്കോ പറയുന്നു. അടുത്ത വർഷം മുതൽ വിൽപനയുടെ അടിസ്ഥാനത്തിൽ സ്ലാബുകളായി നികുതി ഈടാക്കാനാണ് തീരുമാനം.
മദ്യവിതരണത്തിനുള്ള ലോറികളുടെ വാടക ഇനത്തിൽ കഴിഞ്ഞ വർഷം 12 കോടിരൂപ എഴുതിയെടുത്ത ഉദ്യോഗസ്ഥരുടെ നടപടിയെക്കുറിച്ച് പരിശോധിക്കാനും തീരുമാനിച്ചു. വലിയ അഴിമതി നടന്നതായാണ് പ്രാഥമിക കണ്ടെത്തൽ. വാഹനങ്ങൾ വാങ്ങാനോ, കരാർ അടിസ്ഥാനത്തിൽ വാടകയ്ക്കെടുക്കാനോ ആണ് ആലോചിക്കുന്നത്.
English Summary: Beverage distributors stand against new policy implementes by bevco